Kerala

കൊവിഡ്-19 :കൊച്ചി തുറമുഖം തയ്യാറായി;പ്രവാസികളെയുമായുള്ള ആദ്യ കപ്പല്‍ ഞായാറാഴ്ച എത്തും

മാലിദ്വീപില്‍ നിന്ന് 750 ഓളം പേരുമായി ആദ്യ കപ്പല്‍ ഞായര്‍ രാവിലെ പത്തിന് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെര്‍മിനലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കൂടി കപ്പല്‍ വഴി തുറമുഖത്തെത്തും

കൊവിഡ്-19 :കൊച്ചി തുറമുഖം തയ്യാറായി;പ്രവാസികളെയുമായുള്ള ആദ്യ കപ്പല്‍ ഞായാറാഴ്ച എത്തും
X

കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കപ്പല്‍ വഴി ഇന്ത്യയിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖത്ത് എല്ലാ വിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. മാലിദ്വീപില്‍ നിന്ന് 750 ഓളം പേരുമായി ആദ്യ കപ്പല്‍ ഞായര്‍ രാവിലെ പത്തിന് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെര്‍മിനലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കൂടി കപ്പല്‍ വഴി തുറമുഖത്തെത്തും. കൊച്ചിയില്‍ എത്തുന്നതിനുമുമ്പ് കപ്പലില്‍ നിന്നുള്ള എല്ലാ യാത്രക്കാരില്‍ നിന്നും നാവികസേന സെല്‍ഫ് ഇ-ഡിക്ലറേഷന്‍ ഡാറ്റ ശേഖരിക്കും. കൂടാതെ യാത്രക്കാരെ കൊവിഡ് 19 പരിശോധനക്കും വിധേയമാക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ ആദ്യം ഇറക്കും, തുടര്‍ന്ന് ജില്ല തിരിച്ച് 50 പേരുടെ ബാച്ചുകളായി മറ്റു യാത്രക്കാരും ഇറങ്ങും. രോഗലക്ഷണങ്ങളുടെ യാത്രക്കാരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ജില്ലാഭരണകൂടമാണ് ആംബുലന്‍സ് ക്രമീകരിക്കുക. രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ക്ക് പ്രത്യേക മേഖലയും ടെര്‍മിനലില്‍ നീക്കി വച്ചിട്ടുണ്ട്.


കപ്പലില്‍ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിനുള്ളില്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പരിശോധനയും ഇവിടെയാണ്. യാത്രക്കാര്‍ക്ക് ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ നല്‍കും. ജില്ലാ ഭരണകൂടവും പോലിസും യാത്രക്കാര്‍ക്ക് അടിസ്ഥാന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. ഇതിനുശേഷമായിരിക്കും ഇമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനയും ബാഗേജ് സ്‌കാനിങും. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് യാത്രക്കാരെ പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസുകളില്‍ അതാത് ജില്ലകളിലേക്ക് അയക്കും. ഒരു ബസില്‍ 30 യാത്രക്കാരെയാണ് അനുവദിക്കുക. മാനദണ്ഡങ്ങളനുസരിച്ച് സ്വകാര്യ വാഹനങ്ങളും അനുവദിക്കും. സന്ദര്‍ശകരെയോ യാത്രക്കാരുടെ ബന്ധുക്കളെയോ ഒരുകാരണവശാലും സാമുദ്രിക ടെര്‍മിനല്‍ പരിസരത്തേക്ക് അനുവദിക്കില്ലെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.


തുറമുഖത്തിന്റെ ചുമതലയുള്ള കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിയജ് സാഖറെ, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ ക്രൂയിസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടം, പോലിസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സിഐഎസ്എഫ്, പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഇമിഗ്രേഷന്‍, ഇന്ത്യന്‍ നേവി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇരുവരും ചര്‍ച്ച നടത്തി.

Next Story

RELATED STORIES

Share it