Football

യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡുമായി കൈകോര്‍ക്കുന്നു; ലക്ഷ്യം കേരളത്തിലെ അടിസ്ഥാന ഫുട്ബോള്‍ വിപുലീകരണം

ഫുട്ബോളിലെ മികച്ച കരിയറിന് വഴിയൊരുക്കുന്ന, നിലവാരമുള്ളതും ശാസ്ത്രീയവും യോജിച്ച രൂപത്തിലുമുള്ള കെബിഎഫ്സി ശൈലി ഫുട്ബോള്‍ പരിശീലനം, കേരളത്തിലുടനീളം വ്യാപിപ്പിക്കുകയെന്ന ക്ലബ്ബിന്റെ കാഴ്ച്ചപ്പാടിന്റെ ഭാഗമായാണ് പുതിയ പങ്കാളിത്തമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്പോര്‍ട്സ് ഡയറക്ടര്‍, മുഹമ്മദ് റഫീഖ് പറഞ്ഞു

യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡുമായി കൈകോര്‍ക്കുന്നു; ലക്ഷ്യം കേരളത്തിലെ അടിസ്ഥാന ഫുട്ബോള്‍ വിപുലീകരണം
X

കൊച്ചി: കേരളത്തില്‍ താഴെതട്ടിലുള്ള ഫുട്ബോള്‍ വികസനവും വിപുലീകരണവും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രാസ്റൂട്ട്-യൂത്ത് ഡെവലപ്മെന്റ് സംരംഭമായ യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്സ് സെന്റര്‍ ശൃംഖലയായ സ്പോര്‍ട്ഹുഡുമായി കൈകോര്‍ക്കുന്നു. സംസ്ഥാനത്തുടനീളമുള്ള യുവ പ്രതിഭകള്‍ക്ക് ഗുണനിലവാരമുള്ള ഫുട്ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്നതിനായി സ്പോര്‍ട്ഹുഡുമായുള്ള അഞ്ചു വര്‍ഷത്തെ പങ്കാളിത്ത കരാര്‍ അഭിമാനപുരസരം പ്രഖ്യാപിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു. ഫുട്ബോളിലെ മികച്ച കരിയറിന് വഴിയൊരുക്കുന്ന, നിലവാരമുള്ളതും ശാസ്ത്രീയവും യോജിച്ച രൂപത്തിലുമുള്ള കെബിഎഫ്സി ശൈലി ഫുട്ബോള്‍ പരിശീലനം, കേരളത്തിലുടനീളം വ്യാപിപ്പിക്കുകയെന്ന ക്ലബ്ബിന്റെ കാഴ്ച്ചപ്പാടിന്റെ ഭാഗമായാണ് പുതിയ പങ്കാളിത്തമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്പോര്‍ട്സ് ഡയറക്ടര്‍, മുഹമ്മദ് റഫീഖ് പറഞ്ഞു.

കേരളത്തിലെ വിവിധ അക്കാദമികളും സെന്ററുകളും കേന്ദ്രീകരിച്ച് ക്ലബ് ആരംഭിച്ച യങ് ബ്ലാസ്റ്റേഴ്സ് പ്രോഗ്രാം, ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനവും പ്രതിബദ്ധതയും കൊണ്ട്, രക്ഷിതാക്കളില്‍ നിന്നും ഫുട്ബോള്‍ പ്രേമികളില്‍ നിന്നും മികച്ച സ്വീകാര്യത നേടിയിരുന്നു. ഓണ്‍ലൈന്‍ കോച്ചിങ് ക്ലാസുകളും, ഗ്രാസ്റൂട്ട് മൈതാന പരിശീലനവും, മുതിര്‍ന്നവര്‍ക്കുള്ള ഫുട്ബോള്‍ പരിശീലന പരിപാടികളും എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ സാധ്യമാക്കുന്ന ഉപഭോക്തൃ സൗഹൃദ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വഴി, കായിക പ്രേമികള്‍ക്കിടയില്‍ പങ്കാളിത്തം മെച്ചപ്പെടുത്താനാണ് മറുവശത്ത് സ്പോര്‍ട്സ്ഹുഡും ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 5-15 പ്രായവിഭാഗത്തിലുള്ള വലിയൊരു വിഭാഗം യുവ ഫുട്ബോള്‍ പ്രതിഭകളിലേക്ക് എത്തിച്ചേരാനും, ഓണ്‍ലൈനായും മൈതാനം വഴിയും നിലവാരവും ചിട്ടയുമുള്ള അടിസ്ഥാന ഫുട്ബോള്‍ സൗകര്യങ്ങള്‍ നല്‍കാനും, ഇരു സ്ഥാപനങ്ങളുടെയും കരുത്ത് സംയോജിപ്പിക്കുകയാണ് പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഫുട്ബോള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രോഗ്രാം ഇനി യങ് ബ്ലാസ്റ്റേഴ്സ്-സ്പോര്‍ട്ഹുഡ് അക്കാദമി എന്നായിരിക്കും അറിയപ്പെടുക. ഈ അക്കാദമികള്‍ വഴി, കെബിഎഫ്സി അംഗീകരിച്ച് വിദഗ്ധര്‍ സമയാസമയങ്ങളില്‍ അവലോകനം ചെയ്ത് കൃത്യപരിശോധന ഉറപ്പാക്കിയ, പ്രകടന പരിശീലന പാഠ്യപദ്ധതി കുട്ടികള്‍ക്ക് നല്‍കും. നിലവിലെ മഹാമാരി പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഓഡിയോ, വീഡിയോ വഴിയുള്ള പരിശീലനമാണ് യുവപ്രതിഭകള്‍ക്ക് നല്‍കുന്നത്.വിവിധ ജില്ലകളിലെ, വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യങ് ബ്ലാസ്റ്റേഴ്സ്-സ്പോര്‍ട്ഹുഡ് അക്കാദമികളില്‍ നിന്നുള്ള ഭാവി പ്രതിഭകള്‍ക്ക് (515) കെബിഎഫ്സി സംഘടിപ്പിക്കുന്ന ട്രയല്‍സിലെ മികവ് അനുസരിച്ച് യങ് ബ്ലാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് സെന്റര്‍ ഓഫ് എക്സലന്‍സിലേക്ക് (സിഇഒ) സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാവും. യങ് ബ്ലാസ്റ്റേഴ്സ് ഡിസ്ട്രിക്റ്റ് സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് 14 വയസിന് മുകളിലുള്ള മികച്ച പ്രതിഭകള്‍ക്ക് യങ് ബ്ലാസ്റ്റേഴ്സ് ഹൈ പെര്‍ഫോമന്‍സ് അക്കാദമിയിലേക്കും (എച്ച്പിഎ) തുടര്‍ന്ന് അവസരം ലഭിക്കും.യങ് ബ്ലാസ്റ്റേഴ്സ്-സ്പോര്‍ട്ഹുഡ് അക്കാദമിയില്‍ ചേരുന്ന പുതിയ പരിശീലകരുടെ ഇന്‍ഡക്ഷന്‍ ട്രെയിനിങ്, സര്‍ട്ടിഫിക്കേഷന്‍ എന്നിവ സംഘടിപ്പിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്.

ഇതിന് പുറമെ, എല്ലാ എംപാനല്‍ഡ് പരിശീലകര്‍ക്കും കാലോചിതമായി പരിശീലന വിദ്യാഭ്യാസം നല്‍കുന്നതിനും വേദിയൊരുക്കുമെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ച്, കൃത്യമായ മാനദണ്ഢം നിശ്ചയിച്ച്, കുട്ടികള്‍ക്ക് മികച്ച നിലവാരമുള്ള ഫുട്ബോള്‍ വിദ്യാഭ്യാസവും, പ്രൊഫഷണല്‍ ഫുട്ബോള്‍ അന്തരീക്ഷത്തില്‍ പഠിക്കാനുള്ള അവസരം നല്‍കുകയും, അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയൊരുക്കുകയും വഴി കേരളത്തിന്റെ ഫുട്ബോള്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാനാവുമെന്നാണ് ഈ പങ്കാളിത്തത്തിലൂടെ തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഐഎസ്എലില്‍ ക്ലബ്ബിനെ പ്രതിനിധീകരിച്ച് വരുംവര്‍ഷങ്ങളില്‍, ഈ പ്രോഗ്രാമിലെ താരങ്ങളെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് റഫീഖ് പറഞ്ഞു.

യങ് ബ്ലാസ്റ്റേഴ്സ് പ്രോഗ്രാമിനായി കേരള ബ്ലാസ്റ്റേഴ്സ് വികസിപ്പിച്ച പാഠ്യപദ്ധതിയും ഉള്ളടക്കവും പൂര്‍ത്തീകരിക്കുന്നതിന് പരിശീലന രീതികളും സാങ്കേതിക ശേഷികളും കൊണ്ടുവരാന്‍ തങ്ങള്‍ പദ്ധതിയിടുന്നതായി കമ്പനിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് വിശദീകരിക്കവെ സ്പോര്‍ട്ഹുഡ് സഹ സ്ഥാപകന്‍ അരുണ്‍ വി നായര്‍ പറഞ്ഞു. ഈ വിപുലവും നൂതനവുമായ പ്രക്രിയ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഫുട്ബോള്‍ പരിശീലനം ലഭ്യമാക്കും. കേരളത്തിലെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി അടുത്ത 18 മാസത്തിനുള്ളില്‍ നൂറ് പുതിയ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഈ സ്പോര്‍ട്ഹുഡ് കേന്ദ്രങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ പരിശീലന പരിപാടിയിലേക്ക്, അതത് സമീപപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കുമെന്നും അരുണ്‍ വി നായര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it