Editors Pick

ഖുത്ബ് മിനാറിന് നേരേയും ഹിന്ദുത്വ മുഷ്ടികൾ ഉയരുമ്പോൾ

മസ്ജിദ് തകർത്ത ശേഷം സംഘപരിവാര്‍ ഫാഷിസ്റ്റുകൾ വിളിച്ച മുദ്രവാക്യവും മറക്കരുത് ‘യേ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാക്കി ഹേ’, ഇതൊരു നിശ്ചലരൂപം മാത്രമാണ് കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ എന്നതായിരുന്നു ആക്രോശിച്ചത്.

ഖുത്ബ് മിനാറിന് നേരേയും ഹിന്ദുത്വ മുഷ്ടികൾ ഉയരുമ്പോൾ
X

1949 ഡിസംബര്‍ 22 ന് ബാബരി മസ്ജിദിൽ രാംലല്ല എന്ന ശിശുരാമന്റെ വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയ സന്ന്യാസി സംഘത്തിലെ പ്രായംകുറഞ്ഞ ആളായിരുന്ന സന്ത് പരമഹംസൻ വര്‍ഷങ്ങള്‍ക്കു ശേഷം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള അഭിമുഖത്തിൽ പറഞ്ഞത് 'കാം ജാരി ഹേ' എന്നായിരുന്നു. മസ്ജിദ് തകർത്ത ശേഷം സംഘപരിവാര്‍ ഫാഷിസ്റ്റുകൾ വിളിച്ച മുദ്രവാക്യവും മറക്കരുത് 'യേ തോ കേവല്‍ ഝാകി ഹേ, കാശി മഥുര ബാക്കി ഹേ', ഇതൊരു നിശ്ചലരൂപം മാത്രമാണ് കാശിയും മഥുരയും വരാനിരിക്കുന്നതേയുള്ളൂ എന്നതായിരുന്നു ആക്രോശിച്ചത്. ഒടുവിലവർ കാശിയിലേക്കും മഥുരയിലേക്കും ഇപ്പോഴിതാ ഖുത്ബ് മിനാറിലേക്കും എത്തിയിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

1949ല്‍ രാംലല്ല വിഗ്രഹം ഒളിച്ചുകടത്തിയും പിന്നീട് 1992ല്‍ പള്ളി തകര്‍ക്കുകയും ചെയ്ത ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് കാശിയിലേക്കും മഥുരയിലേക്കും ഇപ്പോൾ ഖുത്ബ് മിനാറിലേക്കും മുസ് ലിം വിരുദ്ധ മുഷ്ടികളുയർത്തുന്നതിന് ധൈര്യം പകർന്നത് ഇന്ത്യൻ പരമോന്നത നീതി പീഠമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ബാബരി ധ്വംസനാനന്തരം 27 വര്‍ഷത്തിനുശേഷം പള്ളിയുടെ ഭൂമി ക്ഷേത്ര നിര്‍മാണത്തിനു വിട്ടുകൊടുക്കുന്ന വിധി വരുന്നതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ അവരുടെ പണി തുടരുകയായിരുന്നു.


ഖുത്ബ് മിനാറിനെ വിഷ്ണു സ്തംഭമായി ചിത്രീകരിച്ച് 2018 ലാണ് ഹിന്ദു മഹാസഭ ഹിന്ദു പുതുവൽസര കലണ്ടർ പുറത്തിറക്കിയത്. ഡൽഹി സുൽത്താനേറ്റിലെ ആദ്യ ഭരണാധികാരിയായ ഖുത്ബ് ദിൻ ഐബക്കാണ് 1199 ൽ ഖുത്ബ് മിനാർ നിർമിച്ചത്. പ്രദേശത്തെ ഹിന്ദു-ജൈന ആരാധനാലയങ്ങൾ തകർത്താണ് 800 വർഷങ്ങൾക്ക് മുമ്പ് ഖുത്ബ് മിനാർ നിർമിച്ചതെന്ന ആരോപണം ഉയർത്തുന്നതിൽ മുൻപന്തിയിൽ നിന്നതും ഇതേ ഹിന്ദുമഹാസഭ ആയിരുന്നു. ഖുത്ബ് മിനാർ കോംപ്ലക്‌സിലെ ക്ഷേത്രങ്ങൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ സാകേത് കോടതിയിൽ ഹരജിയെത്തുന്നതും ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയായിരുന്നു.

ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്റ് ഹരിശങ്കർ ജയ്ൻ അഭിഭാഷകനായി ഹിന്ദു ആരാധന ദൈവമായ വിഷ്ണുവിന്റെയും അവതാരമായ ഋഷഭ് ദേവിന്റെയും പേരിലാണ് ഡൽഹിയിലെ സാകേത് സിവിൽ കോടതിയിൽ ഹരജി ഫയൽ ചെയ്തത്. ബാബരിയിലും, മഥുരയിലും കാശിയിലും പരീക്ഷിച്ച അതേ തന്ത്രമാണ് ഫാഷിസ്റ്റുകൾ ഇവിടേയും പരി​ഗണിച്ചതെന്നത് ശ്രദ്ധേയമാണ്. എന്നാൽ സാകേത് കോടതിയിലെ സിവിൽ ജഡ്ജായ നേഹ ശർമ നവംബർ 29ന് ഹരജി തള്ളി.


''ചരിത്രപരമായ തെറ്റുകൾ നിലവിലെയും ഭാവിയിലെയും ശാന്തിയും സമാധാനവും തകർക്കാൻ കാരണമാവരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സാകേത് സിവിൽ കോടതി ഹരജി തള്ളിയിരിക്കുന്നത്. സമൂഹത്തിലെ ശാന്തിയും സമാധാനവും നിലനിർത്താൻ ആരാധനാ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ആവാമെന്ന 1975ലെ ഒരു സുപ്രിംകോടതി വിധിയെ ഉദ്ധരിച്ചായിരുന്നു ഡൽഹി കോടതി വിധിയെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

മഥുരയിലെ ഷാഹി ഇദ്ഗാഹ് മസ്ജിദ്, കാശിയിലെ ഗ്യാൻവാപി മസ്ജിദ് എന്നിവ സംബന്ധിച്ച തർക്കങ്ങൾ ഇപ്പോൾ കൂടുതൽ ശക്തിപ്പെട്ട സാഹചര്യത്തിലാണ് ഈ സുപ്രധാന വിധി വന്നതെങ്കിലും ഡിസംബർ 10 ഹിന്ദുത്വർ ഈദ്​ഗാഹ് മസ്ജിദിന് മുന്നിൽ സംഘടിച്ചെത്തി ഭജന നടത്തിയിരുന്നു. മഥുരയിലേയും കാശിയിലേയും കേസുകൾ കോടതികൾ പരിഗണിക്കുമ്പോഴോണ് ഡൽഹി കോടതി ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ഡയുമായി വന്ന ഹരജി തള്ളിയത്.

എ ഡി 1192 വരെ ഡൽഹി ഭരിച്ചിരുന്നത് ഹിന്ദു ഭരണാധികാരികളായിരുന്നുവെന്നും മുഹമ്മദ് ഗോറിയുടെ സൈന്യം പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ ശേഷമാണ് ഭരണം മാറിയതെന്ന് ഹരജിക്കാർ ബോധിപ്പിച്ചു. ഗോറിയുടെ കമാൻഡറായിരുന്ന ഖുത്ബ് ദിൻ ഐബക്ക് ശ്രീ വിഷ്ണു ഹരി ക്ഷേത്രവും മറ്റു 27 ക്ഷേത്രങ്ങളും തകർത്താണ് ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് നിർമിച്ചതെന്നായിരുന്നു വാദം. അതിനാൽ തന്നെ മഹാവിഷ്ണുവിന്റെയും തീർത്ഥങ്കാര ഋഷബ്‌ദേവിന്റെയും പേരിലാണ് ഹരജി ഫയൽ ചെയ്തത്.

വിഗ്രഹങ്ങളെ പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കാനും ക്ഷേത്രഭരണ നടത്തിപ്പിന് പ്രത്യേക ട്രസ്റ്റ് രൂപീകരിക്കാനും കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം. ഖുവ്വത്തുൽ ഇസ്ലാം പള്ളിയെ 1904ലെ പുരാതന സ്മാരക സംരക്ഷണ നിയമപ്രകാരമാണ് സംരക്ഷിക്കുന്നതെന്നും അത് വഖഫ് സ്വത്തല്ലെന്നും ഹരജിക്കാർ വാദിച്ചു. നിലവിൽ പ്രാർത്ഥന നടത്താത്ത പള്ളി കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ആർക്കിയോളജിക്കൽ സർവ്വെയാണ് നിർമാണങ്ങൾക്ക് സംരക്ഷണം നൽകുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. അതിനാൽ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ കോടതി വിധി പുറപ്പെടുവിക്കണമെന്നായിരുന്നു ആവശ്യം.

ഇന്ത്യൻ പൗരൻമാരുടെ ആരാധനാ സ്വാതന്ത്ര്യം പൂർണ്ണമായ ഒന്നല്ലെന്നാണ് വാദങ്ങൾ തള്ളി കോടതി പറഞ്ഞത്. മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25, 26 പരിഛേദങ്ങൾക്ക് ചില നിയന്ത്രണങ്ങളുണ്ട്. ക്ഷേത്രങ്ങൾ നിലനിന്ന സ്ഥലത്താണ് നിർമാണങ്ങൾ നടന്നതെന്ന കാര്യം എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. അവിടെ ഒരുതരത്തിലുള്ള ആരാധനകളും നടക്കുന്നില്ല. അതിനാൽ, സമൂഹത്തിലെ സമാധാനവും സുരക്ഷയും കരുതി അവിടെ ആരാധനാ സ്വാതന്ത്ര്യവും പുനപ്രതിഷ്ഠയും നടത്താൻ കഴിയില്ല. കോംപ്ലക്‌സ് പ്രദേശത്ത് തൽസ്ഥിതി തുടരണം. അവിടെ മതപരമായ ചടങ്ങുകൾ നടത്താൻ അനുമതിയും നൽകരുതെന്ന് കോടതി വിധി പറയുന്നു.

മതസ്വാതന്ത്ര്യം സംബന്ധിച്ച് 1975ൽ സുപ്രിംകോടതി പുറപ്പെടുവിച്ച ഒരു വിധിയിലെ നിരീക്ഷണവും വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ''ഒരു സമൂഹത്തിൽ ഒരു അവകാശവും പൂർണ്ണമല്ല. ഒരാൾ തന്റെ അവകാശങ്ങൾ അനുഭവിക്കുമ്പോൾ മറ്റൊരാളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമൂഹത്തിൽ എല്ലായ്‌പ്പോഴും ഒത്തൊരുമ സ്വാഭാവികമായി ഉണ്ടാവണമെന്നില്ല. വ്യത്യസ്ഥ താൽപര്യങ്ങൾ തമ്മിൽ മൽസരിച്ചുണ്ടാവുന്ന അസന്തുലിതത്വം ഇല്ലാതാക്കാൻ ഭരണകൂടം ഇടപെടേണ്ടി വരുമെന്നാണ് സുപ്രിംകോടതി വിധി പറയുന്നത്.

ഇന്ത്യക്ക് അതിസമ്പന്നമായ സാംസ്‌കാരിക ചരിത്രമുണ്ടെന്ന് വിധി ഊന്നിപ്പറയുന്നു. പല രാജപരമ്പരകൾ ഇന്ത്യ ഭരിച്ചിട്ടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളെ മറ്റെന്തെങ്കിലുമൊക്കെയായി മാറ്റുന്നത് തടയാനാണ് 1991ൽ പാർലമെന്റ് ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നത്. മതനിരപേക്ഷ ഭരണകൂടത്തിന്റെ ബാധ്യതയാണ് അത്തരമൊരു നിയമം നടപ്പാക്കൽ. ഒരു ചരിത്രസ്മാരകം സംരക്ഷണ പട്ടികയിൽ ഉൾപ്പെടുകയും സർക്കാരിന് ഉടമസ്ഥതാ അവകാശം ഉണ്ടാവുകയും ചെയ്താൽ അതിനെ മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവില്ല.

നമ്മുടെ രാജ്യത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട്. പലപ്രതിസന്ധികളും രാജ്യം നേരിട്ടിട്ടുണ്ട്. അതിനാൽ ചരിത്രത്തെ പൂർണമായും അംഗീകരിക്കാൻ എല്ലാവർക്കും കഴിയണം. നല്ലത് മാത്രം നിലനിർത്തി മോശം കാര്യങ്ങൾ മായ്ച്ചു കളയാൻ കഴിയുമോയെന്നും ഡൽഹി കോടതി ചോദിച്ചു. ഡൽഹി കോടതി വിധിയിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഉയർത്തുന്ന ഭീഷണി അവസാനിക്കുമെന്ന് കരുതാനാകില്ലെങ്കിലും മഥുര, കാശി കേസുകൾ പരി​ഗണിക്കുന്ന കോടതി വിധികളെ ഇത് ബാധിച്ചേക്കാം.

Next Story

RELATED STORIES

Share it