Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെയ്ക്കാനുള്ള സ്‌റ്റേ നീട്ടി

ഈ മാസം 16 വരെയാണ് വിചാരണ നടപടി നിര്‍ത്തിവെച്ചുകൊണ്ടുള്ള സ്റ്റേ നീട്ടിയിരിക്കുന്നത്.നേരത്തെ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെയ്ക്കാനുള്ള സ്‌റ്റേ നീട്ടി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സ്റ്റേയുടെ കാലാവധി ഹൈക്കോടതി നീട്ടി.ഈ മാസം 16 വരെയാണ് വിചാരണ നടപടി നിര്‍ത്തിവെച്ചുകൊണ്ടുള്ള സ്റ്റേ നീട്ടിയിരിക്കുന്നത്.നേരത്തെ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം രണ്ടിന് കേസ് പരിഗണിച്ച കോടതി കേസിന്റെ വിചാരണ നടപടി ഇന്ന് വരെ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടിരുന്നു.ഇന്ന് കേസ് പരിഗണിച്ച കോടതി ഇതു സംബന്ധിച്ച സ്‌റ്റേ 16 വരെ നീട്ടുകയായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂട്ടറും ഇരയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനും ഉയര്‍ത്തിയിരുന്നത്. സര്‍ക്കാര്‍ നല്‍കിയ സത്യാവാങ്മൂലത്തിലും വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി ഇടപെട്ടില്ലെന്നും ഹൈക്കോടതിയില്‍ നടി നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു. പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

പ്രതിഷേധം ഉയര്‍ത്തിയിട്ടും ഇരയാക്കപ്പെട്ട നടിക്കെതിരായ ആക്ഷേപകരമായ ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ തടയാന്‍ വിചാരണക്കോടതി ഇടപ്പെട്ടില്ലെന്ന് നടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവെ പറഞ്ഞിരുന്നു.ഇരയെ തുടര്‍ച്ചയായി ഒമ്പതു ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരത്തിന് വിധേയമാക്കിയത്. ഇര നേരിട്ട മറ്റൊരു അഗ്നിപരീക്ഷയായിരുന്നു ഇതെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.വിവാദമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിചാരണ ജഡ്ജിയോട് ഹൈക്കോടതി റിപോര്‍ട് തേടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it