Sub Lead

മനസ്സിലെ ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള അനുമതിയല്ല വിവാഹം; വൈവാഹിക ബലാത്സംഗത്തില്‍ കര്‍ണാടക ഹൈക്കോടതി

ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ ഭര്‍ത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്താന്‍ അനുമതി നല്‍കികൊണ്ടുള്ള സുപ്രധാന ഉത്തരവിലാണ് കര്‍ണാടക ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

മനസ്സിലെ ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള അനുമതിയല്ല വിവാഹം; വൈവാഹിക ബലാത്സംഗത്തില്‍ കര്‍ണാടക ഹൈക്കോടതി
X

ബെംഗലൂരു: മനസ്സിനുള്ളിലെ 'ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള' അനുമതിയല്ല വിവാഹമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ ഭര്‍ത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്താന്‍ അനുമതി നല്‍കികൊണ്ടുള്ള സുപ്രധാന ഉത്തരവിലാണ് കര്‍ണാടക ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

ഭര്‍ത്താവാണെങ്കിലും ഭാര്യയുടെ സമ്മതത്തിന് വിരുദ്ധമായി അവരെ ലൈംഗികമായി പീഡിപ്പിക്കുന്ന ക്രൂരമായ പ്രവൃത്തിയെ ബലാത്സംഗമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി ആക്രമിക്കുന്നത് ഭാര്യയുടെ മാനസികാവസ്ഥയില്‍ ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കും. ഇത് അവരില്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളുണ്ടാക്കും. ഭര്‍ത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ ശരീരവും മനസ്സും ആത്മാവും അടക്കി ഭരിക്കുന്ന ഭരണാധികാരികളാണെന്നുള്ള പുരാതനമായ ചിന്തയും കീഴ്‌വഴക്കവും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഈ ചിന്താഗതി കാരണമാണ് ഇത്തരം കേസുകള്‍ രാജ്യത്ത് പെരുകുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വൈവാഹിക ബലാത്സംഗം കുറ്റമായി പരിഗണിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിയമസഭയാണ് അത് പരിഗണിക്കേണ്ടത്. 'ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ മേല്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് മാത്രമാണ് ഈ കോടതിയുടെ പരിഗണനയിലുള്ളത്' കോടതി വ്യക്തമാക്കി.

വിവാഹം കഴിഞ്ഞതുമുതല്‍ ലൈംഗിക അടിമയെപ്പോലെയാണ് ഭര്‍ത്താവ് തന്നോട് പെരുമാറിയതെന്ന് കേസ് പരിഗണിക്കുന്നതിനിടെ സ്ത്രീ കോടതിയില്‍ പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിനെ മനുഷ്യത്വമില്ലാത്തയാള്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. തന്റെ മകളുടെ മുന്നില്‍ പോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.ഭര്‍ത്താവാണെന്ന കാരണത്താല്‍ ഏതെങ്കിലുമൊരാളെ ലൈംഗിക പീഡന കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അത് നിയമത്തിലെ അസമത്വവും ഭരണഘടനാ ലംഘനവുമാണെന്ന് ഹൈക്കോടതി പറഞ്ഞു. 50 അമേരിക്കന്‍ സംസ്ഥാനങ്ങള്‍, മൂന്ന് ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ന്യൂസിലാന്‍ഡ്, കാനഡ, ഇസ്രായേല്‍, ഫ്രാന്‍സ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ, സോവിയറ്റ് യൂണിയന്‍, പോളണ്ട്, ചെക്കോസ്ലവാക്യ തുടങ്ങി നിരവധി രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it