Kerala

രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്കെതിരെ ഹരജി; ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി

എസ് ശര്‍മ്മ എംഎല്‍എയും കേരള നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് കോടതി നടപടി. സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം ഉണ്ടായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദത്തിന്റെ ലംഘനമാണ് തിരഞ്ഞെടുപ്പു മരവിപ്പിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു.

രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്കെതിരെ ഹരജി; ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി
X

കൊച്ചി:കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. എസ് ശര്‍മ്മ എംഎല്‍എയും കേരള നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് കോടതി നടപടി. സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം ഉണ്ടായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദത്തിന്റെ ലംഘനമാണ് തിരഞ്ഞെടുപ്പു മരവിപ്പിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു.

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇപെടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു മരവിച്ചതെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ വെളിപ്പെടുത്തല്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു ഹരജിക്കാര്‍ വ്യക്തമാക്കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരത്തില്‍ ഇടപെടാന്‍ നിയമ മന്ത്രാലയത്തിനു അവകാശമില്ലെന്നു ഹരജിക്കാര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയ്ക്ക് കോട്ടം വരുത്തുന്ന രീതിയിലാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. മാര്‍ച്ച് 17നു പ്രഖ്യാപിച്ച രാജ്യസഭാ തിരഞ്ഞെടുപ്പാണ് കമ്മീഷന്‍ മരവിപ്പിച്ചത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട കമ്മീഷന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ കോടതി ഇടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

കേന്ദ്ര നിയമ മന്ത്രാലയം എന്തു നിര്‍ദ്ദേശമാണ് നല്‍കിയതെന്നു കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 21ന് ഒഴിവ് വരുന്ന വയലാര്‍ രവി, കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. തെരഞ്ഞെടുപ്പു നടപടി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിനു ഇടപെടാനാവില്ലെന്ന ഭരണഘടനയുടെ വ്യവസ്ഥ പാലിക്കാതെയാണ് തെരഞ്ഞെടുപ്പു മാറ്റിയത്.

വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ഇടപെടരുതെന്ന നിരവധി സുപ്രിംകോടതി വിധികളുടെ ലംഘനം കൂടിയാണ് കമ്മീഷന്‍ ചെയ്തിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു. ഭരണഘടനാപരമായി രാജ്യസഭ സ്ഥിരം സഭയാണ്. ഒഴിവു വരുന്ന അന്നു മുതല്‍ പുതിയ അംഗങ്ങള്‍ ചുമതലയേല്‍ക്കണമെന്നാണ് വ്യവസ്ഥ. കേരള നിയമസഭയുടെ കാലാവധി പൂര്‍ത്തിയായിട്ടില്ലെന്നും തിരഞ്ഞെടുപ്പു നടത്തേണ്ടത് അനിവാര്യമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. വിശദീകരണം നല്‍കാന്‍ ചൊവ്വാഴ്ച വരെ സാവകാശം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച തന്നെ വിശദികരണം നല്‍കണമെന്ന് ഹൈക്കോടതി കോടതി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it