Kerala

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം: ഗള്‍ഫ്, സിഡ്നി എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍, 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍

നാളെ മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈറ്റ്,ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെത്തും. എയര്‍ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ സിഡ്നി, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ ചേര്‍ത്തിട്ടുണ്ട്

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം: ഗള്‍ഫ്, സിഡ്നി എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍, 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍
X

കൊച്ചി: വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഗള്‍ഫ്, ഓസ്ട്രേലിയ, യൂറോപ്പ് മേഖലകളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തുന്നു. വിവിധ കമ്പനികളും ഏജന്‍സികളും ചേര്‍ന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേയ്ക്ക് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങളെ സ്വീകരിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി നെടുമ്പാശേരി വിമാനത്താവള അധികൃതര്‍(സിയാല്‍)അറിയിച്ചു.നാളെ മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈറ്റ്,ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെത്തും.

എയര്‍ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ സിഡ്നി, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ ചേര്‍ത്തിട്ടുണ്ട്. ജൂണ്‍ 23 നാണ് സിഡ്നിയില്‍ നിന്ന് ഡല്‍ഹി വഴി കൊച്ചിയില്‍ വിമാനമെത്തുന്നത്. 29 നാണ് രണ്ടാം വിയറ്റ്നാം സര്‍വീസ്. ആദ്യ സര്‍വീസ്, ഏഴാം തീയതി കൊച്ചിയില്‍ എത്തിയിരുന്നു.ജൂണ്‍ 10 മുതല്‍ 18വരെ മാത്രം 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൊച്ചിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കമ്പനികള്‍, വിദേശ മലയാളികളുടെ കൂട്ടായ്മകള്‍് ട്രാവല്‍ ഏജന്‍സികള്‍ എന്നിവയാണ് ഈ സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഈ വിമാനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് ഈയാഴ്ച തന്നെ നാട്ടിലെത്താനാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ, അള്‍ജീരിയ, ഘാന, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേയ്ക്ക് സര്‍വീസുകള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

എത്ര ചാര്‍ട്ടര്‍ വിമാനങ്ങള്‍ വന്നാലും സൗകര്യമൊരുക്കാന്‍ സജ്ജമാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.ഇന്ന് ടാന്‍സാനിയ-ഒമാന്‍-കൊച്ചി ചാര്‍ട്ടര്‍ വിമാനം എത്തിയിരുന്നു. 126 യാത്രക്കാര്‍ ഈ വിമാനത്തിലെത്തി. മാര്‍ട്ടയില്‍ നിന്ന് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നെങ്കിലും അത് ജൂണ്‍ 16 ന് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് ഏജന്‍സി അറിയിച്ചു. ഖത്തര്‍ എയര്‍വേസില്‍ ദോഹയില്‍ നിന്ന് 214 യാത്രക്കാരും സ്പൈസ് ജെറ്റ് വിമാനത്തില്‍ 154 പേരും കൊച്ചിയിലെത്തി. നാളെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി വിമാനത്തില്‍ 177 പേര്‍ കൊച്ചിയിലെത്തും.ആഭ്യന്തര വിഭാഗത്തില്‍ 13 വീതം വിമാനങ്ങള്‍ ആഗമന-പുറപ്പെടല്‍ സര്‍വീസുകള്‍ നടത്തി. തിരുവനന്തപുരത്തേയ്ക്കുള്ള ഇന്‍ഡിഗോ റദ്ദാക്കി. ഞായറാഴ്ച 1268 ആഭ്യന്തര യാത്രക്കാര്‍ കൊച്ചിയിലെത്തി. 711 പേര് ആഭ്യന്തര ടെര്‍മിനിലില്‍ നിന്ന് പുറപ്പെട്ടു.

Next Story

RELATED STORIES

Share it