Sub Lead

നമ്മളെന്തുകൊണ്ട് തോറ്റു?

ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ധ്രുവീകരിക്കപ്പെട്ടു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ സമ്മതിക്കുന്നുണ്ട്. തെറ്റുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മളെന്തുകൊണ്ട് തോറ്റു?
X

കോഴിക്കോട്: നാല്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വിയാണ് സിപിഎം, സിപിഐ ഉള്‍പ്പെടുന്ന ഇടതുപക്ഷം നേരിടേണ്ടി വന്നിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ധ്രുവീകരിക്കപ്പെട്ടു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ സമ്മതിക്കുന്നുണ്ട്. തെറ്റുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയം'- വിഎസ് അച്യുതാനന്ദന്റെ ഈ പ്‌സ്താവന പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുമെന്നതില്‍ സംശയമില്ല.

പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം നിരവധി പരിസ്ഥിതി സമരങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി. കീഴാറ്റൂരും ആതിരപ്പിള്ളിയും കണ്ടങ്കാളിയും ശാന്തിവനവും പൊന്തന്‍പുഴയും ആലപ്പാടും അടക്കം നിരവധി സമരങ്ങള്‍. ഖനന വിരുദ്ധ സമരങ്ങളടക്കമുള്ള ഇവയിലെല്ലാം ജനവിരുദ്ധ പക്ഷത്തായിരുന്നു ഹൃദയപക്ഷമെന്ന ഇടതുപക്ഷം.

ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ ഒരു മടിയും കാണിച്ചില്ല. സാധാരണക്കാരായ ജനങ്ങളെ സ്വന്തം ഇടങ്ങളില്‍ നിന്ന് പുറംതള്ളുന്ന വികസന കാഴ്ചപ്പാടുകളാണ് ഇവിടെ നടപ്പിലാക്കിയത്. പുതുവൈപ്പിനും തുരുത്തിയും വിഴിഞ്ഞവും ഗെയില്‍ വിരുദ്ധ സമരങ്ങളും ചുങ്കപ്പാത വിരുദ്ധ സമരങ്ങളും ഈ സര്‍ക്കാരിനെതിരേ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്നെയായിരുന്നു. ഈ സമരങ്ങളില്‍ എല്ലാം കുത്തകാനുകൂല നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.

സംഘപരിവാറിനോട് മൃദുസമീപനമാണ് സിപിഎം നേതൃത്വത്തിലുള്ള പിണറായി വിജയന്‍ സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കിയതെന്നത് ചരിത്ര സത്യമാണ്. ഡോ.ഹാദിയ കേസിലും തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രത്തിനെതിരായ കേസിലും ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ശശികലയടക്കമുള്ളവര്‍ തീവ്ര ഹിന്ദുത്വ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കണ്ടില്ലെന്നു നടിച്ച സര്‍ക്കാര്‍ സലഫി പണ്ഡിതന്‍ ഷംസുദീന്‍ പാലത്തിനു നേരെ യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ചെയ്താലും കേവലം ബീഫ് ഫെസ്റ്റിലൂടെ മുസ്‌ലിം സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാമെന്ന വ്യാമോഹമാണ് പരാജയപ്പെട്ടത്.

ആദിവാസി-ദലിത് സമുദായങ്ങളുടെ ഭൂപ്രശ്‌നത്തിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ജാതിവിരുദ്ധ സമരമായ വടയമ്പാടി സമരത്തിലും ഹിന്ദു ഐക്യവേദിക്കും എന്‍എസ്എസിനും ഒപ്പമായിരുന്നു സര്‍ക്കാര്‍. ഹാരിസണിനെതിരേയുള്ള ഭൂമി കയ്യേറ്റ കേസുകളില്‍ നടപടി എടുക്കാതെ, ഒറ്റമുറി ഫഌറ്റ് നല്‍കി ആദിവാസി ദലിത് ജനതയുടെ ഭരണഘടനാ അവകാശം പോലും അട്ടിമറിക്കാനും ഈ സര്‍ക്കാര്‍ യാതൊരു മടിയും കാണിച്ചില്ല. ഇത്തരത്തില്‍ അടിസ്ഥാന ജനവിഭാങ്ങളെ മറന്നുകൊണ്ടു സര്‍ക്കാര്‍ കൈ കൊണ്ട നടപടികള്‍ തന്നെയാണ് ഇത്തവണ ചരിത്രത്തിലെ എറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങാന്‍ ഇടതുപക്ഷത്തെ നിര്‍ബന്ധിതരാക്കിയത്.

Next Story

RELATED STORIES

Share it