Kerala

സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം; എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരേയും അന്വേഷണം

കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തിന്റെയും സ്വപ്നാ സുരേഷിന്റെയും തലസ്ഥാനത്തെ ബന്ധങ്ങൾ ഓരോന്നായി പരിശോധിക്കുകയാണ് എൻഐഎ സംഘം. ഫോൺവിളികൾ, സൗഹൃദങ്ങൾ, ബിസിനസ് ഇടപാടുകൾ, രാത്രി പാർട്ടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സംഘം തലസ്ഥാനത്ത് തുടരുകയാണ്.

സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം; എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരേയും അന്വേഷണം
X

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ സാറ്റ്സിന്റെ മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരേയും അന്വേഷണം. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്തിന് വേണ്ടി ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്ന് എൻഐഎയും കസ്റ്റംസും വിവരശേഖരണം നടത്തി. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലയളവിലായിരുന്നു. ഇക്കാലയളവിലെ സ്വർണക്കടത്തു കേസുകളും എൻഐഎ അന്വേഷിക്കുന്നുണ്ട്.

പിന്നീട് സ്വപ്ന ഈ ജോലിയിൽനിന്ന് പോയെങ്കിലും തുടർന്നും വിമാനത്താവളത്തിൽ വരാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് എയർഇന്ത്യാ സാറ്റ്‌സിൽ ജോലിചെയ്ത സമയത്ത് സ്വപ്നയ്ക്ക് ഒപ്പമുണ്ടായിരുന്നവരെയും അന്വേഷണസംഘം സമീപിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് സ്വപ്ന മേലുദ്യോഗസ്ഥന്റെ പേരിൽ വ്യാജപരാതി നൽകിയത്. സ്വർണക്കടത്തിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്നു പറഞ്ഞ് മുൻകാല സഹപ്രവർത്തക മെറിനാണ് കഴിഞ്ഞദിവസം രംഗത്തെത്തിയത്.

ഇതു കൂടാതെ ബിനോയിക്ക് പോലിസിന്റെ ഒത്താശ ലഭിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. ഒരു കേസിൽ വിചാരണയും രണ്ടാമത്തെ കേസിൽ അന്വേഷണവും നേരിടുന്ന ക്രിമിനൽ കേസിൽ ഉൾപ്പെട്ട വ്യക്തിയാണ് ബിനോയ് ജേക്കബ്. വ്യാജ പരാതി കേസിലും മെറിൻ മാത്യു എന്നയാൾ നൽകിയ പരാതിയിലുമാണ് ബിനോയ് അന്വേഷണം നേരിടുന്നത്. ഇതിൽ മെറിൻ നൽകിയ കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. എന്നിട്ടും ബിനോയ് ജേക്കബ് പോലിസിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതുപയോഗിച്ചാണ് വിമാനത്താവളത്തിൽ പ്രവേശിക്കാൻ സാധിച്ചത്. 2013ൽ കോട്ടയത്തുനിന്നും 2019ൽ കൊച്ചിയിൽനിന്നുമാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. 2012 മുതൽ തിരുവനന്തപുരത്ത് താമസിക്കുന്നയാളാണ് ബിനോയ്. എന്നാൽ കൊച്ചിയിൽനിന്ന് ലഭിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ പറയുന്നത് 2014 മുതൽ ബിനോയ് കൊച്ചിയിൽ താമസിക്കുന്നുവെന്നാണ്. അദ്ദേഹത്തിനെതിരെ മറ്റ് കേസുകൾ ഒന്നുമില്ലെന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് പറയുന്നു. തിരുവനന്തപുരത്തുനിന്നും സമാനമായ ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സാധരണയായി ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ നടത്തേണ്ട സൂക്ഷ്മ പരിശോധന ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. എയർപോർട്ട് എൻട്രി പാസ് ലഭിച്ചതിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. ഇതിനു പിന്നിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും എയർ പോർട്ടിലെ സുരക്ഷാവിഭാഗവും ഉണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതിലേക്കും എൻഐഎ അന്വേഷണം നീളും.

അതേസമയം, കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തിന്റെയും സ്വപ്നാ സുരേഷിന്റെയും തലസ്ഥാനത്തെ ബന്ധങ്ങൾ ഓരോന്നായി പരിശോധിക്കുകയാണ് എൻഐഎ സംഘം. ഫോൺവിളികൾ, സൗഹൃദങ്ങൾ, ബിസിനസ് ഇടപാടുകൾ, രാത്രി പാർട്ടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സംഘം തലസ്ഥാനത്ത് തുടരുകയാണ്. സ്വപ്നയുടെ കുടുംബാംഗങ്ങളെയും അകന്ന ബന്ധുക്കളെയും സമീപിച്ച് വിവരങ്ങൾ ശേഖരിച്ചു. സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനുശേഷം നടന്ന പാർട്ടി, ഇതിനിടെയുണ്ടായ സംഘർഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോദൃശ്യങ്ങൾ ശേഖരിച്ചു. സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഈ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും തിരയുന്നുണ്ട്. സ്വപ്ന ജോലിചെയ്തിരുന്ന സ്‌പേസ് പാർക്കിലെ വിവരങ്ങളും സംഘം ശേഖരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിപുലമായ സൗഹൃദമാണ് സ്വപ്നയ്ക്കുള്ളത്.

Next Story

RELATED STORIES

Share it