Sub Lead

കേരളത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തെ തടയുക: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

കേരളത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തെ തടയുക: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കോഴിക്കോട്: ഫാഷിസ്റ്റുവല്‍ക്കരിച്ച് കേരളത്തെ തകര്‍ക്കാനുളള ആര്‍എസ്എസ് ശ്രമത്തെ തടയണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കേരളത്തിലെ ആയിരക്കണക്കിന് ശാഖകളിലൂടെ പതിനായിരക്കണക്കിന് ക്രിമിനലുകള്‍ക്കാണ് ആര്‍എസ്എസ് ആയുധപരിശീലനം നല്‍കുന്നത്. അത്തരത്തില്‍ പരിശീലനം ലഭിച്ച ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. കൂടാതെ, ആര്‍എസ്എസ് നിയന്ത്രണത്തില്‍ വമ്പിച്ച ആയുധശേഖരങ്ങളുമുണ്ട്. ആയിരക്കണക്കിന് ശാഖകള്‍ കേന്ദ്രീകരിച്ചും ആര്‍എസ്എസ് നേതാക്കളുടെ വീടുകളും അവരുടെ സ്വാധീനമേഖലകളും കേന്ദ്രീകരിച്ചാണ് ആയുധങ്ങള്‍ ശേഖരച്ചിട്ടുള്ളത്. ആയിരക്കണക്കിന് ശൂലങ്ങള്‍ ബജ്‌റങ്ദളിന്റെ പേരില്‍ ആര്‍എസ്എസ് കേരളത്തില്‍ വിതരണം ചെയ്ത് കഴിഞ്ഞു. തോക്ക് ഉള്‍പ്പെടെയുള്ള നൂതനമായ ആയുധ ശേഖരവും അതിന്റെ പരിശീലനവും കേരളത്തില്‍ നടക്കുന്നുണ്ട്. ആര്‍എസ്എസ്സിന് സ്വാധീനമുള്ള ക്ഷേത്ര പരിസരങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ആയുധ പരിശീനം നല്‍കുന്നത്. ആദിവാസി മേഖലകളില്‍ പോലും ഇത്തരം ആയുധപരിശീലനം നടന്നു വരുന്നു. തോക്ക് പരിശീലനം നടത്തുന്നവരില്‍ പലരും ഇത്തരം മേഖലകളില്‍ നിന്നുള്ളവരാണ്. അതോടൊപ്പം ആര്‍എസ്എസ്സിന്റെ സാംസ്‌കാരികവല്‍ക്കരണവും കേരളത്തില്‍ സജീവമാണ്. അതിന് സിനിമ ഉള്‍പ്പെടെയുള്ള പല മാധ്യമങ്ങളെയും അവര്‍ ഉപയോഗിക്കുന്നു. ഹൈന്ദവ സംസ്‌കാരത്തിന്റെ പേരു പറഞ്ഞാണ് ആര്‍എസ്എസ് സമൂഹത്തെ സ്വാധീനിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടം എന്ന പേരില്‍ ആര്‍എസ്എസ്സും അനുബന്ധ സംഘടനകളും മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ നിരപരാധികളെ തല്ലിക്കൊല്ലുകയാണ്. ക്രൈസ്തവ മേഖലകളില്‍ കടന്നു കയറി ഭീകരത സൃഷ്ടിക്കുകയും ദലിതുകളെ ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ത്രിപുരയില്‍ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കു ശേഷവും പതിനായിരക്കണക്കിന് ആര്‍എസ്എസ് അനുബന്ധ അക്രമികളാണ് അഴിഞ്ഞാടിയത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫിസ് തകര്‍ത്തതും ആയിരക്കണക്കിന് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ക്രൂരമായ ആക്രമണത്തിനിരയായി കാട്ടില്‍ അഭയം തേടേണ്ടി വന്നതും നാം കണ്ടവരാണ്. ത്രിപുര സന്ദര്‍ശിച്ച ഇടത് എംപി മാരുള്‍പ്പെടെള്ളവരെ ആള്‍ക്കൂട്ട ആക്രമത്തിനിരയാക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അതിനു സമാനമായ ഭീകരാന്തരീക്ഷമാണ് ആയുധ ശേഖരണത്തിലൂടെയും പരമത വിദ്വേഷത്തിലധിഷ്ഠിതമായ വംശഹത്യ പ്രത്യയശാസ്ത്രത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അവരുടെ സാംസ്‌കാരിക വല്‍ക്കരണത്തിലൂടെയും കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 'ദി കേരളാ സ്‌റ്റോറി' എന്ന സിനിമ ഇതിന്റെ ഭാഗമാണ്.

കേരളത്തില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് ഇത്തരം സാമൂഹിക സ്ഥിതി വളര്‍ന്നു വന്നതില്‍ നിര്‍ണായകമായ പങ്കുണ്ട്. യുഡിഎഫിന്റെ ഭരണകാലത്താണ് ആലപ്പുഴയില്‍ ബജ്‌റങ് ദളിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് ശൂലമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരസ്യമായി വിതരണം ചെയ്തത്. വി എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ഭരണകാലത്തെ ചില ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നയനിലപാടുകള്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായിട്ടുണ്ട്. സംഘപരിവാറുകാരനായ ഒരു ഡിജിപിയുടെ വ്യാജ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ കുറിച്ച് അത്യന്തം വിഷമയമായ പ്രസ്താവന വി എസ് നടത്തിയത്. അത് വിദ്വേഷ സിനിമയ്ക്ക് തിരക്കഥയാവുക മാത്രമല്ല രാജ്യത്തുടനീളം ആര്‍എസ്എസ് പ്രചാരണത്തിന് അത് ഉപയോഗപ്പെടുത്തുകയും ചെയ്തു. അവസാനമായി ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസന്വേഷണത്തിനിടെ ഷാഹീന്‍ബാഗിനെ കുറിച്ച് എഡിജിപി നടത്തിയ പ്രസ്താവനയും വംശീയ ദുഷ്ടലാക്കിന്റേതാണ്. സമീപകാലത്തായി കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ്സിന്റെ വിവിധ കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ആര്‍എസ്എസ്സുകാരുടെ കൈകള്‍ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടും സത്യസന്ധമായ അന്വേഷണം നടത്താന്‍ കേരളാ പോലിസിന് സാധിച്ചിട്ടില്ല.

കേരളത്തിലെ ആര്‍എസ്എസ് ബോംബ് നിര്‍മാണ ശാലകളില്‍ നിരന്തരമായി പൊട്ടിത്തെറികള്‍ ഉണ്ടാവുന്നു. ബിജെപി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് നിര്‍മാണ കേസും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് കോടികള്‍ കള്ളപ്പണമായി ഒഴുക്കിയതുമായി ബന്ധപ്പെട്ട കൊടകര കേസും പോലിസ് വേണ്ട വിധത്തില്‍ അന്വേഷിക്കുകയോ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റുചെയ്യുകയോ ചെയ്തിട്ടില്ല. കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം, സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴ കേസിലും പോലീസ് ബിജെപിക്ക് വിടുപണി ചെയ്യുകയായിരുന്നു. ഇടതുപക്ഷ സര്‍ക്കാരും സിപിഎമ്മും ആര്‍എസ്എസ്സിന്റെ സാംസ്‌കാരിവല്‍ക്കരണത്തിനും രാഷ്ട്രീയ വളര്‍ച്ചയ്ക്കും ആശയപരമായും ഭരണപരമായും ചില സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുയാണ്. ആര്‍എസ്എസ്സുകാര്‍ പ്രതികളായ കേസുകളിലും അവരുടെ വിദ്വേഷ പ്രസ്താവനകളിലുമെല്ലാം സിപിഎം സ്വീകരിച്ച സമീപനങ്ങളും അതോടൊപ്പം അനധികൃതമായി ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തൊക്കെയോ നേടിയെടുത്തുന്ന സംഘപരിവാര്‍ പ്രചാരണത്തിന് മുമ്പില്‍ സ്വീകരിച്ച മൗനവും ഇതിന്റെ ഭാഗമാണ്.

ആര്‍എസ്എസ്സിന്റെ ഇത്തരം സായുധവല്‍ക്കരണത്തിന്റെയും സാംസ്‌കാരിക വല്‍ക്കരണത്തിന്റെയും മുമ്പില്‍ കേരളത്തിലെ സാംസ്‌കാരികസാമൂഹിക നേതൃത്വങ്ങളും നിശബ്ദത പാലിക്കുന്നു. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ആര്‍എസ്എസ്സിന്റെ ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിനെതിരെ എല്ലാവരും മൗനം വെടിയേണ്ടതുണ്ട്. ഭരണകൂടം ഈ വിഷയത്തില്‍ തക്കതായ നടപടി സ്വീകരിക്കണം. ഇത്രയും വലിയ ആയുധശേഖരണങ്ങള്‍ നടക്കുമ്പോള്‍ അത് എന്തിനുവേണ്ടി എന്ന് പൊതുസമൂഹം തിരിച്ചറിയണം. ഇത്തരം ആയുധശേഖരണങ്ങളിലൂടെയും സായുധ ആക്രമണങ്ങളിലൂടെയും കേരളത്തില്‍ മേല്‍ക്കൈ നേടാമെന്നത് ആര്‍എസ്എസ്സിന്റെ വ്യാമോഹം മാത്രമാണ്. കേരളത്തിന്റെ സൗഹൃദത്തെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി പൊതുസമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it