Big stories

ഗവര്‍ണര്‍ക്കെതിരേ രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം

ഗവര്‍ണര്‍ക്കെതിരേ രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം
X

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവന് മുന്നില്‍ വന്‍ പ്രതിഷേധം. ആയിരങ്ങള്‍ അണിചേര്‍ന്നുള്ള മാര്‍ച്ച് മ്യൂസിയം ജങ്ഷനില്‍നിന്നാണ് തുടങ്ങിയത്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്. അതേസമയം, എല്‍ഡിഎഫിന്റെ രാജ്ഭവന്‍ വളയല്‍ സമരം നടക്കവെ ഗവര്‍ണര്‍ സ്ഥലത്തില്ല എന്നതാണ് ശ്രദ്ധേയം. ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. പ്രതിഷേധ കൂട്ടായ്മ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാഷിസ്റ്റ് നയങ്ങളെ ചെറുക്കാന്‍ കഴിയണമെന്ന് യെച്ചൂരി പറഞ്ഞു. ജാതിമത വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം രാജ്യത്തെ അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അവിടെയും വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ആയുധമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുള്ള സംസ്ഥാനമാണ് കേരളം. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ് നടക്കുന്നത്. രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളത്. പ്രതിഷേധം വ്യക്തിപരമല്ല. നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ മാത്രമല്ല പ്രശ്‌നങ്ങളുള്ളത്. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാനപ്രശ്‌നങ്ങളുണ്ട്- യെച്ചൂരി പറഞ്ഞു. യോഗത്തില്‍ ഡോ.ബി ഇക്ബാല്‍ അധ്യക്ഷനായി. എല്‍ഡിഎഫ് സമരത്തെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അുഭവപ്പെട്ടത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. രാജ്ഭവന് സമീപത്തെ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ല. അതേസമയം, പ്രതിഷേധ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല.

Next Story

RELATED STORIES

Share it