Sub Lead

ഒരു വര്‍ഷത്തിനിടെ മോദിയുടെ സമ്പത്ത് കൂടി; അമിത് ഷായുടേത് കുറഞ്ഞു

മോദി മന്ത്രിസഭയിലെ ഏറ്റവും ധനികനായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ മാറി

ഒരു വര്‍ഷത്തിനിടെ മോദിയുടെ സമ്പത്ത് കൂടി; അമിത് ഷായുടേത് കുറഞ്ഞു
X
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്പത്ത് വര്‍ധിച്ചതായി കണക്കുകള്‍. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസ്തിയില്‍ ഇടിവാണുണ്ടായതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് സമര്‍പ്പിച്ച ഏറ്റവും പുതിയ സ്വത്ത് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊത്തം ആസ്തി വര്‍ധിച്ചിട്ടുണ്ട്.

മോദിയുടെ ആകെ ആസ്തി 2.85 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയാണ് ഒറ്റ വര്‍ഷത്തില്‍ വര്‍ധനവുണ്ടായത്. ഇതില്‍ 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപവുമാണ് വരുമാന വര്‍ധനവിനും കാരണം. 2020 ജൂണ്‍ അവസാനത്തോടെ പ്രധാനമന്ത്രി മോദിയുടെ കൈയില്‍ 31,450 രൂപയും എസ്ബിഐ ഗാന്ധിനഗര്‍ എന്‍എസ്സി ബ്രാഞ്ചില്‍ 3,38,173 രൂപയുമാണ് ഉള്ളത്. ഇതേ ബ്രാഞ്ചില്‍ ബാങ്ക് എഫ്ഡിആര്‍, എംഒഡി ബാലന്‍സ് 1,60,28,939 രൂപയുമാണുള്ളത്. 8,43,124 രൂപ വിലമതിക്കുന്ന ദേശീയ സേവിങ് സര്‍ട്ടിഫിക്കറ്റുകളും (എന്‍എസ്സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും 20,000 രൂപ വിലമതിക്കുന്ന ഇന്‍ഫ്രാ ബോണ്ടുകളും മോദിക്കുണ്ട്. മാറ്റാവുന്ന ആസ്തി 1.75 കോടി രൂപയില്‍ കൂടുതലാണ്. പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ വ്യക്തിഗത വാഹനമില്ല. ഏകദേശം 45 ഗ്രാം ഭാരമുള്ള നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. ഇതിനു 1.5 ലക്ഷം രൂപ മൂല്യം വരും.

3,531 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഗാന്ധിനഗറിലെ സെക്ടര്‍ -1 ല്‍ സംയുക്തമായി ഒരു പ്ലോട്ടുണ്ട്. ഇതില്‍ മറ്റു മൂന്ന് സംയുക്ത ഉടമകളുണ്ടെന്നും ഓരോരുത്തര്‍ക്കും 25 ശതമാനം തുല്യ വിഹിതമുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് രണ്ടുമാസം മുമ്പ് 2002 ഒക്ടോബര്‍ 25നാണ് ഈ സ്വത്ത് വാങ്ങിയത്. അക്കാലത്ത് ഇതിനു 1.3 ലക്ഷം രൂപയായിരുന്നു വില. പ്രധാനമന്ത്രിയുടെ സ്വത്ത് അല്ലെങ്കില്‍ സ്ഥാവര ആസ്തികളുടെ വിപണി മൂല്യം ഇന്നത്തെ കണക്കനുസരിച്ച് 1.10 കോടി രൂപയാണ്.

അതേസമയം, ഷെയര്‍ മാര്‍ക്കറ്റിലെ ചാഞ്ചാട്ടവും മോശം വിപണിയും കാരണം ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വത്തിനെ ബാധിച്ചിട്ടുണ്ട്. ഗുജറാത്തിലെ സമ്പന്ന കുടുംബത്തിലെ അംഗമായ അമിത് ഷായുടെ ആസ്തി ഒരു വര്‍ഷത്തിനിടെ കുറയുകയാണുണ്ടായത്. 2020 ജൂണ്‍ വരെ അമിത് ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 32.3 കോടി രൂപയായിരുന്നു. 10 സ്ഥാവര വസ്തുക്കള്‍ ഷായുടെ ഉടമസ്ഥതയിലുണ്ട്. അവയെല്ലാം ഗുജറാത്തിലാണ്. സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്തുക്കളും മാതാവില്‍ നിന്ന് ലഭിച്ച അനന്തരാവകാശവും 13.56 കോടി രൂപയാണെന്ന് പിഎംഒ നല്‍കിയ കുറിപ്പില്‍ പറയുന്നു.

അമിത് ഷായുടെ കൈയില്‍ 15,814 രൂപ, ബാങ്ക് ബാലന്‍സിലും ഇന്‍ഷുറന്‍സിലും 1.04 കോടി രൂപ, 13.47 ലക്ഷം രൂപയുടെ പെന്‍ഷന്‍ പോളിസികള്‍, സ്ഥിര നിക്ഷേപ പദ്ധതികളില്‍ 2.79 ലക്ഷം രൂപ, 44.47 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ എന്നിവയാണുള്ളത്. ഷായുടെ കൈവശമുള്ള സെക്യൂരിറ്റികളുടെ മാര്‍ക്കറ്റ് മൂല്യത്തിലുണ്ടായ ഇടിവ് കാരണമാണ് ഈ വര്‍ഷം മൊത്തം ആസ്തിയില്‍ കുറവുണ്ടായത്.

12.10 കോടി രൂപയുടെ പരമ്പരാഗത സെക്യൂരിറ്റികളും 1.4 കോടി രൂപയുടെ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റികളും ഉണ്ടെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ അവരുടെ ആകെ മൂല്യം 13.5 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 17.9 കോടി രൂപയായിരുന്നു. ഇതേസമയം തന്നെ അമിത് ഷായ്ക്ക് 15.77 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഷായുടെ ഭാര്യയുടെ ആസ്തി കഴിഞ്ഞ വര്‍ഷം ഒമ്പത് കോടിയായിരുന്നത് ഇക്കുറി 8.53 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഇവരുടെ സെക്യൂരിറ്റികളുടെ വിപണി മൂല്യം കഴിഞ്ഞ വര്‍ഷം 4.4 കോടിയായിരുന്നത് ഇപ്പോള്‍ 2.25 കോടി രൂപയായി കുറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ ആസ്തിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 1.97 കോടി രൂപയുടെ ചലിപ്പിക്കാവുന്ന ആസ്തിയും 2.97 കോടി രൂപയുടെ സ്ഥാവര ആസ്തിയും അദ്ദേഹത്തിനുണ്ട്. ഓഹരിവിപണിയിലോ ഇന്‍ഷുറന്‍സിലോ പെന്‍ഷന്‍ പോളിസികളിലോ സിങിന് ഇടപാടുകളില്ല. എന്നാല്‍ 32 റൗണ്ട് റിവോള്‍വറും 2 പൈപ്പ് തോക്കുകളും കൈവശമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭാര്യ സാവിത്രി സിങിനു 54.41 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.

ബിജെപി മുന്‍ പ്രസിഡന്റും ദേശീയപാത വികസന മന്ത്രിയുമായ നിതിന്‍ ഗഡ്കരി, ഭാര്യയ്ക്കു കുടുംബത്തിനും സംയുക്തമായി 2.97 കോടി രൂപയുണ്ടെന്ന് അറിയിച്ചു. ഇദ്ദേഹത്തിന്റെ സ്ഥാവര ആസ്തി 15.98 കോടി രൂപയാണ്. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി ഗഡ്കരിക്ക് 6 വാഹനങ്ങളുണ്ട്. അതേസമയം, രാജ്യത്തെ മുന്‍ ധനമന്ത്രിമാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മൊത്തം മൂല്യം വളരെ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആകെ 99.36 ലക്ഷം രൂപ വിലമതിക്കുന്ന പാര്‍പ്പിട സ്വത്തുണ്ട്.

ഭര്‍ത്താവിന്റെയും കാര്‍ഷികേതര ഭൂമിയും കൂടി 16.02 ലക്ഷം രൂപ വിലമതിക്കും. നിര്‍മലാ സീതാരാമന് ഫോര്‍ വീലര്‍ ഇല്ലെങ്കിലും 28,200 രൂപ വിലമതിക്കുന്ന ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷന്‍ നമ്പറുള്ള ബജാജ് ചേതക് സ്‌കൂട്ടറാണുള്ളത്. 19 വര്‍ഷത്തെ ഭവനവായ്പയും ഒരു വര്‍ഷത്തെ ഓവര്‍ ഡ്രാഫ്റ്റും 10 വര്‍ഷത്തെ പണയ വായ്പയുമുണ്ട്. അവളുടെ നീക്കാവുന്ന ആസ്തി 18.4 ലക്ഷം രൂപയുടേതാണ്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മൂന്ന് സ്ഥാവര വസ്തുക്കള്‍ പ്രഖ്യാപിച്ചു. ഒന്ന് പാരമ്പര്യമായി ലഭിച്ചതും രണ്ടെണ്ണം സ്വന്തം ഉടമസ്ഥതയിലുള്ളതുമടക്കം ആകെ മൂല്യം 3.79 കോടിയാണ്. ഏകദേശം 16.5 കോടി രൂപയുടെ ആസ്തികളും നിക്ഷേപങ്ങളുടെ ഒരു നീണ്ട പട്ടികയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

വാണിജ്യ, റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനു 27.47 കോടി രൂപയുടെ സ്ഥാവരവും സ്ഥാവരവുമായ ആസ്തിയുണ്ട്. ഭാര്യ സീമാ ഗോയലിന് 50.34 കോടി രൂപയുടെ ആസ്തിയണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എച്ച് യു എഫ് വിഭാഗത്തില്‍ 45.65 ലക്ഷം രൂപയുടെ ആസ്തി അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ആകെ ആസ്തി 78.27 കോടി രൂപയാണ്. മോദി മന്ത്രിസഭയിലെ ഏറ്റവും ധനികനായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ മാറി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു 4.64 കോടി രൂപയുടെ സ്ഥാവര സ്വത്തും നിക്ഷേപം ഉള്‍പ്പെടെയുള്ള നീക്കാവുന്ന സ്വത്തുക്കളും കൂടി 1.77 കോടി രൂപയുടെ സ്വത്താണുള്ളത്.




Next Story

RELATED STORIES

Share it