Sub Lead

വാഗമണ്ണിലെ നിശാപാര്‍ട്ടി: യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് വാഗമണില്‍ ഒത്തുകൂടിയത്.

വാഗമണ്ണിലെ നിശാപാര്‍ട്ടി: യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍
X

ഇടുക്കി: വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് വന്‍ യക്കുമരുന്ന് ശേഖരം കണ്ടെത്തിയ കേസില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരു യുവതിയും ഉള്‍പ്പെടും. ഇന്നലെ രാത്രിയിലാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് നര്‍ക്കോട്ടിക്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ലഹരി മരുന്ന് വേട്ട നടന്നത്.58 പേരാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്. മറ്റുള്ളവരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാത്ത സാഹചര്യത്തില്‍ ബാക്കിയുള്ളവരെ പ്രതിചേര്‍ക്കണോ എന്ന് തുടരന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂ. റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കുന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂ.

തൊടുപുഴ സ്വദേശി അജ്മല്‍ (30), മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്‍ (26), എടപ്പാള്‍ സ്വദേശി നബീല്‍ (36), കോഴിക്കോട് സ്വദേശികളായ സല്‍മാന്‍ (38), അജയ് (41), ഷൗക്കത്ത് (36), കാസര്‍കോട് സ്വദേശി മുഹമ്മദ് റഷീദ് (31), ചാവക്കാട് സ്വദേശി നിഷാദ് (36), തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ് (23) എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളാണ് പോലിസ് പിടിച്ചെടുത്തത്.

മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്. സംഭവത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കും.ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് വാഗമണില്‍ ഒത്തുകൂടിയത്. ഇതിന് മുമ്പും ഇവര്‍ പാര്‍ട്ടി നടത്തിയതായി പോലിസ് പറയുന്നു. മൂന്ന് പേരുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടി സംഘടിപ്പിച്ചത്. നബീല്‍, സല്‍മാന്‍, കൊല്ലം സ്വദേശിനി സൗമ്യ എന്നിവരുടെതായിരുന്നു ജന്മദിനാഘോഷം. റിസോര്‍ട്ടിന്റെ ഒരു മുറി ഒഴിച്ചുള്ളവയെല്ലാം ഈ സംഘം ബുക്ക് ചെയ്തിരുന്നു. ഒറ്റപ്പെട്ട സ്ഥലമായത് കൊണ്ടാണ് ഈ റിസോര്‍ട്ട് തന്നെ തിരഞ്ഞെടുത്തത്. പുലരും വരെ പാര്‍ട്ടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. നബീല്‍, സല്‍മാന്‍, സൗമ്യ എന്നിവര്‍ക്ക് പുറമേ അജ്മല്‍ എന്ന തൊടുപുഴക്കാരനും ചേര്‍ന്നാണ് മയക്ക് മരുന്ന് എത്തിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി കൂടിയായ റിസോര്‍ട്ട് ഉടമ ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സിപിഐയില്‍ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ വീണ്ടും പരിശോധന നടത്തും. നിശാപാര്‍ട്ടിക്ക് എത്തിയ 60 പേരെ മൂന്നു സംഘങ്ങളായി തിരിച്ചാണ് ചോദ്യം ചെയ്യല്‍.

രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ രണ്ട് പേരില്‍ നിന്നാണ് ഇടുക്കിയിലെ നിശാപാര്‍ട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 54 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ലോക്കല്‍ പോലിസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.

Next Story

RELATED STORIES

Share it