Kerala

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി കസ്റ്റംസ്; കോടതിയുടെ അനുമതി

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറെ കസ്റ്റംസ് പ്രതിചേര്‍ത്തു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയ ശിവശങ്കറെ കോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ ജെയിലിലെത്തി കസ്റ്റംസ് അറസ്റ്റു ചെയ്യും.നേരത്തെ കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തിലേക്ക് മാറ്റി

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി കസ്റ്റംസ്; കോടതിയുടെ അനുമതി
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറെ കസ്റ്റംസ് പ്രതിചേര്‍ത്തു.കേസില്‍ ശിവശങ്കറെ അറസ്റ്റു ചെയ്യണമെന്ന കസ്റ്റംസിന്റെ ആവശ്യത്തിന് കോടതി അനുമതി നല്‍കി. ജെയിലിലെത്തി കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപെടുത്തും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് തെളിവ് കിട്ടിയിട്ടുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. വിശദമായി ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്.നേരത്തെ ജെയിലിലെത്തി കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സമെന്റ് അറസ്റ്റു ചെയ്ത ശിവശങ്കര്‍ നിലവില്‍ റിമാന്റിലാണ്.ഈ കേസില്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ലോക്കറിലെ പണത്തില്‍ തനിക്ക് പങ്കില്ലെന്നാണു ശിവശങ്കര്‍ വാദിക്കുന്നത്. അതേ സമയം ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ ഡി യുടെ നിലപാട്. തനിക്കെതിരായ എന്‍ഫോഴ്സ്മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ കസ്റ്റംസും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ സ്വപ്‌നയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നു കണ്ടെത്തിയ പണം ശിവശങ്കറിന്റെയാണെന്നാണ് ഇ ഡിയുടെ നിഗമനം. ഒക്ടോബര്‍ 28 നാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്.എന്നാല്‍, സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു ബന്ധമുണ്ടെന്നു തെളിയിക്കാനുള്ള വസ്തുതകള്‍ അന്വേഷണ സംഘത്തിനു കിട്ടിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. തിരഞ്ഞുപിടിച്ചു ചില വാട്സാപ് സന്ദേശങ്ങള്‍ ഹാജരാക്കി കോടതിയെ ഇ ഡി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശിവശങ്കര്‍ പറയുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കസ്റ്റംസ് ശിവങ്കറിനെതിരെ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ച് അറസ്റ്റിന് അനുമതി നേടിയിരിക്കുന്നത്.ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തിലേക്ക് മാറ്റി

Next Story

RELATED STORIES

Share it