Big stories

വഖ്ഫ് ഭേദഗതി നിയമം: സുപ്രിംകോടതിയില്‍ ഇന്ന് നടന്ന വാദങ്ങളുടെ പൂര്‍ണരൂപം: 21-05-2025

വഖ്ഫ് ഭേദഗതി നിയമം: സുപ്രിംകോടതിയില്‍ ഇന്ന് നടന്ന വാദങ്ങളുടെ പൂര്‍ണരൂപം: 21-05-2025
X

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ ഇന്നും (21-05-2025) സുപ്രിംകോടതിയില്‍ വാദം നടന്നു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. നിയമത്തില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹരജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, രാജീവ് ധവാന്‍, അഭിഷേക് മനു സിങ്‌വി, ഹുസൈഫ അഹമദി, ചന്ദര്‍ ഉദയ് സിങ് തുടങ്ങിയവര്‍ വാദങ്ങളുന്നയിച്ചു.

21-05-2025

ചീഫ്ജസ്റ്റിസ്: തുഷാര്‍ മേത്ത തുടങ്ങട്ടെ

സംയുക്ത പാര്‍ലമെന്ററി സമിതി അംഗമായിരുന്ന ലോക്‌സഭാ എംപി അഡ്വ. കല്യാണ്‍ ബാനര്‍ജി സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

മുതിര്‍ന്ന അഭിഭാഷകന്‍ പി വില്‍സന്‍ സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

ചീഫ്ജസ്റ്റിസ്: ഈ കോടതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമാണ്, ഇവിടെ ബഹുമാനമില്ല.

തുഷാര്‍ മേത്ത: നിയമം ബാധിക്കുന്നവരല്ല, വ്യക്തികളാണ് ഹരജി നല്‍കിയിരിക്കുന്നത്.... ഈ നിയമഭേദഗതി കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലായിരുന്നു എന്ന് ആരും വാദിക്കുന്നില്ല.

തുഷാര്‍ മേത്ത: വലിയ ചര്‍ച്ചകള്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) നടത്തിയിരുന്നു. കോടതി അത് മനസിലാക്കണം. ഏതെങ്കിലും മന്ത്രാലയം ബില്ല് തയ്യാറാക്കി യാന്ത്രികമായി വോട്ടെടുപ്പ് നടത്തിയ സംഭവമല്ല ഇത്....1923ലെ നിയമത്തില്‍ കണ്ട ഒരു ഭീഷണി ഞങ്ങള്‍ ഇല്ലാതാക്കുകയാണ്. ഹരജിക്കാരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ മുസ് ലിം സമുദായത്തെ പ്രതിനിധീകരിക്കാന്‍ കഴിയൂ എന്നാണ് ഞങ്ങള്‍ വാദിക്കുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി 97 സിറ്റിങുകള്‍ നടത്തി. 97 ലക്ഷം നിവേദനങ്ങള്‍ ലഭിച്ചു.

തുഷാര്‍ മേത്ത: ജെപിസി റിപോര്‍ട്ട് വായിക്കുന്നു, സംസ്ഥാനസര്‍ക്കാരുകളുമായും വഖ്ഫ് ബോര്‍ഡുകളുമായും കൂടിയാലോചന നടത്തി.... ഓരോ വകുപ്പുകളും ചര്‍ച്ച ചെയ്തു. അവര്‍ ഏതൊക്കെ അംഗീകരിച്ചു അംഗീകരിച്ചില്ല എന്നൊക്കെ ജെപിസി രേഖപ്പടുത്തി. അവരുടെ ചില നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു, ചിലത് സ്വീകരിച്ചില്ല. അതിന് അനുസരിച്ച് ഭേദഗതി വരുത്തിയ ബില്ല് സഭയില്‍ അവതരിപ്പിക്കുകയും അഭൂതപൂര്‍വമായ ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്തു.

തുഷാര്‍ മേത്ത: ഹരജിക്കാര്‍ ചോദ്യം ചെയ്യുന്ന ഓരോ വകുപ്പുകളും പരാമര്‍ശിക്കാം.

ആര്‍ക്കു വേണമെങ്കിലും വഖ്ഫ് സ്വത്ത് രൂപീകരിക്കാന്‍ കഴിയുമെന്നാണ് 2013ലെ നിയമത്തിലെ 3(ആര്‍) വകുപ്പ് പറയുന്നത്. രസകരമായ ഈ ഭേദഗതി പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വരുന്നത്.

തുഷാര്‍ മേത്ത: മക്കളുടെ ക്ഷേമം മുന്‍നിര്‍ത്തി ചെയ്യുന്ന വഖ്ഫ് (വഖ്ഫ് അലല്‍ ഔലാദ്) എന്ന വ്യവസ്ഥ ഞങ്ങള്‍ ചേര്‍ത്തുവെന്നത് പോസിറ്റീവാണ്. നേരത്തെ കുട്ടികളില്‍ പെണ്‍കുട്ടികളും വിധവകളും ഉള്‍പ്പെട്ടിരുന്നില്ല. ഭാഗ്യത്തിന് അതിനെ ആരും എതിര്‍ക്കുന്നില്ല.

തുഷാര്‍ മേത്ത: ഉപയോഗം വഴി വഖ്ഫായത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് സുരക്ഷിതമാണ്. നിയമം ഇനി വരാനിരിക്കുന്നതിനാണ് എന്നാണ് വ്യവസ്ഥ. പക്ഷേ, സ്വത്തുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുമായോ സര്‍ക്കാരുമായോ തര്‍ക്കമുണ്ടെങ്കില്‍ അത് മാറും.

തുഷാര്‍ മേത്ത: അല്ലാഹുവിന് സമര്‍പ്പിച്ചതാണ് ആദ്യ വിഭാഗം സ്വത്ത്. സര്‍ക്കാര്‍ ഭൂമിയില്‍ ആര്‍ക്കും അവകാശമില്ല. അത് മുഴുവന്‍ രാജ്യത്തിന്റെയും സ്വത്താണ്, സര്‍ക്കാര്‍ അത് സൂക്ഷിക്കുകയാണ്.

തുഷാര്‍ മേത്ത: സര്‍ക്കാര്‍ ഭൂമി വഖ്ഫായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സംരക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഒരു വിധിയില്‍ സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്.

2. ഒരു സ്വത്ത് ഉപയോഗം വഴി വഖ്ഫാവാന്‍ സ്വകാര്യ ഭൂമിയോ സര്‍ക്കാര്‍ ഭൂമിയോ ദീര്‍ഘകാലം ഉപയോഗിക്കേണ്ടതുണ്ട്. അത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്ന് എങ്ങനെ തീരുമാനിക്കും ?. സര്‍ക്കാര്‍ സ്വത്താവാന്‍ സാധ്യതയുള്ള ഒരു കെട്ടിടമുണ്ടെങ്കില്‍ പരിശോധന നടത്താന്‍ സര്‍ക്കാരിന് കഴിയില്ലേ? എന്നതാണ് ഞങ്ങളുടോ ചോദ്യം. കോടിക്കണക്കിന് ആളുകളുടെ സ്വത്ത് സൂക്ഷിക്കുന്ന സര്‍ക്കാരാണ് ഞാന്‍.

ചീഫ്ജസ്റ്റിസ്: കലക്ടര്‍ക്ക് മുകളിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് സ്വന്തം അവകാശവാദത്തില്‍ തീരുമാനം കല്‍പ്പിക്കുകയെന്നാണ് ഹരജിക്കാര്‍ പറയുന്നത്.

തുഷാര്‍ മേത്ത: തെറ്റിധരിപ്പിക്കുന്നതല്ല, തെറ്റായ വാദമാണ്...

തുഷാര്‍ മേത്ത: കലക്ടര്‍ സ്വന്തം കേസില്‍ ജഡ്ജിയാവുമെന്ന വാദം വന്നപ്പോഴാണ് അതിന് മുകളിലുള്ള ഒരു ഉദ്യോഗസ്ഥനെ വയ്ക്കാന്‍ ജെപിസി തീരുമാനിച്ചത്. എന്താണ് അതിന്റെ ഉദ്ദേശ്യം ?

ആ വകുപ്പ് ഒഴിവാക്കണമെന്ന് കോടതിക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് ഒഴിവാക്കൂ.

ചീഫ്ജസ്റ്റിസ്: മുഴുവന്‍ ഭാഗവും?

തുഷാര്‍ മേത്ത: ആ വ്യവസ്ഥ മാത്രം

ചീഫ്ജസ്റ്റിസ്: അവര്‍ മുഴുവന്‍ ഭാഗത്തെയും ചോദ്യം ചെയ്യുന്നുണ്ട്.

തുഷാര്‍ മേത്ത: റെവന്യൂ, വഖ്ഫ് ബോര്‍ഡ് രേഖകള്‍ തിരുത്തപ്പെടും എന്നത് മാത്രമാണ് ഏക പരിണതഫലം

ചീഫ്ജസ്റ്റിസ്: തിരുത്തല്‍ മാത്രമാണോ ഏക പരിണതഫലം?..എന്തുകൊണ്ടാണ് എന്‍ട്രി മാത്രമായി മാറുന്നത്?

തുഷാര്‍ മേത്ത: ഉടമസ്ഥാവകാശം ലഭിക്കാന്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യേണ്ടി വരും. ഞാന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം വായിക്കാം, സത്യവാങ്മൂലം നേരത്തെ ശ്രദ്ധയില്‍ പെടുത്തേണ്ടതായിരുന്നു.

തുഷാര്‍ മേത്ത: വഖ്ഫ് സ്വത്ത് മൊത്തമായി ഏറ്റെടുക്കുന്നു എന്നാണ് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്....പക്ഷേ, റെവന്യു രേഖകള്‍ വഴിയാണ് അത് നടക്കുക... വസ്തു സര്‍ക്കാര്‍ ഉടമസ്ഥതയുള്ളതാണെന്ന് കാണിക്കുമെന്ന് മാത്രം...

സത്യവാങ്മൂലം വായിക്കുന്നു: 'നിയുക്ത ഉദ്യോഗസ്ഥന്‍ സ്വത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നില്ല- റവന്യൂ രേഖകള്‍ തിരുത്തുക മാത്രമേ ചെയ്യൂ...''

തുഷാര്‍ മേത്ത: ആരെയെങ്കിലും പ്രതികൂലമായി ബാധിക്കുമെങ്കില്‍ അവര്‍ക്ക് വഖ്ഫ് െ്രെടബ്യൂണലിനെ സമീപിക്കാന്‍ അവകാശമുണ്ടാവും. ഉടമസ്ഥാവകാശത്തിലെ അന്തിമതീരുമാനം െ്രെടബ്യൂണലോ അപ്പീലില്‍ ഹൈക്കോടതിയോ തീരുമാനിക്കും.

തുഷാര്‍ മേത്ത: ട്രൈബ്യൂണലിനെ കുറിച്ചുള്ള 83ാം വകുപ്പ് വായിക്കുന്നു

ചീഫ്ജസ്റ്റിസ്: അതായത് കലക്ടര്‍ അന്വേഷണം ആരംഭിച്ചാല്‍ തര്‍ക്കത്തിലുള്ള വസ്തു വഖ്ഫായിരിക്കില്ല, അന്വേഷണം പൂര്‍ത്തിയായാല്‍ അത് ഏറ്റെടുക്കും എന്നല്ലേ പറഞ്ഞുവരുന്നത്.

തുഷാര്‍ മേത്ത: നിയമപരമായ വ്യവസ്ഥകളുണ്ട്. ഉടമസ്ഥാവകാശം ഞങ്ങള്‍ക്ക് അനുകൂലമായില്ലെങ്കില്‍ ഞങ്ങള്‍ കേസിന് പോവേണ്ടി വരും.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: നിയമപരമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്വത്ത് സര്‍ക്കാരിന്റെ കൈവശം തുടരും എന്നാണോ നിങ്ങള്‍ പറയുന്നത് ?

തുഷാര്‍ മേത്ത: തുടരും, അവകാശം അവര്‍ കാണിക്കണം.

ചീഫ്ജസ്റ്റിസ്: ഇത് ഈ കോടതിയില്‍ നടക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ ?

തുഷാര്‍ മേത്ത: മൂന്നു പേര്‍ ഹൈക്കോടതികളില്‍ നിന്നാണ് വന്നത്. അതിനാല്‍..

ചീഫ്ജസ്റ്റിസ്: ഇതിലും തിരഞ്ഞെടുത്ത വായനയാണല്ലോ

ചീഫ്ജസ്റ്റിസ്: 83ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ യുക്തിസഹമായി അവസാനിപ്പിച്ചില്ലെങ്കില്‍, കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലേ?

തുഷാര്‍ മേത്ത: ദയവായി നോക്കൂ (വകുപ്പ് വായിക്കുന്നു)

തുഷാര്‍ മേത്ത: െ്രെടബ്യൂണലിന് സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളുമുണ്ട്; മുമ്പ് ഇത് ചില അപ്പീലുകള്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഒരു റിവിഷണല്‍ കോടതി പോലെയായിരുന്നു. 83ാം വകുപ്പിലെ ഒമ്പതാം വ്യവസ്ഥ നോക്കൂ.

ചീഫ്ജസ്റ്റിസ്: മുമ്പ് അപ്പീലിന് വ്യവസ്ഥയുണ്ടായിരുന്നില്ലേ ?

തുഷാര്‍ മേത്ത: അത് ഒരു റിവിഷന്‍ പോലെയായിരുന്നു, ഇപ്പോള്‍ പൂര്‍ണ്ണമായ ആദ്യ അപ്പീല്‍. എനിക്ക് തിരഞ്ഞെടുത്ത് വായിക്കാന്‍ കഴിയില്ല, (സര്‍ക്കാര്‍ പൂര്‍ണമായും സഹായിക്കണം)

ചീഫ്ജസ്റ്റിസ്: മൂന്ന് 3(സി) ഉത്തരവ് അന്തിമമാണെന്ന് പറയുന്നത് തികച്ചും തെറ്റാണ്. അത് കോടതികള്‍ക്ക് അവലോകനം ചെയ്യാം.

(വഖ്ഫിനെക്കുറിച്ച് ഒരു സ്വകാര്യ വ്യക്തിയോ സര്‍ക്കാരോ തര്‍ക്കം ഉന്നയിക്കുമ്പോള്‍, നിര്‍ണ്ണയ പ്രക്രിയയില്‍ അത് വഖ്ഫ് ആകുന്നത് അവസാനിക്കുന്നതിനാല്‍ അതിന്റെ സ്വഭാവം മാറുമെന്ന് ഹരജിക്കാര്‍ വാദിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.)

ചീഫ്ജസ്റ്റിസ്: മിസ്റ്റര്‍ ഗോപാല്‍ ശങ്കരനാരായണന്‍, നിങ്ങള്‍ ഈ പക്ഷത്താണോ ?(ഹരജികളിലെ എതിര്‍പക്ഷം-കേന്ദ്രസര്‍ക്കാര്‍) (കോടതിയിലുള്ള സീനിയര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു)

തുഷാര്‍ മേത്ത: മൊത്തം സമൂഹവും ഞങ്ങളുടെ പക്ഷത്താണ്

ചീഫ്ജസ്റ്റിസ്: സമൂഹ വാദം എടുക്കരുത്, നിയമപ്രകാരം ഞങ്ങള്‍ തീരുമാനിക്കും.

തുഷാര്‍ മേത്ത: 1995ലെ വഖ്ഫ് നിയമത്തിലെ 85ാം വകുപ്പ് നോക്കു, എന്നിട്ട് നിയമഭേദഗതിയിലെ 3(സി) വകുപ്പ് പരിശോധിക്കൂ. വഖ്ഫ് തട്ടിയെടുക്കുന്നില്ല. കേസ് നടക്കുമ്പോള്‍ വഖ്ഫിന്റെ സ്വഭാവം മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മൂന്നാം വകുപ്പ് രേഖകള്‍ തിരുത്തുക മാത്രമാണ് ചെയ്യുക.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: അത് വഖ്ഫായി തുടരുമോ? കൈവശം വയ്ക്കുന്നത് തുടരുന്നു, വഖ്ഫ് വഖ്ഫായി തുടരുകയും സ്വഭാവം മാത്രം മരവിപ്പിക്കുകയും ചെയ്യുന്നു ?

തുഷാര്‍ മേത്ത: അതിന് ഒരു നിരോധനമുണ്ട്.

ചീഫ്ജസ്റ്റിസ്: സ്വത്ത് നിങ്ങള്‍ക്ക് അന്യാധീനപ്പെടുത്തണമെങ്കില്‍?

തുഷാര്‍ മേത്ത: അതിന് സാധിക്കില്ല, തല്‍സ്ഥിതി തുടരണം.

തുഷാര്‍ മേത്ത: അതേ, പുതിയ ഭേദഗതി പ്രകാരം ഉപയോഗം വഴി വഖ്ഫ് രൂപീകരിക്കുന്നത് അനുവദനീയമല്ല. രജിസ്‌ട്രേഷന്‍ വഴിയല്ലാതെ വഖ്ഫ് രൂപീകരിക്കാന്‍ കഴിയില്ല. ഉപയോഗം വഴി വഖ്ഫായ മുന്‍ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം സംരക്ഷിക്കപ്പെടും.

തുഷാര്‍ മേത്ത: തര്‍ക്കമില്ലെങ്കിലും

ചീഫ്ജസ്റ്റിസ്: തര്‍ക്കങ്ങളുണ്ടായാല്‍ ട്രൈബ്യൂണലില്‍ പോവേണ്ടി വരും ? അധികാരമുള്ള കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിക്കാത്തിടത്തോളം കൈവശാവകാശം ഏറ്റെടുക്കില്ലെന്നാണ് വകുപ്പ് പറയുന്നതെന്നാണ് നിങ്ങള്‍ പറയുന്നത്.

തുഷാര്‍ മേത്ത: മൂന്ന് (സി) വകുപ്പ് പ്രകാരം സ്വത്ത് കൈവശപ്പെടുത്താന്‍ കഴിയില്ല, അത് മനപ്പൂര്‍വ്വം തെറ്റിധാരണയുണ്ടാക്കാനുള്ള വാദമാണ്. അത് മൊത്തത്തിലുള്ള പിടിച്ചെടുക്കലാണെന്ന് അവര്‍ പറയുന്നു. നിയമം നടപ്പാക്കുന്നതുവരെ സാധാരണയായി എതിരായ ഹരജികള്‍ പരിഗണിക്കാറില്ല. നിയമം പ്രവര്‍ത്തിച്ചു തുടങ്ങിയാലേ അതിന്റെ ഫലങ്ങള്‍ അറിയാനാവൂ. അപ്പോള്‍ അക്കാദമിക്കായ എതിര്‍പ്പുകള്‍ ഉണ്ടാവില്ല.

തുഷാര്‍ മേത്ത: ഒരേയൊരു വ്യത്യാസം എന്തെന്നാല്‍, രജിസ്റ്റര്‍ ചെയ്ത ഉപയോഗം വഴിയുള്ള വഖ്ഫ് സ്വത്തുക്കള്‍ മാത്രമേ സംരക്ഷിക്കപ്പെടൂയെന്നതാണ്.

തുഷാര്‍ മേത്ത: രജിസ്‌ട്രേഷനെ കുറിച്ച്: അത് നിര്‍ബന്ധമായിരുന്നില്ലെന്ന വാദം, രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പരിണിത ഫലമുണ്ടാവില്ല എന്ന വാദവുമുണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും പരിഹരിക്കാന്‍ ശ്രമിച്ച പ്രശ്‌നത്തിന്റെ കാരണം ഞാന്‍ പരിശോധിച്ചു.

1923ലാണ് വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആദ്യ നിയമം വന്നത്. സ്വത്ത് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ആളുകള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും ഇത് പറയുന്നു. ഈ ഭീഷണി 102 വര്‍ഷമായി തുടരുന്നു. അഞ്ചുവര്‍ഷം ഇസ് ലാം പ്രാക്ടീസ് ചെയ്യണമെന്ന വ്യവസ്ഥ എന്തു കൊണ്ടാണെന്ന് പറയാം. ശരീഅത്ത് നിയമം ബാധകമാവണമെങ്കില്‍ നിങ്ങള്‍ മുസ്‌ലിം ആണെന്ന് തെളിയിക്കണം എന്ന് അതിലെ മൂന്നാം വകുപ്പ് പറയുന്നുണ്ട്.

തുഷാര്‍ മേത്ത: 1923 മുതലുള്ള കാര്യങ്ങള്‍ ഞാന്‍ പറയാം. ത്രിതല ഉത്തരവാദിത്തമാണുള്ളത്. 1)രജിസ്‌ട്രേഷന്‍.2) സത്യസന്ധരല്ലാത്ത ആളുകള്‍....

ചീഫ്ജസ്റ്റിസ്: രജിസ്‌ട്രേഷന്‍ വേണമെന്ന് 1923ലെ നിയമത്തില്‍ പറഞ്ഞിരുന്നോ ? 1954ലെ നിയമത്തിലാണ് രജിസ്‌ട്രേഷന്‍ എന്നാണല്ലോ നേരത്തെ സിബല്‍ പറഞ്ഞത്.

തുഷാര്‍ മേത്ത: രാജ്യത്ത് പ്രചാരണം നടക്കുകയാണ്, നൂറു വര്‍ഷം പഴക്കമുള്ള വഖ്ഫിന്റെ രേഖകള്‍ എങ്ങനെ കൊണ്ടുവരുമെന്നൊക്കെ ചോദിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമോ വിവരണമോ ആണ് ഇത്. 1923ലെ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരുന്നു, ആധാരമായിരുന്നില്ല.

ചീഫ്ജസ്റ്റിസ്: വഖ്ഫിന് നൂറു വര്‍ഷം പഴക്കമുണ്ടെന്ന് പറയുകയാണെങ്കില്‍ അഞ്ചു വര്‍ഷത്തെ വിവരങ്ങള്‍ മാത്രമാണോ നല്‍കേണ്ടിയിരുന്നത് ?

തുഷാര്‍ മേത്ത: അതേ, വിവരണം മാത്രമാണ് വേണ്ടിയിരുന്നത്. അത് വെറും ഔപചാരികതയല്ല, പവിത്രത ചേര്‍ന്നിരിക്കുന്നു.

തുഷാര്‍ മേത്ത: രേഖ എവിടെ നിന്നു ലഭിക്കുമെന്നാണ് എതിര്‍ഭാഗം ചോദിക്കുന്നത്. വഖ്ഫിന്റെ ഉദ്ഭവത്തെ കുറിച്ചോ ചരിത്രത്തെ കുറിച്ചോ അറിവുള്ള കാര്യങ്ങള്‍ നല്‍കണമെന്നാണ് 1923 ലെ നിയമം പറയുന്നത്.

തുഷാര്‍ മേത്ത: 1923ലെ നിയമത്തിന് ശേഷം വഖ്ഫ് രൂപീകരിക്കുകയാണെങ്കില്‍ സമകാലീന രേഖകള്‍ നിലനിര്‍ത്തുന്നതിന് ആറു മാസത്തിനുള്ളില്‍ കോടതിയെ സമീപിക്കണം.

തുഷാര്‍ മേത്ത: എല്ലാ വര്‍ഷവും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തണമായിരുന്നു. നിയമപരമായ ഓഡിറ്റും ആവശ്യമായിരുന്നു. പക്ഷേ, അനന്തര ഫലങ്ങളൊന്നുമില്ലെന്നാണ് എതിര്‍കക്ഷികള്‍ പറയുന്നത്. കോടതിയുടെ മുന്നിലാണ് പറഞ്ഞത്.

കപില്‍ സിബല്‍: സാങ്കേതികമായി ശരിയാണ്.

തുഷാര്‍ മേത്ത: സാങ്കേതികമായ ശരിയല്ല, വെറുമൊരു രജിസ്‌ട്രേഷനായിരുന്നില്ല, അതുമായി കോടതിയില്‍ പോവണമായിരുന്നു. രജിസ്‌ട്രേഷന്‍ നടത്തിയില്ലെങ്കിലും വഖ്ഫ് വഖ്ഫ് അല്ലാതാവില്ലെന്ന് ഹരജിക്കാര്‍ വാദിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

തുഷാര്‍ മേത്ത: അവരുടെ അഭിപ്രായത്തില്‍, മുതവല്ലി തുടരില്ല, മറ്റൊരാള്‍ വരും, അയാള്‍ക്ക് വീണ്ടും പിഴ ചുമത്തും എന്നതായിരുന്നു അനന്തരഫലം. ഇത് അസംബന്ധമായ നിയമവായനയാണ്.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: എന്തായാലും, വഖ്ഫ് വഖ്ഫ് ആയി മാറില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല

തുഷാര്‍ മേത്ത: 1923ലെ നിയമം കല്‍ക്കട്ട ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ശരിവയ്ക്കുകയും ചെയ്തു... 1954ലെ നിയമം-സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ നിയമം- വഖ്ഫ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഒരു കാര്യം കൂടി ചെയ്യാന്‍ നിര്‍ദേശിച്ചു. സര്‍വേ ആശയം അവതരിപ്പിച്ചു.

തുഷാര്‍ മേത്ത: നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക, ഇല്ലെങ്കില്‍ പ്രാഥമിക സര്‍വേ എന്നായിരുന്നു ആദ്യ വ്യവസ്ഥ. അതിന്റെ ഉത്തരവാദിത്തം കോടതിക്കായിരുന്നു. 1954ലെ നിയമപ്രകാരം അത് ബോര്‍ഡിലെത്തി.

തുഷാര്‍ മേത്ത: 1923ലെ റൂട്ട് നഷ്ടപ്പെടുത്തിയാലും 100 വര്‍ഷം പഴക്കമുള്ള വഖ്ഫ് രജിസ്റ്റര്‍ ചെയ്യാം.

തുഷാര്‍ മേത്ത: എവിടെ നിന്നും രേഖ ലഭിക്കും എന്ന ആഖ്യാനമാണ് അവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. വഖ്ഫ് സ്വത്തുക്കളുടെ വിവരണവുമായി ബന്ധപ്പെട്ട മൂന്നാം വ്യവസ്ഥ നോക്കൂ.

തുഷാര്‍ മേത്ത: രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം.

ചീഫ്ജസ്റ്റിസ്: 1923ലെ നിയമം ആറുമാസവും 1954ലെ നിയമം മൂന്നുമാസവുമാണ് നല്‍കിയിരിക്കുന്നത്.

തുഷാര്‍ മേത്ത: വഖ്ഫ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ബോര്‍ഡിന് ചെയ്യാം.

തുഷാര്‍ മേത്ത: 28ാം വകുപ്പ് നോക്കൂ. വളരെ പ്രധാനമാണ്

തുഷാര്‍ മേത്ത: ഇപ്പോള്‍, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി, പക്ഷേ, അത് നിങ്ങളെ അറിയിച്ചില്ല, വഞ്ചനയാണ് നടക്കുന്നത്, മുതവല്ലി ആഗ്രഹിക്കുന്ന രീതിയിലാണ് സ്വത്ത് കൈകാര്യം ചെയ്യുന്നത്. 1976ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. റിപോര്‍ട്ട് നടപ്പാക്കി. നിയമം പാസാക്കി. പക്ഷേ, നിയമത്തിന് പ്രാബല്യം നല്‍കിയില്ല.

കമ്മിറ്റിയുടെ കണ്ടെത്തലുകള്‍: വഖ്ഫ് സ്വത്തുക്കള്‍ ബോധപൂര്‍വ്വം രജിസ്റ്റര്‍ ചെയ്യുന്നില്ല. വഖ്ഫ് മനഃപൂര്‍വ്വം മറച്ചുവെക്കുന്നു.

തുഷാര്‍ മേത്ത: രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയില്‍ പോകാനുള്ള അവകാശം എടുത്തുകളയുമെന്നാണ് ഇന്നലെ അവര്‍ വാദിച്ചത്. രജിസ്റ്റര്‍ ചെയ്യാത്ത ട്രസ്റ്റുകള്‍ സ്യൂട്ട് (അന്യായം) ഫയല്‍ ചെയ്യുന്നത് 1950ലെ ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ട് വിലക്കുന്നു. വഖ്ഫിന് ഈ ആക്ട് ബാധകമാക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്.

തുഷാര്‍ മേത്ത: ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1984ല്‍ നിയമം ഭേദഗതി ചെയ്തു. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അന്യായം ഫയല്‍ ചെയ്യാനാവില്ലെന്ന്. പക്ഷേ, അത് നടപ്പാക്കിയില്ല.

മൂന്നാം ഭേദഗതി: 1984ല്‍ പരിമിതി(limitation act) നിയമം ഭേദഗതി ചെയ്തിരുന്നു.

തുഷാര്‍ മേത്ത: മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് മൂലം അത് നടപ്പാക്കിയില്ല. 1995ലെ നിയമത്തില്‍ 87ാം വകുപ്പായി ചേര്‍ത്തു. 2013 നവംബറില്‍ എടുത്തുകളഞ്ഞു.

തുഷാര്‍ മേത്ത: രജിസ്റ്റര്‍ ചെയ്ത, തര്‍ക്കമില്ലാത്ത, വഖ്ഫ് സ്വത്തുക്കള്‍ക്ക് ഭാവിയില്‍ മൂന്ന് (1)(ആര്‍) വകുപ്പ് ബാധകമാണ്.

തുഷാര്‍ മേത്ത: വഖ്ഫ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നത് പരാതിയുള്ളവര്‍ക്ക് അതിനെ ചോദ്യം ചെയ്യാനും സ്വന്തം സ്വത്ത് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ്.

തുഷാര്‍ മേത്ത: ഇത് സ്റ്റേ ചെയ്യാന്‍ പറ്റുമോയെന്ന് കോടതി ആലോചിക്കണം

ചീഫ്ജസ്റ്റിസ്: ഭരണഘടനാപരമായ അനുമാനം ഉണ്ടെന്ന് ഇന്നലെ ഞങ്ങള്‍ പറഞ്ഞിരുന്നു.

ഉച്ചയ്ക്ക് ശേഷമുള്ള വാദം

തുഷാര്‍ മേത്ത: 1923, 1954, 1995 നിയമങ്ങളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു-ഒരു രേഖയും ആവശ്യമില്ലായിരുന്നു.(നിലവിലെ നിയമത്തില്‍ ആധാരം ചോദിക്കുന്നത് പോലെ)

തുഷാര്‍ മേത്ത: രേഖകള്‍ നല്‍കേണ്ടിവരുമെന്നും വഖ്ഫ് വന്‍തോതില്‍ പിടിച്ചെടുക്കുമെന്നും തെറ്റായ പ്രചാരണം നടക്കുകയാണ്.

തുഷാര്‍ മേത്ത: ഇനി മുതല്‍ ഉപയോഗം വഴിയുള്ള വഖ്ഫ് അനുവദിക്കില്ല, താഴെ പറയുന്നത് ഒഴിച്ച്

1. രജിസ്റ്റര്‍ ചെയ്തത്

2. കോടതി വിധി പ്രകാരം യോഗ്യതയുള്ള സ്വകാര്യസ്വത്ത്, ആരും മറിച്ച് പറയാത്തത്. അത് ഉപയോഗം വഴി വഖ്ഫ് ആയി തുടരും.

3. നിയമഭേദഗതി സ്റ്റേ ചെയ്താല്‍ സര്‍ക്കാര്‍ വസ്തുക്കള്‍ക്ക് എന്ത് സംഭവിക്കും?. തുഷാര്‍ മേത്ത സത്യവാങ്മൂലം വായിക്കുന്നു. ''അത് പരാജയം മാത്രമല്ല, പാര്‍ലമെന്റ് ബോധപൂര്‍വം ഒഴിവാക്കാന്‍ ഉദ്ദേശിച്ച വ്യവസ്ഥകളെ കോടതി വിധിയിലൂടെ സൃഷ്ടിക്കുന്നതാണ്. നൂറു വര്‍ഷം എടുത്തിട്ടും രജിസ്റ്റര്‍ ചെയ്യാത്ത ഉപയോഗം വഴിയുള്ള വഖ്ഫ് സ്വത്ത് നടത്തിപ്പുകാര്‍ക്ക് അത് മേല്‍ക്കൈ നല്‍കും. ഇത്രയും കാലമായി രജിസ്റ്റര്‍ ചെയ്യാത്ത, 2025ല്‍ വ്യാജമായി വഖ്ഫ് സ്വത്ത് അവകാശപ്പെടുന്ന ഒരാള്‍ക്ക് സഹായമാവും. അത് 1976ലെ കമ്മിറ്റി കണ്ടെത്തിയ പ്രശ്‌നങ്ങളെ പ്രോല്‍സാഹിപ്പിക്കും.(ചില വഖ്ഫുകള്‍ ബോധപൂര്‍വ്വം രജിസ്റ്റര്‍ ചെയ്യുന്നില്ല)

തുഷാര്‍ മേത്ത: സര്‍ക്കാര്‍ എന്തിനാണ് സ്വന്തം സ്വത്ത് സംരക്ഷിക്കുന്നതില്‍ താല്പര്യം കാണിക്കേണ്ടത്. കോടിക്കണക്കിന് ആളുകളുടെ സ്വത്തിന്റെ സൂക്ഷിപ്പിക്കാരനാണ് സര്‍ക്കാര്‍. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വഖ്ഫ് ബോര്‍ഡിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്നാണ് ആരോപണം. ഹനുമയ്യ-സ്റ്റേറ്റ് ഓഫ് കര്‍ണാടക കേസിലെ വിധി വായിക്കുന്നു.

തുഷാര്‍ മേത്ത: റെവന്യു ഉദ്യോഗസ്ഥരാണ് റെവന്യു രേഖകളിലെ എന്‍ട്രികള്‍ ചെയ്യുക. അതിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനായി തീര്‍പ്പുകല്‍പ്പിക്കുന്നു എന്നു പറയരുത്. ഉദ്യോഗസ്ഥന് വ്യക്തിപരമായ പക്ഷപാതമോ താല്‍പര്യമോ ഉണ്ടെന്ന് കാണിച്ചാല്‍ മാത്രമേ പ്രശ്‌നമുണ്ടെന്ന് പറയാനാവൂ എന്നാണ് സമാനമായ വാദങ്ങള്‍ക്ക് ഒരു കേസില്‍ കോടതി മറുപടി നല്‍കിയത്.

തുഷാര്‍ മേത്ത: ഉപയോഗം വഴിയുള്ള വഖ്ഫ് രൂപീകരണം മൗലികാവകാശമല്ല. അത് നിയമനിര്‍മാണപരമായും വിധികള്‍ പ്രകാരവും നല്‍കിയ അവകാശമാണ്. അതിനെ നിയമപരമായ നയത്തിന്റെ ഭാഗമായി എടുത്തുകളയാം. അതാണ് പ്രമാണം.

തുഷാര്‍ മേത്ത: ഉപയോഗം വഴി വഖ്ഫ് 1954ലാണ് നയമായി വന്നത്. ഇപ്പോള്‍ 2025ല്‍, നയമാറ്റത്തിന്റെയും വിശദീകരിച്ച കുഴപ്പങ്ങളുടെയും അടിസ്ഥാനത്തില്‍ എടുത്തുകളഞ്ഞു. (ഒരു വിധി വായിക്കുന്നു: അടിത്തട്ടിലെ യാഥാര്‍ത്ഥ്യവും മാറുന്ന സാമൂഹിക സാഹചര്യങ്ങളും മനസിലുണ്ടാവണം.)

തുഷാര്‍ മേത്ത: ഇനി മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഭരണഘടനയിലെ 25, 26 വകുപ്പുകളെ കുറിച്ച്: മതത്തിന്റെ അവശ്യഭാഗത്തെ കുറിച്ചുള്ള ഗവേഷണ സിദ്ധാന്തം ഡോ. അംബേദ്കര്‍ വികസിപ്പിച്ചെടുക്കുന്നതു വരെ അദ്ദേഹത്തിന് ഇക്കാര്യത്തെ കുറിച്ച് അറിയില്ലായിരുന്നു. വഖ്ഫ് ഒരു ഇസ്‌ലാമിക ആശയമാണെന്നതില്‍ തര്‍ക്കമില്ല, പക്ഷേ, വഖ്ഫ് ഇസ്‌ലാമിന്റെ അവശ്യ ഘടകമല്ല. മറിച്ചു കാണിക്കുന്നതു വരെ ബാക്കിയെല്ലാ വാദങ്ങളും പരാജയപ്പെടുന്നു.

തുഷാര്‍ മേത്ത: ദാനധര്‍മ്മം എല്ലാ മതങ്ങളുടെയും ഭാഗമാണ്, ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഉണ്ട്, പക്ഷേ അത് അവശ്യ ഘടകമല്ലെന്നാണ് കോടതി പറഞ്ഞത്. മതപരമായ ആചാരവും അവശ്യ ആചാരവും തമ്മിലുള്ള അതിര്‍ത്തിയെ കുറിച്ചുള്ള അംബേദ്ക്കറുടെ പ്രസംഗം പരാമര്‍ശിക്കുന്നു(ഏക സിവില്‍കോഡുമായി ബന്ധപ്പെട്ടതാണ് ഈ പ്രസംഗം)

തുഷാര്‍ മേത്ത: 2003ലെ ജോണ്‍ വള്ളമറ്റം-കേന്ദ്രസര്‍ക്കാര്‍ കേസിലെ വിധി പരാമര്‍ശിക്കുന്നു. മുസ്‌ലീംകളിലെ ഭൂരിഭാഗവും സാമ്പത്തികമായി മെച്ചപ്പെട്ടവരല്ലെങ്കില്‍ അവര്‍ മുസ്‌ലിംകള്‍ അല്ലാതാവുമോ ? അതാണ് സുപ്രിംകോടതി കൊണ്ടുവന്ന വിശകലന രീതി. പല രാജ്യങ്ങളിലും വഖ്ഫ് എന്ന ആശയമില്ല, പക്ഷെ, അവിടെ വിശ്വാസമുണ്ട്. വഖ്ഫ് അനിവാര്യമായ മത ആചാരമല്ല.

തുഷാര്‍ മേത്ത: വകുപ്പ് ഒമ്പതു മുതല്‍ 14 വരെ നോക്കുകയാണെങ്കില്‍ സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിനും സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിനും മൂന്നു തലങ്ങളുണ്ട്. വഖ്ഫ് സ്വത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍, അവര്‍ പള്ളി, സ്‌കൂള്‍ പോലുള്ള വഖ്ഫ് സ്വത്തിനെ കൈകാര്യം ചെയ്യുന്നില്ല. വഖ്ഫ് ബോര്‍ഡ് തികച്ചും മതേതരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നത്-രജിസ്റ്റര്‍ പരിപാലിക്കല്‍,അക്കൗണ്ട് ഓഡിറ്റ് ചെയ്യല്‍ തുടങ്ങിയവ. അതെല്ലാം പൂര്‍ണമായും മതേതരമാണ്.

തുഷാര്‍ മേത്ത: പരമാവധി രണ്ട് മുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് മതസ്വഭാവത്തെ മാറ്റുമോ? വഖ്ഫ് ബോര്‍ഡിന് മതപരമായ സ്വഭാവമില്ല. ഹിന്ദു എന്‍ഡോവ്‌മെന്റില്‍ കമ്മീഷണര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പോവാം. പൂജാരികളെ നിയമിക്കാം. എന്നാല്‍ വഖ്ഫ് ബോര്‍ഡ് മതപരമായ ഒരു പ്രവര്‍ത്തനങ്ങളെയും സ്പര്‍ശിക്കുന്നില്ല.

തുഷാര്‍ മേത്ത: മുസ്‌ലിംകളിലെ സൂക്ഷ്മ ന്യൂനപക്ഷങ്ങളായ രണ്ടുപേരെ ഉള്‍പ്പെടുത്തുന്നത് കോടതി സ്‌റ്റേ ചെയ്യുമോ ? ഇതൊരു മേല്‍നോട്ട സ്ഥാപനമാണ്-മതേതര പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണ അധികാരം പ്രയോഗിക്കാനുള്ള.

തുഷാര്‍ മേത്ത: ഇനി ഭരണഘടനയുടെ 26, 25 അനുഛേദങ്ങളിലേക്ക് വരൂ. മതേതര പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിനെയും വഖഫ് ബോര്‍ഡിനെയും കൈകാര്യം ചെയ്യുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിന് ഭരണഘടന അനുമതിയും നല്‍കുന്നുണ്ട്.

തുഷാര്‍ മേത്ത: അനുഛേദം 25- അതിലെ 2(എ) വകുപ്പില്‍ മതേതര പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരം നല്‍കുന്നുണ്ട്.

തുഷാര്‍ മേത്ത: കൗണ്‍സിലിലും ബോര്‍ഡിലും അമുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുണ്ടാവുമെന്നാണ് ഹരജിക്കാര്‍ കോടതിയോട് പറഞ്ഞിരിക്കുന്നത്. ഇത് അന്യായമാണ്. 9, 14 വകുപ്പ് പ്രകാരം രണ്ട് അമുസ്‌ലിംകള്‍ മാത്രമേ ഉണ്ടാവൂയെന്നാണ് ന്യൂനപക്ഷ മന്ത്രാലയവും സംയുക്ത പാര്‍ലമെന്ററി സമിതിയും രേഖപ്പെടുത്തിയിരിക്കുന്നത്.

തുഷാര്‍ മേത്ത: വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ശിയ, സുന്നി എന്നിവരൊഴികെ രണ്ട് അമുസ്‌ലിംകളെയും മറ്റുള്ളവരെയും ഉള്‍പ്പെടുത്തി വഖ്ഫ് ബോര്‍ഡ് വികസിപ്പിച്ചു. വിവിധ കക്ഷികളുടെ ഭാഗവും കൂടി കേട്ട ശേഷമാണ് ജെപിസി അങ്ങനെ തീരുമാനിച്ചത്. അമുസ്‌ലിംകള്‍ക്ക് വഖ്ഫിന്റെ ഗുണഭോക്താക്കളാവാനോ വഖ്ഫില്‍ താല്‍പ്പര്യമുള്ളവരാകാനോ കഴിയുമെന്ന് ജെപിസി കരുതുന്നു

തുഷാര്‍ മേത്ത: മതേതര പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉപദേശക സമിതി മാത്രമായ കൗണ്‍സിലിലെയും ബോര്‍ഡിലെയും മാറ്റങ്ങള്‍ മുസ്‌ലിംകളുടെ അവകാശങ്ങളെ ഹനിക്കുന്നില്ല. സെന്‍ട്രല്‍ കൗണ്‍സിലിലെ 22 അംഗങ്ങളില്‍ പരമാവധി നാലു പേര്‍ മാത്രമേ അമുസ്‌ലിംകളാവൂ. വഖ്ഫ് ബോര്‍ഡിലെ 11 അംദങ്ങളില്‍ പരമാവധി മൂന്നു അമുസ്‌ലിംകള്‍ മാത്രമേ ഉണ്ടാവൂ. എക്‌സ് ഓഫിഷ്യോ അംഗം അമുസ് ലിം ആണെങ്കില്‍ പരമാവധി അമുസ്‌ലിംകള്‍ രണ്ടാവും.

തുഷാര്‍ മേത്ത: വഖ്ഫ് അമുസ്‌ലികളെ പീഡിപ്പിക്കാം, ബാധിക്കാം, ഗുണഭോക്താവ് ആക്കാം എന്നുള്ളതു കൊണ്ടാണ് അമുസ്‌ലിംകളെ ഉള്‍പ്പെടുത്തിയത്.

തുഷാര്‍ മേത്ത: ഒരു കാര്യം, ബോംബെയിലെയും ഗുജറാത്തിലെയും എല്ലാ ക്ഷേത്രങ്ങളും ബോബൈ പബ്ലിക് ട്രസ്റ്റ് ആക്ട് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിമിന് അതിലെ ചാരിറ്റി കമ്മീഷണര്‍ ആവാം.

ചീഫ് ജസ്റ്റിസ്: അവര്‍ ആയിരുന്നു

തുഷാര്‍ മേത്ത: വഖ്ഫില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായും മതപരമായ ക്ഷേത്രങ്ങളില്‍, ഭരണം മുസ്‌ലികള്‍ക്ക് കീഴിലായിരിക്കാം

തുഷാര്‍ മേത്ത: നാലോ അഞ്ചോ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക മതപരമായ എന്‍ഡോവ്‌മെന്റ് നിയമമുണ്ട്, ബാക്കിയുള്ള സംസ്ഥാനങ്ങള്‍ മതേതര നിയമത്താല്‍ നിയന്ത്രിക്കപ്പെടുന്നു

തുഷാര്‍ മേത്ത: എന്റെ ചോദ്യം ഇതാണ്: ഇതില്‍ നിയമം സ്റ്റേ ചെയ്യാനുള്ള കേസുണ്ടോ? രണ്ട് അമുസ്‌ലിംകളെ നിയമിച്ചാല്‍, ഒരു മുന്‍വിധിയും ഉണ്ടാകില്ല. മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്ടിലെ ട്രസ്റ്റായ വഖ്ഫിനെ കുറിച്ചുള്ള നിര്‍വചനം തുഷാര്‍ മേത്ത വായിക്കുന്നു. മതപരമായ വഖ്ഫ് സ്വത്താണെങ്കില്‍ സച്ചിദാനന്ദ് (അഡ്മിനിസ്‌ട്രേറ്റര്‍) അതിന്റെ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ല.

തുഷാര്‍ മേത്ത: സജ്ജദാനാഷിന്‍ (Sajjadanashin) ഒരു ആത്മീയ സംവിധാനമാണ്. അത് മതത്തിന്റെ അവശ്യ ആചാരങ്ങളെ കൈകാര്യം ചെയ്യുന്നില്ല.

ചീഫ്ജസ്റ്റിസ്: മുതവല്ലിയെ നിയമിക്കാനുള്ള അധികാരം കോടതിക്കാണോ ?

തുഷാര്‍ മേത്ത: ബോര്‍ഡിനാണ്.

ചീഫ്ജസ്റ്റിസ്: മുതവല്ലിയെ ബോര്‍ഡ് നിയമിച്ചാല്‍ എന്താണ് പരാതി?.

തുഷാര്‍ മേത്ത: മുതവല്ലി അമുസ്‌ലിം ആവുന്നത് മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നതാണെന്ന് അവര്‍ പറയുന്നു.

ചീഫ്ജസ്റ്റിസ്: മുതവല്ലി മുസ്‌ലിം ആവുമോ?

തുഷാര്‍ മേത്ത: ആവാം, ആവാതിരിക്കാം

ചീഫ് ജസ്റ്റിസ്: സജ്ജദാനാഷിന് മുതവല്ലിയാവാമോ?

തുഷാര്‍ മേത്ത: അധികാരം ഏല്‍പ്പിച്ചാല്‍ ആവാം, അദ്ദേഹം പൂജാരിയെ പോലെയാണ്. മുതവല്ലിയായി നിയമിക്കപ്പെട്ടാല്‍, അദ്ദേഹം തന്റെ കടമകള്‍ നിര്‍വഹിക്കും, മതപരമായ കടമകള്‍ നിര്‍വഹിക്കില്ല

തുഷാര്‍ മേത്ത: രേഖകള്‍ സൂക്ഷിക്കല്‍, വഖ്ഫ് രജിസ്റ്റര്‍ ചെയ്യല്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, വ്യവഹാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പൊതു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഇവ മുതവല്ലിയുടെ കടമകളാണ്. അവരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് 64ാം വകുപ്പ്. തെറ്റായ പെരുമാറ്റം, കേസുകളില്‍ ശിക്ഷിക്കപ്പെടല്‍, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ബോര്‍ഡിന് അദ്ദേഹത്തെ നീക്കം ചെയ്യാം.

തുഷാര്‍ മേത്ത: എന്തു കൊണ്ട് ഹിന്ദുക്കള്‍ക്കില്ല, ക്രിസ്ത്യാനികള്‍ക്കില്ല തുടങ്ങിയ താരതമ്യം തത്വത്തില്‍ മോശമാണ്. ഹിന്ദു കോഡ് ബില്ല് വന്നപ്പോള്‍ ഹിന്ദുക്കളുടെ വ്യക്തിപരമായ അവകാശങ്ങള്‍ എടുത്തുകളഞ്ഞു. മുസ്‌ലിംകള്‍ക്ക് ശരീഅത്ത് ഉണ്ടായിട്ടും അത് വാദമായി ഉന്നയിച്ചില്ല.

തുഷാര്‍ മേത്ത: താരതമ്യം സാധ്യമല്ലെന്നാണ് പന്നാലാല്‍ ബന്‍സി ലാല്‍ പിട്ടി കേസിലെ വിധി പറയുന്നത്.

തുഷാര്‍ മേത്ത: എന്തുകൊണ്ടാണെന്ന് ഞാന്‍ പറയാം. ഹിന്ദു എന്‍ഡോവ്‌മെന്റ് ആക്ടുകള്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ്. എന്നാല്‍, വഖ്ഫ് മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. ഹിന്ദു എന്‍ഡോവ്‌മെന്റുകള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യുന്നത്. അവിടെ ഇപ്പോള്‍ തന്നെ നിയന്ത്രണങ്ങള്‍ വളരെയധികമാണ്. അവര്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ്.

തുഷാര്‍ മേത്ത: ദര്‍ഗാ കമ്മിറ്റി വിധി നോക്കൂ. നേര്‍ച്ചകളെല്ലാം ഒരു കൂട്ടം ആളുകള്‍ എടുക്കുന്നത് ഒഴിവാക്കി. അത് ഒഴിവാക്കാമെന്ന് കോടതിയും പറഞ്ഞു.

തുഷാര്‍ മേത്ത: മതപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാത്തവരെ മഠത്തിന്റെ മഹന്തോ സംസ്ഥാന ബോര്‍ഡോ തീരുമാനിച്ചാല്‍ നീക്കം ചെയ്യാം.

തുഷാര്‍ മേത്ത: 1972ലെ ശേശമ്മാള്‍-തമിഴ്‌നാട് സര്‍ക്കാര്‍ കേസിന് ശേഷം അര്‍ച്ചക നിയമനം (പൂജ ചെയ്യുന്ന ആള്‍) മതേതരമാണ്.

തുഷാര്‍ മേത്ത: ഹരജിക്കാര്‍ മറ്റു വാദങ്ങള്‍ ഉന്നയിച്ചത് അന്യായമായി പോയി.... 3(ഡി) വകുപ്പ് കാണുക. പുരാതന സ്മാരകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാദിക്കരുതായിരുന്നു. എന്റെ സത്യവാങ് മൂലം ഉപയോഗം മൂലം വഖ്ഫായ സ്വത്തുക്കള്‍, ഉദ്യോഗസ്ഥരുടെ നിയമനം, സര്‍ക്കാര്‍ സ്വത്ത് എന്നിവയെ കുറിച്ചായിരുന്നു.

തുഷാര്‍ മേത്ത: 3(ഡി)(ഇ) വകുപ്പുകള്‍ ജെപിസിയുടെ മുന്നിലുണ്ടായിരുന്നില്ലെന്ന് കപില്‍ സിബല്‍ ഇന്നലെ വാദിച്ചു.

കപില്‍ സിബല്‍: ജെപിസിയില്‍ ഈ വകുപ്പുകള്‍ വിതരണം ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ്: (രേഖകള്‍ നോക്കുന്നു) ഈ വകുപ്പുകള്‍ വിതരണം ചെയ്തിട്ടില്ല, അതില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയും നടന്നില്ല.

തുഷാര്‍ മേത്ത: ജെപിസി റിപോര്‍ട്ടില്‍ ഞാന്‍ കാണിക്കാം. ജെപിസിയാണ് അത് ശുപാര്‍ശ ചെയ്തത്.

തുഷാര്‍ മേത്ത: പുരാവസ്തു സ്മാരകങ്ങള്‍ മതപരമായ സ്ഥലമായി ഉപയോഗിക്കുന്നത് തടയപ്പെടുമെന്നാണ് വാദിച്ചത്.

തുഷാര്‍ മേത്ത: ജെപിസി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായും കൂടിയാലോചന നടത്തിയിരുന്നു.... മിസ്റ്റര്‍ സിബലിന് നിരവധി ഫോറങ്ങളുണ്ട്. അദ്ദേഹം ധാരാളം വായിക്കുന്നു, പക്ഷെ, 1904ലെ പുരാതന സ്മാരക സംരക്ഷണ നിയമത്തിലെ ഒരു പ്രത്യേക ഭാഗം വായിച്ചില്ല. (തുഷാര്‍ മേത്ത ജെപിസി റിപോര്‍ട്ട് വായിക്കുന്നു)

'' സംരക്ഷിത സ്മാരകങ്ങള്‍ വഖ്ഫ് സ്വത്താണെന്ന് നിരവധി വഖ്ഫ് ബോര്‍ഡുകള്‍ കാലങ്ങള്‍ക്ക് ശേഷം വിജ്ഞാപനങ്ങള്‍ ഇറക്കിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ പറയുന്നത്.... അത് 1958ലെ പുരാതന സ്മാരക-പുരാവസ്തു സ്ഥല-അവശിഷ്ട നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിന് തടസമാവുന്നു....''

'' ചില സ്ഥലങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കുന്നില്ല... ചില സ്ഥലങ്ങളുടെ ഉടമസ്ഥാവകാശവും ചോദിക്കുന്നു.....''

ചീഫ് ജസ്റ്റിസ്: വകുപ്പുകള്‍ ബില്ലില്‍ ഉണ്ടായിരുന്നോ ?

തുഷാര്‍ മേത്ത: ബില്ല് ജെപിസിക്ക് നല്‍കി, 3(ഡി) വകുപ്പ് അതില്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ പറയണം.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: 3(ഡി) അങ്ങനെ തന്നെ ബില്ലിന്റെ ഭാഗമല്ലായിരുന്നു

തുഷാര്‍ മേത്ത: അത് യഥാര്‍ത്ഥ ഭേദഗതി ബില്ലിലായിരുന്നു

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: അത് റിപോര്‍ട്ടിന്റെ ഭാഗമായിരുന്നു.

ചീഫ്ജസ്റ്റിസ്: അപ്പോള്‍ 3(ഇ) വകുപ്പോ ?

തുഷാര്‍ മേത്ത: അത് ആദിവാസി ഭൂമി സംരക്ഷിക്കാനുള്ളതായിരുന്നു. അതില്‍ ഇവിടെ എന്താണ് എതിര്‍പ്പുകള്‍?. ചില സമുദായങ്ങളുടെ നേതാക്കളാണെന്ന് അവകാശപ്പെടുന്ന ചിലര്‍ അതിനെ ചോദ്യം ചെയ്യുന്നു, ബാധിക്കപ്പെട്ട ഒരാളും വന്നിട്ടില്ല.

തുഷാര്‍ മേത്ത: അതിനെ ഭരണഘടനയിലെ തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണരുത്, അത് ഭരണഘടനയുടെ ഭാഗമാണ്.

തുഷാര്‍ മേത്ത: ലിമിറ്റേഷന്‍ ആക്ട് (കേസ് കൊടുക്കാനുള്ള സമയപരിധി) വഖ്ഫിന് ബാധകമല്ലെന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആദിവാസി ഭൂമി സംബന്ധിച്ച ജെപിസി റിപോര്‍ട്ട് വായിക്കുന്നു.

ആദിവാസി ഭൂമിക്ക് ഭരണഘടനയുടെ അഞ്ച്, ആറ് ഷെഡ്യൂള്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണമെന്നും വഖ്ഫ് അനുവദിക്കരുതെന്നുമുള്ള ജെപിസിയുടെ ശുപാര്‍ശയാണ് വായിച്ചത്.

നാളെ വാദം തുടരും

Next Story

RELATED STORIES

Share it