Sub Lead

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ: വ്യാഴവട്ടത്തിളക്കത്തില്‍ സമര തീക്ഷ്ണ കൗമാരം..

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ:    വ്യാഴവട്ടത്തിളക്കത്തില്‍    സമര തീക്ഷ്ണ കൗമാരം..
X

പിസി അബ്ദുല്ല

കോഴിക്കോട്: കെട്ടുകാഴ്ചകളുടെ നിശ്ചല, സാമ്പ്രദായിക കാംപസ് പരിസരങ്ങളെ സാമൂഹികാവബോധത്തിന്റെയും പോരാട്ടങ്ങളുടേയും കര്‍മകാണ്ഡങ്ങളാക്കി മാറ്റിയ കാംപസ് ഫ്രണ്ട്ഓഫ് ഇന്ത്യ പതിമൂന്നാം വയസ്സിലേക്ക്.

വരേണ്യ, വിധേയത്വ ഉപബോധത്താല്‍ നിഷ്‌ക്രിയമോ പ്രതിലോമപരമോ ആയി പരിണമിച്ച കാംപസ് രാഷ്ട്രീയത്തില്‍ നിര്‍ഭയവും നിരന്തരവുമായ പോരാട്ടങ്ങള്‍ അടയാളപ്പെടുത്തിയാണ് ഈ ബദല്‍ വിദ്യാര്‍ഥി പ്രസ്ഥാനം പ്രയാണ പഥത്തില്‍ ഒരു വ്യാഴവട്ടം പിന്നിടുന്നത്.


2009 നവംബര്‍ ഏഴിനാണു ദേശീയ തലത്തില്‍ കാംപസ് ഫ്രണ്ട് നിലവില്‍ വന്നത്. അതേസമയം, 2005 ല്‍ തന്നെ കേരളത്തില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പ്രഥമ സംസ്ഥാന കമ്മിറ്റി 2005 ആഗസ്ത് 30ന് നിലവില്‍ വന്നു. സിപി മുഹമ്മദലി പ്രസിഡന്റും അഡ്വ. കെസി നസീര്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്നു.

ഹിന്ദുത്വ, സവര്‍ണ മേല്‍ക്കോയ്മയും ആക്രമണോത്സുക ഇടത് ഏകാധിപത്യവും കൈയടക്കിയ കാംപസുകളില്‍ നേരിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് നിര്‍ഭയമായി കടന്നു വരുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമായ ഇടം കണ്ടെത്തുകയും ചെയ്തു എന്നതാണ് കാംപസ് ഫ്രണ്ടിന്റെ സവിശേഷത. രാജ്യത്തെ സുപ്രധാന കാംപസുകളില്‍ കാംപസ് ഫ്രണ്ടിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. യുപി അടക്കമുള്ള വര്‍ഗീയ ഫാഷിസ്റ്റ് ഭരണ കൂടങ്ങള്‍ക്കും കേരളത്തിലടക്കം ഇടത്കപട പുരോഗമന നാട്യങ്ങള്‍ക്കും കാംപസ് ഫ്രണ്ട് കണ്ണിലെ കരടാണെന്നത് ആ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വര്‍ത്തമാന കാല അനിവാര്യതയെ സാധൂകരിക്കുന്നു.

സവര്‍ണ മാടമ്പി വാഴ്ചകളും ഇടതു ധാര്‍ഷ്ട്യവുമൊക്കെ അരങ്ങു വാണ കലാലയ മുറ്റങ്ങളില്‍ അതിജീവനത്തിന്റെ പടയൊരുക്കമായാണു കാംപസ് ഫ്രണ്ട് കടന്നുവന്നത്. കാംപസുകളിലെ വംശീയ വിവേചനങ്ങള്‍ക്കെതിരേയും പ്രവേശന പരീക്ഷകളിലടക്കമുള്ള ന്യൂന പക്ഷ, പിന്നാക്ക നീതി നിഷേധത്തിനെതിരേയും കാംപസ് ഫ്രണ്ട് നയിച്ച പോരാട്ടങ്ങള്‍ ലക്ഷ്യത്തിലെത്തി. ഇടതു പുരോഗമന മേലങ്കിയണിഞ്ഞ് കാംപസിലും സിലബസ് 'കിതാബു' കളിലും അള്ളിപ്പിടിച്ച ഇസ്‌ലാമോ ഫോബിയയുടെ 'കൂറ'കളെ കാംപസ് ഫ്രണ്ട് പുറത്തു ചാടിച്ചതും ചരിത്രം.

മലബാറിലെ വിദ്യാഭ്യാസ അവഗണനയ്‌ക്കെതിരായസമരങ്ങള്‍, മെഡിക്കല്‍, എന്‍ജനീയറിങ്ങ് പ്രവേശന പരീക്ഷകളിലെ നീതി നിഷേധത്തിനെതിരായ പ്രക്ഷോഭം, പ്രഫഷണല്‍ വിദ്യാഭ്യാസം വരേണ്യവല്‍ക്കരിക്കുന്ന പ്രവേശന പരീക്ഷ നിര്‍ത്തലാക്കണമെന്ന പ്രഖ്യാപിത നിലപാട് തുടങ്ങിയവ കാംപസ് ഫ്രണ്ടിന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.

എട്ടു സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യം. പ്രമുഖ ദേശീയ, സംസ്ഥാന കാംപസുകളില്‍ സവിശേഷമായ അസ്തിത്വം.

ദേശീയ, സംസ്ഥാന തലത്തില്‍ കാംപസ് ഫ്രണ്ട് രൂപവല്‍ക്കരണത്തിന് മുമ്പ് അസംഘടിത വിദ്യാര്‍ഥി പ്രവര്‍ത്തനങ്ങളോടെയാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കോഴിക്കോട് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും സമാനമനസ്‌ക്കരും ചേര്‍ന്ന് കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്‍സ് ഫോര്‍ ഡെമോക്രസി എന്ന പേരില്‍ വലിയ വിദ്യാര്‍ഥി സംഗമം നടന്നു. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ അക്രമങ്ങളും അരാജകത്വവും അരാഷ്ട്രീയതയും വിദ്യാര്‍ഥി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കാംപസുകളില്‍ മുന്നോട്ടു പോയപ്പോള്‍ മറ്റു ചില വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്ക് വളരാനുള്ള യാതൊരു ഗുണവുമില്ലാത്ത കാംപയിനുകളുമായി നടന്ന കാലം.

വിവിധ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പരസ്പരം മോട്ടിവേഷന്‍, ലീഡര്‍ഷിപ്പ് , കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളിലും സെമിനാര്‍ , സിമ്പോസിയം, ചര്‍ച്ച തുടങ്ങിയവയിലും പങ്കെടുക്കുമ്പോള്‍ അതി ജീവനത്തിന്റെ പടയൊരുക്കത്തിനായി ഒരു നവ വിദ്യാര്‍ഥി സംഘടന ഉണ്ടാവേണ്ടതിന്റെ ആവശ്യകത പങ്കു വച്ചു. അതാണ് കാംപസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടനയുടെ ഉദ്ഭവം. 2005 ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം കൊടുത്തു. 2006 ല്‍ തിരുവനന്തപുരത്ത് നടന്ന ഒന്നാം സംസ്ഥാന സമ്മേളനം.

അലിഗഡ് സര്‍വകലാശാലയിലെ പ്രഫ. അര്‍ഷി ഖാന്‍ , വിദ്യാര്‍ഥി നേതാവ് അബ്ദുല്‍ ഹാഫിസ് ഗാന്ധി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത മഹാവിദ്യാര്‍ഥി സമ്മേളനം തലസ്ഥാന നഗരിയില്‍ ശ്രദ്ധേയമായ ചലനമുണ്ടാക്കി. ആ പ്രയാണം രാജ്യത്തിന്റെ കലാലയാത്മാവുകളിലൂടെ ദേശത്തിന്റെ തന്നെ ബദല്‍ വിദ്യാര്‍ഥി വിപ്ലവവും കൗമാരത്തിന്റെ കരുത്തും നേരിന്റെ തിരിച്ചറിവുകളുമായി പുതു ചരിത്രത്തിന്റെ സഞ്ചാര പഥങ്ങള്‍ പിന്നിടുന്നു.

Next Story

RELATED STORIES

Share it