Latest News

90 പേരുള്ള ബൂത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ട് ; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഗ്രാമത്തിന്റെ തലവന്‍ വോട്ടര്‍ പട്ടിക അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും സ്വന്തമായി ഒരു പട്ടിക കൊണ്ടുവരികയുമായിരുന്നു

90 പേരുള്ള ബൂത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ട് ; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
X

ഗുവാഹത്തി: ബൂത്തിലെ രജിസ്റ്റര്‍ ചെയ്ത ആകെ വോട്ടര്‍മാരുടെ ഇരട്ടിയോളം വോട്ടുകള്‍ രേഖപ്പെടുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസമിലെ ദിമ ഹസാവോ ജില്ലയിലെ ഹാഫ്‌ലോങ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ആകെ 90 പേരുള്ള ബൂത്തില്‍ 171 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു.


ഏപ്രില്‍ ഒന്നിന് വോട്ടെടുപ്പ് നടന്ന 107(എ) ഖോട്‌ലിര്‍ എല്‍.പി.സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലായിരുന്നു ഇവിടെ പോളിങ്. 2016ല്‍ ബി.ജെ.പിയുടെ ബീര്‍ ഭദ്ര ഹാഗ്ജര്‍ ആണ് ഇവിടെ വിജയിച്ചത്. ഈ ബൂത്തില്‍ വീണ്ടും പോളിങ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷനെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. മോള്‍ഡാം എല്‍.പി. സ്‌കൂളിലെ പ്രധാന പോളിങ് സ്‌റ്റേഷന്റെ ഉപകേന്ദ്രമായാണ് ഈ ബൂത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ രണ്ടിനു തന്നെ പുറത്തിറങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഇത് വാര്‍ത്തയായത്.


'ഗ്രാമത്തിന്റെ തലവന്‍ വോട്ടര്‍ പട്ടിക അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും സ്വന്തമായി ഒരു പട്ടിക കൊണ്ടുവരികയുമായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ ഗ്രാമത്തലവന്‍ കൊണ്ടുവന്ന പട്ടിക അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു' ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പ്രതികരിച്ചു.


അതേസമയം തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഗ്രാമത്തലവന്റെ വാദം എന്തുകൊണ്ട് അംഗീകരിച്ചു എന്ന കാര്യം വ്യക്തമല്ല.




Next Story

RELATED STORIES

Share it