Latest News

കൊടിമരം സ്ഥാപിച്ചതില്‍ തിരിമറി നടത്തിയെന്ന ആരോപണം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊടിമരം സ്ഥാപിച്ചതില്‍ തിരിമറി നടത്തിയെന്ന ആരോപണം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
X

പത്തനംതിട്ട: കൊടിമരം സ്ഥാപിച്ചതില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്.ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍ വി, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2017ലെ യുഡിഎഫ് ബോര്‍ഡ് നിലനിന്നിരുന്ന കാലത്തെ ഇടപാടുകളാണ് പരിശോധിക്കുക.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും എസ്ഐടിക്ക് കൈമാറാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരു ഭക്തന്‍ നല്‍കിയ പരാതിയില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. 2017-ല്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണവും പണവും തിരിമറി നടത്തിയെന്ന പരാതിയാണ് ഇതിലുണ്ടായിരുന്നത്.

ഭക്തര്‍ സ്വര്‍ണ്ണം സംഭാവന ചെയ്യുമ്പോള്‍ കൃത്യമായ അളവും വിവരങ്ങളും രേഖപ്പെടുത്തിയ ഫോം 3അ രസീതുകള്‍ നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ രസീതുകള്‍ നല്‍കിയിട്ടില്ല. ഇത് ഗുരുതരമായ നടപടിക്രമ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ വാദിച്ചു.

രേഖകള്‍ പരിശോധിച്ച ശേഷം, നിലവിലുള്ള കൊടിമരം മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത് പഴയ കൊടിമരം തേയ്മാനം മൂലം ഗണ്യമായി ജീര്‍ണിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ ഫീനിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് മുഴുവന്‍ ചിലവും വഹിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നതായി കോടതി ഓര്‍മിച്ചു.

കസ്റ്റംസ് വകുപ്പില്‍ നിന്ന് 9.161 കിലോഗ്രാം സ്വര്‍ണ്ണം വാങ്ങിയതായും ഭക്തരില്‍ നിന്ന് 412 ഗ്രാം സ്വര്‍ണ്ണം ലഭിച്ചതായും കോടതി കണ്ടെത്തി. ആകെ ലഭ്യമായ 9,573.010 ഗ്രാം സ്വര്‍ണ്ണത്തില്‍ 9,340.200 ഗ്രാം മാത്രമാണ് ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണ തിരിമറി ആരോപണം അന്വേഷിക്കാന്‍ നിലവില്‍ മറ്റ് ഗുരുതരമായ കേസുകള്‍ അന്വേഷിക്കുന്ന എസ്ഐടിയെ ചുമതലപ്പെടുത്തുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. പകരം, ഒരു സ്വതന്ത്ര വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it