Sub Lead

കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി ബിജെപിയിലേക്ക്

മാര്‍ഗോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ കാമത്തിനെ പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയാക്കിയേക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി ബിജെപിയിലേക്ക്
X

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗംബര്‍ കാമത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. മാര്‍ഗോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ കാമത്തിനെ പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയാക്കിയേക്കുമെന്നാണ് സൂചന.

ഇതാദ്യമായല്ല ദിഗംബര്‍ കാമത്ത് ബിജെപിയിലേക്ക് പോകുന്നത്. 1994ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദിഗംബര്‍ കമ്മത്ത് രണ്ട് തിരഞ്ഞെടുപ്പുകളെ നേരിടുകയും വിജയിക്കുകയും ചെയ്തിരുന്നു. 2005ലാണ് പിന്നീട് ദിഗംബര്‍ കാമത്ത് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്.

അന്ന് മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ മറിച്ചിടുന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2007 മുതല്‍ 2012 വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. ഇത്തവണ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു കാമത്ത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മാര്‍ഗോ മണ്ഡലത്തില്‍ നിന്നും കൂറ്റന്‍ വിജയത്തില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് കനത്ത പരാജയമായിരുന്നു രുചിച്ചത്.

അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള നേതൃ നിയമനങ്ങളാണ് ദിഗംബര്‍ കാമത്തിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗിരീഷ് ചോഡന്‍കര്‍ രാജിവെച്ചിരുന്നു. ഇതോടെ പാര്‍ട്ടി അധ്യക്ഷ പദവിയോ പ്രതിപക്ഷ നേതൃസ്ഥാനമോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കാമത്ത്. എന്നാല്‍ യുവ നേതാവായ അമിത് പട്കറെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനാക്കിയത്. കലങ്കേറ്റ് എംഎല്‍എ മൈക്കേല്‍ ലോബോയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ ചുമതല നല്‍കിയത്. കലാന്‍ഗുട്ടില്‍ നിന്നുള്ള എംഎല്‍ എയാണ് മൈക്കല്‍ ലോബോ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.

പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തുടക്കത്തില്‍ സമവായം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ വൈകിയതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രതിസന്ധി ഉയര്‍ന്നതോടെ നേതാവിനെ കണ്ടെത്താനുള്ള ചുമതല ഹൈക്കമാന്റിന് നല്‍കി കൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രമേയം പാസാക്കി. തുടര്‍ന്ന് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടായിരുന്നു മൈക്കല്‍ ലോബോയെ നിയമിച്ചത്.

തിരഞ്ഞെടുപ്പില്‍ ബര്‍ദോസ് താലൂക്കിലെ നാല് സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു ലോബോ. ഇതെല്ലാം പരിഗണിച്ച് കൊണ്ടായിരുന്നു നിയമനം.

അതേസമയം അവസാന നിമിഷം വരെ പ്രതിപക്ഷ നേതൃ പദവി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ കാമത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാക്കുകയാണ് ചെയ്തത്. ഇതില്‍ പിണങ്ങിയ കാമത്ത് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. ഇതിനിടയില്‍ അദ്ദേഹം ബിജെപിയിലേക്ക് പോകാനുള്ള നീക്കങ്ങള്‍ നടത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നുവെങ്കിലും കാമത്ത് ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രധാന വകുപ്പുകളുടെ ചുമതലകളെല്ലാം മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ വൈദ്യുതി വകുപ്പ് മാത്രം ആര്‍ക്കും അനുവദിച്ചിരുന്നില്ല. ഇതോടെ കാമത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് വകുപ്പ് ഒഴിച്ചിട്ടതെന്ന ചര്‍ച്ച ശക്തമായിരുന്നു. അതേസമയം മുതിര്‍ന്ന നേതാവായ കാമത്ത് പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കും. ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് ക്ഷേത്രത്തില്‍ വെച്ച് പ്രതിജ്ഞയെടുത്ത നേതാക്കളില്‍ ഒരാളാണ് കാമത്ത്.

Next Story

RELATED STORIES

Share it