Latest News

'സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നത് ചിലരുടെ ശീലമായി മാറി'; വിമര്‍ശനവുമായി ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നത് ചിലരുടെ ശീലമായി മാറി; വിമര്‍ശനവുമായി ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് നിരന്തരം തെറ്റായ വാര്‍ത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായിക്കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലിഫ്റ്റില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്തയ്‌ക്കെതിരേയാണ് ഫേസ്ബുക്കിലൂടെയുള്ള ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. അത്യാഹിത വിഭാഗത്തില്‍ നിന്ന് കാത്ത് ലാബിലേക്കും കാര്‍ഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനല്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത.

അതിലെ എന്താണ് യാഥാര്‍ഥ്യമെന്ന് ചോദിക്കുന്ന ആരോഗ്യമന്ത്രി, ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഒരു വീഡിയോയും കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ നാല് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്. നെഞ്ചുവേദനയുമായെത്തുന്ന രോഗികള്‍ക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ടുപോവുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിന്‍ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തില്‍തന്നെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മന്ത്രി വിശദീകരിക്കുന്നു.

അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ടുപോവുന്നതിനാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ ലിഫ്റ്റ് കേടല്ല. അഥവാ ലിഫ്റ്റ് കേടായാല്‍ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. നാല് ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളതെന്നും ആരോഗ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it