Sub Lead

പോലിസിന്റെ മോശം പെരുമാറ്റം; മേലുദ്യേഗസ്ഥര്‍ക്കെതിരേ നടപടിക്ക് മടിക്കില്ലെന്ന് ഹൈക്കോടതി

പോലിസിന്റെ നല്ല പെരുമാറ്റത്തിനായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ഉത്തരവുകളും പേപ്പറില്‍ മാത്രം ഒതുങ്ങുന്ന സാഹചര്യം ആണെന്നും അത്തരം സാഹചര്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

പോലിസിന്റെ മോശം പെരുമാറ്റം; മേലുദ്യേഗസ്ഥര്‍ക്കെതിരേ നടപടിക്ക് മടിക്കില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: പോലിസിന്റെ മോശം പെരുമാറ്റത്തില്‍ ഹൈക്കോടതിയുടെ മുന്നറിയിപ്പ്. പോലിസുകാരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരേ നടപടിക്ക് മടിക്കില്ലെന്നും ജ. ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഡിജിപിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പോലിസുകാരുടെ മോശം പെരുമാറ്റം ഉണ്ടായെന്നു നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ ഉത്തരവ് മാത്രം പോരാ, ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുകയും വേണമെന്ന് ചൂണ്ടിക്കാട്ടി. പോലിസിന്റെ നല്ല പെരുമാറ്റത്തിനായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ഉത്തരവുകളും പേപ്പറില്‍ മാത്രം ഒതുങ്ങുന്ന സാഹചര്യം ആണെന്നും അത്തരം സാഹചര്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

പോലിസിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് മുന്‍പ് ഒരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഈ ഹര്‍ജി വീണ്ടും പരിഗണിക്കവേയാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് നിലവില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കോടതി അതൃപ്തി അറിയിച്ചു. നടപടി റിപോര്‍ട്ട് വീണ്ടും നല്‍കണമെന്നും നിര്‍ദേശിച്ചു.

നിയമം അനുശാസിക്കുന്ന സാഹചര്യത്തില്‍ അല്ലാതെ ബലപ്രയോഗം പാടില്ലെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടി വന്നാല്‍ അത് നിയമാനുസൃതം മാത്രമേ ആകാവൂ എന്നും സംസ്ഥാന പോലിസ് മേധാവി വ്യക്തമാക്കിയിരുന്നു.

നേരത്തെ പോലിസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ പോലിസുകാര്‍ക്കും സര്‍ക്കുലര്‍ അയയ്ക്കാന്‍ ഡിജിപിയോട് കോടതി നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ് പാലിച്ച് സര്‍ക്കുലര്‍ അയച്ചതായി പോലിസ് കോടതിയെ അറിയിച്ചു.

സര്‍ക്കുലര്‍ വന്നിട്ടും പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് മോശം പെരുമാറ്റമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാണിച്ചു. നവംബര്‍ പത്തിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it