Big stories

രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിന്റെ പേരില്‍ കലാപം; മധ്യപ്രദേശില്‍ മുസ്‌ലിംകള്‍ പാലായനം ചെയ്യുന്നു -കേരളത്തില്‍ ജനുവരി 15 മുതല്‍ സംഘപരിവാര്‍ കാംപയിന്‍

കേരളത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പണപ്പിരിവ് ജനുവരി 15ന് തുടക്കമാവും. ഇതിനായി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സമിതിക്ക് രൂപം നല്‍കും.

രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിന്റെ പേരില്‍ കലാപം;  മധ്യപ്രദേശില്‍   മുസ്‌ലിംകള്‍ പാലായനം ചെയ്യുന്നു  -കേരളത്തില്‍ ജനുവരി 15 മുതല്‍ സംഘപരിവാര്‍ കാംപയിന്‍
X

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ നടപടി ആരംഭിച്ചതോടെ രാജ്യവ്യാപകമായി കലാപത്തിന് കോപ്പ്കൂട്ടുകയാണ് സംഘപരിവാരം. പണപ്പിരിവും വര്‍ഗീയ ധ്രൂവീകരണ ആയുധമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ആര്‍എസ്എസ് ശ്രമം. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ ആരംഭിച്ച പണപ്പിരിവ് കാംപയിന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ വംശീയാതിക്രമമായിരിക്കുകയാണ്.

ഫണ്ട് പിരിവ് കാംപയിന്‍ ആരംഭിച്ചതോടെ മധ്യപ്രദേശില്‍ മുസ്‌ലിംകള്‍ക്ക് നേരെ ഹിന്ദുത്വരുടെ നേതൃത്വത്തിലുള്ള വ്യാപക ആക്രമണമാണ് അരങ്ങേറിയത്. നിരവധി മുസ്‌ലിം വീടുകളും പള്ളികളും ആക്രമണത്തിനിരയാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പല ഗ്രാമങ്ങളില്‍നിന്നും ആയിരക്കണക്കിനു മുസ്‌ലിംകള്‍ കൂട്ടത്തോടെ പലായനം തുടങ്ങി.

മധ്യപ്രദേശിലെ മാണ്ഡ്‌സോറില്‍ മാല്‍വ ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ ദൊരാനയിലേക്ക് പുറത്തുനിന്ന് വടിയും തോക്കുമേന്തി പ്രകടനമായി വന്ന 5000ത്തോളം ഹിന്ദുത്വവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വീടുകളും കടകളും കൊള്ളയടിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന ഹിന്ദുത്വ അക്രമികള്‍ നിരവധി വീടുകളും പള്ളികളും ആക്രമിച്ചു.

പള്ളികള്‍ ആക്രമിക്കുന്നതിന്റേയും പള്ളിയുടെ മുകളിലുണ്ടായിരുന്ന പച്ചപ്പതാക അഴിച്ചുമാറ്റി പകരം കാവി പതാക സ്ഥാപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയവരെ അടുത്ത ഗ്രാമത്തിലേക്ക് കടക്കാനാവാതെ അവിടെയും ആക്രമിച്ചു. ഇന്‍ഡോര്‍, ഉജ്ജൈന്‍ ജില്ലകളിലും മുസ് ലിംകള്‍ക്കെതിരായ ആക്രമണം അരങ്ങേറി.

രാമക്ഷേത്രത്തിനായുള്ള പണപ്പിരിവ് ആരംഭിച്ച സംസ്ഥാനങ്ങളിലാണ് മുസ് ലിം വിരുദ്ധ വംശീയ അതിക്രമങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുള്ളത്. ബാബരി മസ്ജിദ് തകര്‍ത്തത് പോലെ തന്നെ രാമക്ഷേത്ര നിര്‍മാണവും രാഷ്ട്രീയ ആയുധമാക്കി തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണം കലാപത്തിലേക്ക് നയിച്ചതോടെ ബിജെപി ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലെ മുസ് ലിംകളും ഭീതിയിലാണ്.

കേരളത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പണപ്പിരിവ് ജനുവരി 15ന് തുടക്കമാവും. ദേശീയതലത്തില്‍ നടക്കുന്ന കാംപയിന്റെ ഭാഗമായാണ് കേരളത്തിലും വീടുകളില്‍ കയറി പണം പിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വീടുകളും കയറാനുള്ള പദ്ധതിയാണ് സംഘപരിവാര്‍ തയ്യാറാക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറുന്നത്. ഇതിനായി തയ്യാറാക്കിയ ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യും.

ഇതിനായി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സമിതിക്ക് രൂപം നല്‍കും. ജനുവരി ഏഴിന് സംസ്ഥാനതല സമിതി നിലവില്‍ വരും. സംഘപരിവാര്‍ നേതാക്കളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ജില്ലാതലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കും. ഈ കമ്മിറ്റികളുടെ നിയന്ത്രണത്തിലായിരിക്കും പണപ്പിരിവ്. ഇതിനായി 10, 100, 1000 രൂപയുടെ കൂപ്പണുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന് മുകളിലേക്കുള്ള തുകയ്ക്ക് രസീതും ഉപയോഗിക്കും.

Next Story

RELATED STORIES

Share it