Sub Lead

കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷ് (24) നെയാണ് കൊണ്ടോട്ടി ടൗണില്‍ വച്ച് അറസ്റ്റ് ചെയ്തത്.

കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
X

കൊണ്ടോട്ടി: മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കള്ളനോട്ടുകള്‍ വിതരണം ചെയ്തു വന്ന തമിഴ്‌നാട് സ്വദേശിയെ സിഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷ് (24) നെയാണ് കൊണ്ടോട്ടി ടൗണില്‍ വച്ച് അറസ്റ്റ് ചെയ്തത്.

ഗൂഡല്ലൂരില്‍ താമസിച്ചു വരവെ 2011 ല്‍ സ്വന്തം പിതാവിനെ ഇയാളും അമ്മയും കൂടി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് യുട്യൂബിലൂടെയാണ് കള്ളനോട്ട് നിര്‍മാണം പഠിച്ചെടുത്തതെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്.

നിര്‍മാണത്തിനുള്ള കംപ്യൂട്ടറും മറ്റുപകരങ്ങളും വാങ്ങി ഇയാള്‍ മുമ്പ് പണിയെടുത്തിരുന്ന കാരക്കുന്നിലെ ഹോട്ടലിന്റെ പുറകിലെ വീട്ടില്‍ കള്ളനോട്ട് നിര്‍മാണത്തിന് സൗകര്യമൊരുക്കുകയായിരുന്നു. ലോക്ഡൗ ണിനെ തുടര്‍ന്ന് രണ്ടുമാസത്തോളമായി ഹോട്ടല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതും പ്രതിക്ക് അനുകൂലമായി. രാത്രി 12 മണിക്ക് ശേഷം സ്ഥലത്ത് എത്തുന്ന ഇയാള്‍ പുലര്‍ച്ചെ ഇവിടെ നിന്നും നിര്‍മ്മിച്ച നോട്ടുകളുമായി പോവുകയുമായിരുന്നു പതിവ്.

200, 500 രൂപയുടെ കറന്‍സി നോട്ടുകളാണ് ഇവിടെ നിര്‍മിച്ചിരുന്നു. നോട്ടില്‍ ത്രഡ് ഇടാന്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കംപ്യൂട്ടറും നോട്ടടിക്കാന്‍ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ ഈ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ പ്രധാനമായും ജില്ലയിലെ പെട്രോള്‍ പമ്പുകളും ബാറുകളും പലചരക്ക് കടകളും കേന്ദ്രീകരിച്ചാണ് നോട്ടുകള്‍ ചെലവാക്കിയിരുന്നത്. കൊണ്ടോട്ടി ടൗണില്‍ ചെലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ന്റെ കള്ളനോട്ടുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസന്റെ നിര്‍ദ്ദേശ പ്രകാരം കൊണ്ടോട്ടി സിഐ കെ എം ബിജുവിന്റെ നേത്യത്വത്തില്‍ എസ്‌ഐ വിനോദ് വലിയാറ്റൂര്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ അജയന്‍, സ്മിജു, ഷാക്കിര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it