Kerala

ഓപറേഷന്‍ തണ്ടര്‍: പോലിസ് സ്‌റ്റേഷനുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും പണമിടപാട് കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടന്നത്. നിരവധി പോലിസ് സ്റ്റേഷനുകളില്‍ കണക്കില്‍പ്പെടാത്തതും കേസ്സില്‍ ഉള്‍പ്പെടാത്തതുമായി വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. പലയിടത്തും കണക്കില്‍പ്പെടാത്ത തുക കണ്ടെത്തുകയും ചില സ്റ്റേഷനുകളില്‍ പതിനായിരക്കണക്കിന് തുക കുറവുള്ളതായും തെളിഞ്ഞു.

ഓപറേഷന്‍ തണ്ടര്‍: പോലിസ് സ്‌റ്റേഷനുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി
X
തിരുവനന്തപുരം പൂജപ്പുര പോലിസ് സ്‌റ്റേഷനില്‍ വിജിലന്‍സ് നടത്തിയ പരിശോധന

തിരുവനന്തപുരം: ഓപറേഷന്‍ തണ്ടര്‍ എന്ന പേരില്‍ സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും പണമിടപാട് കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടന്നത്.

നിരവധി പോലിസ് സ്റ്റേഷനുകളില്‍ കണക്കില്‍പ്പെടാത്തതും കേസ്സില്‍ ഉള്‍പ്പെടാത്തതുമായി വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. പലയിടത്തും കണക്കില്‍പ്പെടാത്ത തുക കണ്ടെത്തുകയും ചില സ്റ്റേഷനുകളില്‍ പതിനായിരക്കണക്കിന് തുക കുറവുള്ളതായും തെളിഞ്ഞു. നിരവധി സ്റ്റേഷനുകളില്‍ നൂറുകണക്കിന് പെറ്റീഷനുകള്‍ രജിസ്റ്ററില്‍ പതിക്കാതെ സൂക്ഷിക്കുന്നതായും പല കേസ്സുകളിലും നിയമപ്രകാരം പരാതിക്കാര്‍ക്ക് ലഭ്യമാക്കേണ്ട എഫ്‌ഐആറിന്റെ പകര്‍പ്പുകളും പരാതികളുടെ രസീതുകളും നല്‍കുന്നില്ലെന്നും കണ്ടെത്തി. ചില പോലിസ് സ്റ്റേഷനുകളില്‍ മണല്‍ ക്വാറി സംബന്ധമായ യാതൊരു കേസ്സുകളും 2012ന് ശേഷം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ബോധ്യപ്പെട്ടു.

കാസര്‍കോഡ് ജില്ലയിലെ കുമ്പള പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കോടതി ഉത്തരവ് പ്രകാരം പ്രവര്‍ത്തനം നിര്‍ത്തിയ പൂഴിക്കടവില്‍ മണല്‍ വാരല്‍ തുടരുന്നതായും കണ്ടെത്തി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്റ്റേഷനില്‍ 80,000 രൂപയും കോഴിക്കോട് ജില്ലയിലെ പയ്യോളി പോലിസ് സ്റ്റേഷനില്‍ 57740 രൂപയും കോഴിക്കോട് ടൗണ്‍ പോലിസ് സ്റ്റേഷനില്‍ 3060 രൂപയും ക്യാഷ്ബുക്കില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവുണ്ട്. കാസര്‍കോഡ് ജില്ലയില്‍ ബേക്കല്‍ പോലിസ് സ്റ്റേഷനില്‍ നിന്നും കണക്കില്‍ പ്പെടാത്ത 12.7 ഗ്രാം സ്വര്‍ണവും 5 മൊബൈല്‍ ഫോണുകളും 100 വാഹനങ്ങളും 2 വാഹനങ്ങളുടെ ഒറിജിനല്‍ രേഖകളും കണ്ടെത്തി. കോഴിക്കോട് ടൗണ്‍ പോലിസ് സ്റ്റേഷനില്‍ 11.52 ഗ്രാം സ്വര്‍ണാഭരണങ്ങളും 4223 രൂപയും 2 മൊബൈല്‍ ഫോണുകളും 11 പെറ്റീഷനുകളും അനാധമായി കാണപ്പെട്ടു.

വയനാട് ജില്ലയിലെ മേപ്പാടി സ്റ്റേഷനില്‍ കഴിഞ്ഞ 9 മാസം മുതല്‍ ഒരു വര്‍ഷത്തോളമായി യാതൊരു നടപടിയും സ്വീകരിക്കാത്ത 3 പണമിടപാട് കേസ്സുകളും നിരവധി ആധാര്‍ കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സുകളും കണ്ടെത്തി. വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്റ്റേഷനില്‍ 01/01/2019നു ശേഷം ക്യാഷ് ബുക്ക് എഴുതിയിട്ടില്ലെന്നും ജനുവരിയില്‍ ലഭിച്ച 26 പരാതികളില്‍ 3 പരാതികളില്‍ മാത്രമാണ് രസീത് നല്‍കിയതെന്നും കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും അനധികൃതമായി തടഞ്ഞുവച്ചിരിക്കുന്ന നിരവധി വാഹനങ്ങളുടെ രേഖകളും താക്കോലും കണ്ടെടുത്തു.

മാവേലിക്കര പോലിസ് സ്റ്റേഷനില്‍ 2018ല്‍ 1092 മദ്യപിച്ച് വാഹനം ഓടിച്ച കേസുകളും പതിനാല് 304(A) കേസ്സുകളും റിപോര്‍ട്ട് ചെയ്‌തെങ്കിലും 318 കേസ്സുകളില്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സ് അസാധുവാക്കാന്‍ റിപോര്‍ട്ട് നല്‍കിയിട്ടുള്ളൂ. ഈ പ്രവണത ആലപ്പുഴ നോര്‍ത്ത് പോലിസ് സ്റ്റേഷനിലും കണ്ടെത്തി. മാവേലിക്കര, ആലപ്പുഴ നോര്‍ത്ത്, കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍, കോവല്ലൂര്‍, ഉളിക്കല്‍, പത്തനംതിട്ട ജില്ലയിലെ പന്തളം, വയനാട് ജില്ലയിലെ മേപ്പാടി, പുല്‍പ്പള്ളി കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനുകളിലും മിന്നല്‍ പരിശോധന നടത്തി. ക്വാറി മണല്‍ മാഫിയയുമായുള്ള പോലിസ് ബന്ധം സംബന്ധിച്ച അന്വേഷണം തുടര്‍ന്നുള്ള ദിവസങ്ങളിലും തുടരുമെന്നും വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസിന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it