Kerala

ഫ്‌ളാറ്റില്‍ യുവതിയെ തടവിലാക്കി പീഡനം: പ്രതി മാര്‍ട്ടിനെ മറ്റൊരു യുവതിയുടെ പരാതിയില്‍ക്കൂടി അറസ്റ്റു ചെയ്തു

മെയ് 31 ന് കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപമുള്ള ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ഇവിടെ താമസിച്ചിരുന്ന യുവതിയെ അസഭ്യ പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതയിലാണ് എറണാകുളം വനിതാ പോലിസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെ അറസ്റ്റു ചെയ്തത്

ഫ്‌ളാറ്റില്‍ യുവതിയെ തടവിലാക്കി പീഡനം: പ്രതി മാര്‍ട്ടിനെ മറ്റൊരു യുവതിയുടെ പരാതിയില്‍ക്കൂടി അറസ്റ്റു ചെയ്തു
X

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ ഫാഷന്‍ ഡിസൈനാറായ യുവതിയെ എറണാകുളം മറൈന്‍ ഡ്രൈവിലെഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ മറ്റൊരു യുവതിയുടെ പരാതിയില്‍ക്കൂടി അറസ്റ്റു ചെയ്തു.മെയ് 31 ന് കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപമുള്ള ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ഇവിടെ താമസിച്ചിരുന്ന യുവതിയെ അസഭ്യ പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതയിലാണ് എറണാകുളം വനിതാ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ അറസ്റ്റു ചെയ്തത്.നിലവില്‍ കാക്കനാട് ബോസ്റ്റണ്‍ സ്‌കൂളിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിയുന്ന മാര്‍ട്ടിന്‍ ജോസഫിനെ കോടതിയുടെ അനുമതിയോടെയാണ് വനിതാ പോലിസ് സബ് ഇന്‍സ് പെക്ടര്‍ ജെ ശ്രീദേവിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്

സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഈ മാസം 10 ന് വൈകിട്ട് തൃശൂര്‍ വനമേഖലയില്‍ നിന്നാണ് പോലിസ് തിരിച്ചില്‍ നടത്തി പിടികൂടിയത്.പേരാമംഗലം അയ്യന്‍ കുന്ന് എന്ന് സ്ഥലത്ത് ഒളിവില്‍ കഴിയുകായായിരുന്ന മാര്‍ട്ടിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാഡോ പോലിസ് ഉള്‍പ്പെടെയുള്ള പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ടെത്തിയത്.

മാര്‍ട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സൃഹൃത്തുക്കളായ തൃശൂര്‍ പാവറട്ടി സ്വദേശികളായ ധനീഷ്(29), ശ്രീരാഗ്(27), ജോണ്‍ ജോയി(28) എന്നിവരെയും പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മാര്‍ട്ടന്‍ ജോസഫ് പിടിയിലായത്.എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലില്‍ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്.

എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിച്ചു.യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഫ്‌ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് ഫ്‌ളാറ്റിലെ തടങ്കലില്‍ വെച്ച് പീഡനം തുടര്‍ന്നു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലിസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Next Story

RELATED STORIES

Share it