Kerala

കൊവിഡ്: വിസ്‌കിന് പ്രിയമേറുന്നു; പരീക്ഷിക്കാന്‍ ഇതര സംസ്ഥാനങ്ങളും

പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ കിറ്റിന്റെ ഉപയോഗം കുറക്കുന്നതോടൊപ്പം നിമിഷ നേരം കൊണ്ട് സ്രവം ശേഖരിക്കാമെന്നതുമാണ് വിസ്‌കിന് പ്രിയമേറിയത്.തമിഴ്‌നാട് വെല്ലൂര്‍ മെഡിക്കല്‍ കോളജിലും തിരുവണ്ണാമല മെഡിക്കല്‍ കോളജിലും വിസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തും. ഇതിനായി 14 വിസ്‌ക് കിയോസ്‌കുകള്‍ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നിന്നും കൊണ്ടുപോയി

കൊവിഡ്: വിസ്‌കിന് പ്രിയമേറുന്നു; പരീക്ഷിക്കാന്‍ ഇതര സംസ്ഥാനങ്ങളും
X

കൊച്ചി: കൊവിഡ്-19 പരിശോധനകളുടെ ഭാഗമായുള്ള സ്രവ ശേഖരണം സുഗമമാക്കുന്നനതിനായി എറണാകുളത്തെ ഡോക്ടര്‍മാര്‍ രൂപം കൊടുത്ത വാക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക് അഥവാ വിസ്‌ക് എന്ന പുതിയ സംവിധാനത്തിന് അയല്‍ സംസ്ഥാനങ്ങള്‍ക്കും പ്രിയമേറുന്നു. പേഴ്‌സണല്‍ പ്രോട്ടക്ഷന്‍ കിറ്റിന്റെ ഉപയോഗം കുറക്കുന്നതോടൊപ്പം നിമിഷ നേരം കൊണ്ട് സ്രവം ശേഖരിക്കാമെന്നതുമാണ് വിസ്‌കിന് പ്രിയമേറിയത്. തമിഴ്‌നാട് വെല്ലൂര്‍ മെഡിക്കല്‍ കോളജിലും തിരുവണ്ണാമല മെഡിക്കല്‍ കോളജിലും വിസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തും. ഇതിനായി 14 വിസ്‌ക് കിയോസ്‌കുകള്‍ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നിന്നും കൊണ്ടുപോയി.

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടത്തില്‍ കൂടുതല്‍ പേരുടെ സ്രവം പരിശോധനക്കെടുക്കേണ്ട സാഹചര്യത്തിലാണ് ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുള്ള ആശയം ഡോക്ടര്‍മാര്‍ പങ്കുവച്ചത്. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് ആര്‍എംഒ. ഡോ. ഗണേഷ് മോഹന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറുമായ ഡോ. വിവേക് കുമാര്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, മെഡിക്കല്‍ കോളജ് എആര്‍എംഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. വാക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക് അഥവാ വിസ്‌ക് എന്ന പുതിയ സംവിധാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മിനിട്ടില്‍ താഴെ സമയം കൊണ്ട് സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്‌കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കായി മാഗ്‌നെറ്റിക്ക് വാതില്‍, എക്സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാംപിള്‍ ശേഖരിച്ച ശേഷവും കിയോസ്‌കില്‍ ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കുകയും ചെയ്യും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഡോ.ഗണേഷ് മോഹന്റെ നിര്‍ദ്ദേശപ്രകാരം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി കെ ഷാജഹാനാണ് ആദ്യ രണ്ട് യൂനിറ്റുകള്‍ സൗജന്യമായി നിര്‍മിച്ചു നല്‍കിയത്. ദക്ഷിണ കൊറിയയില്‍ സാമ്പിള്‍ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്. നാല്‍പതിനായിരം രൂപയാണ് കിയോസ്‌കിന്റെ നിര്‍മാണചുമതല.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചാണ് ശേഖരിച്ചിരുന്നത്.ആശുപത്രി ജീവനക്കാര്‍ പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് ധരിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നതും. ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങള്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കുവാനും കഴിയൂ. ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കൂടിയാണ് ജില്ല വാക്ക് ഇന്‍ കോവിഡ് കിയോസ്‌ക്കിന് രൂപം നല്‍കിയത്. ഇത് ഉപയോഗിച്ച് ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താല്‍ക്കാലികമായി സ്ഥാപിച്ച് വലിയ തോതില്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിക്കും.

സാമ്പിള്‍ ശേഖരിക്കുവാന്‍ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷ കിറ്റുകള്‍ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിള്‍ ശേഖരണം സാധ്യമാക്കും. റാപ്പിഡ് ടെസ്റ്റ് പോലുള്ളവ വ്യാപകമായി നടത്തുന്നതിനും വിസ്‌ക് സഹാകമാവും. ഇത് മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ആധുനിക മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ഡോ. നിഖിലേഷ് അറിയിച്ചു.

Next Story

RELATED STORIES

Share it