Kerala

നടിയെ ആക്രമിച്ച കേസ്:ഏഴു മണിക്കൂര്‍ ചോദ്യം ചെയ്ത് ദിലീപിനെ വിട്ടയച്ചു; നാളെ വീണ്ടും ഹാജരാകണം

രാവിലെ 11.30 ഓടെ ആലുവ പോലിസ് ക്ലബ്ബില്‍ ഹാജരായ ദിലീപിനെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.ദിലീപിന്റെ മൊബൈല്‍ ഫോണുകളടക്കം ശാസ്ത്രീയമായി പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് അറിയുന്നത്

നടിയെ ആക്രമിച്ച കേസ്:ഏഴു മണിക്കൂര്‍ ചോദ്യം ചെയ്ത് ദിലീപിനെ വിട്ടയച്ചു; നാളെ വീണ്ടും ഹാജരാകണം
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലിപിനെ ഏഴു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു.നാളെയും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് ദിലീപിനെ വിട്ടയച്ചതെന്നാണ് വിവരം.രാവിലെ 11.30 ഓടെ ആലുവ പോലിസ് ക്ലബ്ബില്‍ ഹാജരായ ദിലീപിനെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.ദിലീപിന്റെ മൊബൈല്‍ ഫോണുകളടക്കം ശാസ്ത്രീയമായി പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയും പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് മൊഴിയും ഉള്‍പ്പെടെ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടിട്ടിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചതയാണ് വിവരം.അന്വേഷണ സംഘത്തിന്റെ പക്കലുള്ള തെളിവുകളും ദിലീപിന്റെ മൊഴിയും വിശദമായി പരിശോധിച്ച ശേഷം ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നാളത്തെ ചോദ്യം ചെയ്യല്‍ നടക്കുകയെന്നാണ് അറിയുന്നത്.നാളെ രാവിലെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണം സംഘം ദിലീപിന് നിര്‍ദ്ദേശം നല്‍കിയാണ് ഇന്ന് വിട്ടയച്ചിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.ദിലീപ് എട്ടാം പ്രതിയാണ്.നേരത്തെ കേസില്‍ അറസ്റ്റിലായ ദിലീപ് 88 ദിവസത്തോളം റിമാന്റില്‍ കഴിഞ്ഞ ശേഷമായിരുന്നു ജാമ്യം കിട്ടി പുറത്തിറങ്ങിയത്.കേസിന്റെ വിചാരണ നടപടികള്‍ നടക്കുന്നതിനിടയില്‍ അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തിലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചതും കോടതി അനുമതി നല്‍കിയതും.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നങ്ങനെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരടക്കം ആറു പേര്‍ക്കെതിരെ അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരന്നു. ഈ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it