Sub Lead

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ആധിപത്യം നിലനിര്‍ത്താന്‍ ബിജെപി തിരിച്ചുപിടിക്കാന്‍ എസ്പി

സിവോട്ടര്‍ അടുത്തിടെ നടത്തിയ സര്‍വേകളില്‍ ബിജെപി ഉള്‍പ്പെടുന്ന ഭരണകക്ഷിയായ എന്‍ഡിഎ ഏകദേശം 217 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. അതായത് 2017ല്‍ നിന്ന് നൂറ് സീറ്റുകള്‍ ഭരണസഖ്യത്തിനു ഇടിവുണ്ടാവും.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ആധിപത്യം നിലനിര്‍ത്താന്‍ ബിജെപി തിരിച്ചുപിടിക്കാന്‍ എസ്പി
X
ലഖ്‌നൗ: വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തീവ്രഹിന്ദുത്വവുമായി മുന്നോട്ട് പോവുന്ന യോഗി ആതിഥ്യനാഥിന് അത്ര ശുഭകരമാവില്ലെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എബിപി ന്യൂസും സിവോട്ടറും നടത്തിയ ഏറ്റവും പുതിയ സര്‍വേയിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പിന്നാക്കം പോവുമെന്നു തന്നെയാണ് പ്രവചിച്ചിട്ടുള്ളത്. ശക്തമായ മല്‍സരം ഉണ്ടാവുമെന്നാണ് പ്രവചനം. സിവോട്ടര്‍ അടുത്തിടെ നടത്തിയ സര്‍വേകളില്‍ ബിജെപി ഉള്‍പ്പെടുന്ന ഭരണകക്ഷിയായ എന്‍ഡിഎ

ഏകദേശം 217 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. അതായത് 2017ല്‍ നിന്ന് നൂറ് സീറ്റുകള്‍ ഭരണസഖ്യത്തിനു ഇടിവുണ്ടാവും.

രാഷ്ട്രീയ ലോക്ദളും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും അടങ്ങുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഏകദേശം 156 സീറ്റുകള്‍ വരെ ലഭിക്കും. ബഹുജന്‍ സമാജ് പാര്‍ട്ടിയും കോണ്‍ഗ്രസും യഥാക്രമം 18, 8 സീറ്റുകളുമായി ഏറെ പിന്നിലാണെന്നും സിവോട്ടര്‍ സര്‍വേഫലം പറയുന്നു.

ബിജെപിയും എസ്പിയും തമ്മിലുള്ള അന്തരം കഴിഞ്ഞ ഒരു മാസത്തിനിടെ വന്‍തോതില്‍ കുറഞ്ഞത് യോഗി ആതിഥ്യനാഥിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. സിവോട്ടറിന്റെ ഒക്‌ടോബര്‍ ട്രാക്കര്‍ എന്‍ഡിഎയ്ക്ക് 245 സീറ്റുകളും എസ്പി നേതൃത്വത്തിലുള്ള സഖ്യത്തിന് 134 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. അതായത് 111 സീറ്റുകളുടെ വിടവ്. എന്നാല്‍, ഈ മാസത്തെ സര്‍വേഫലങ്ങളിലെ വിടവ് കുത്തനെ കുറഞ്ഞ് 61ലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 50 സീറ്റുകളുടെ കുറവാണ് വന്നിട്ടുള്ളത്.

ഒരു വശത്ത് യോഗി ആദിത്യനാഥ് സര്‍ക്കാരും മറുവശത്ത് കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള പാര്‍ട്ടി സംഘടനകളും തമ്മിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ അന്തരം ചെറുതായി വരുന്നതെന്നത് എന്‍ഡിഎ ക്യാംപില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

കൗതുകകരമെന്നു പറയട്ടെ, ബിജെപിയും എസ്പിയും തമ്മിലുള്ള ഈ വിടവ് കുറയുന്നത് വോട്ട് വിഹിതത്തില്‍ പ്രതിഫലിക്കുന്നില്ല.

ബിജെപിയുടെയും എസ്പിയുടെയും പ്രവചന വോട്ട് വിഹിതം കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയ തോതിലാണ് കുറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇതില്‍ കോണ്‍ഗ്രസിനാണ് പ്രധാന നേട്ടം. ഒക്ടോബറിനും നവംബറിനുമിടയില്‍ അതിന്റെ പ്രവചന വോട്ട് വിഹിതം മൂന്ന് ശതമാനമാണ് വര്‍ധിച്ചത്.

ബിജെപിയുടെ ലീഡ് കുറയാന്‍ കാരണങ്ങള്‍ ഇവയാണ്

യുപിയില്‍ ബിജെപിക്ക് പ്രശ്‌നങ്ങള്‍ നേരിടുന്ന വിശാലമായ മൂന്ന് മേഖലകളുണ്ട് പടിഞ്ഞാറന്‍ യുപി, രോഹില്‍ഖണ്ഡ്, കിഴക്കന്‍ യുപി. വ്യത്യസ്ഥ സയമങ്ങളിലാണ് ഇവിടെനിന്നുള്ള തിരിച്ചടി ആരംഭിച്ചത്.

പടിഞ്ഞാറന്‍ യുപി

2013ലെ മുസഫര്‍നഗര്‍ കലാപത്തെത്തുടര്‍ന്ന് ജാട്ട് വോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായും കീശയിലാക്കി സഹരന്‍പൂര്‍ ജില്ലയിലെ ഏതാനും സീറ്റുകള്‍ ഒഴികെ,2017ല്‍ ബിജെപി ഈ മേഖലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2019 പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കുള്ള ജാട്ട് പിന്തുണ ശക്തിപ്പെടുകയും സമുദായത്തിന്റെ 91 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്‌തെന്നാണ് ലോക്‌നീതി, സിഎസ്ഡിഎസ് സര്‍വേ വ്യക്തമാക്കിയിരുന്നത്.

എന്നിരുന്നാലും, വിവാദമായ കാര്‍ഷിക നിയമങ്ങളും തുടര്‍ന്നുള്ള പ്രതിഷേധങ്ങളും ജാട്ട് സമുദായത്തിലെ വലിയൊരു വിഭാഗത്തെ ബിജെപിക്കെതിരായി മാറ്റിയിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം, പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് കര്‍ഷകരും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്. ഭാരതീയ കിസാന്‍ യൂണിയന്റെ രാകേഷ് ടിക്കായത്ത് പ്രസ്ഥാനത്തിന്റെ പ്രധാന മുഖമായി ഉയര്‍ന്നു വരികയും ചെയ്തു.

ബിജെപിക്ക് തിരിച്ചടി ലഭിക്കുന്ന കാരണങ്ങളില്‍ ഒന്നു മാത്രമാണ് വിവാദമായ കാര്‍ഷിക നിയമങ്ങളെന്ന് സൈഫോളജിസ്റ്റും സിവോട്ടര്‍ സ്ഥാപകനുമായ യശ്വന്ത് ദേശ്മുഖ് പറയുന്നു.

യുപിയിലെ ജാട്ടുകള്‍ക്കിടയില്‍ തങ്ങള്‍ക്ക് അധികാരം നഷ്ടപ്പെട്ടുവെന്നും തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നുമുള്ള ഒരു വികാരമുണ്ട്. ടിക്കായത്തിനും ആര്‍എല്‍ഡി മേധാവി ജയന്ത് ചൗധരിക്കും സമൂഹത്തില്‍ ലഭിക്കുന്ന സ്വാധീനം ഇതിന് അടിവരയിടുന്നതാണ്. യുപിയില്‍ ബിജെപിക്കുണ്ടായ നഷ്ടങ്ങളില്‍ ഭൂരിഭാഗവും ഈ മേഖലയില്‍ നിന്നാണെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യക്തമാണ്.

അതേസമയം, നവംബറിലെ സര്‍വേഫലം മറ്റൊരു മേഖലയിലെ നഷ്ടം കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബിജെപിക്ക് ഒപ്പം നിന്ന പ്രദേശമായിരുന്നു ഇത്. അത് കിഴക്കന്‍ യുപിയാണ്.

കിഴക്കന്‍ യുപി

ഈ മേഖലയില്‍ ജാതി വിഭജനം വളരെ ശക്തമാണ്, കൂടാതെ നിരവധി ഘടകങ്ങള്‍ ബിജെപിക്ക് ചില നഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. ഠാക്കൂറുകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ മുതല്‍ എസ്പിയും എസ്ബിഎസ്പിയും തമ്മിലുള്ള പുതിയ സഖ്യം വരെ ബിജെപിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ മറ്റൊരു പ്രശ്‌നമുണ്ട്.

2017ല്‍ കിഴക്കന്‍ യുപിയിലെ പല സീറ്റുകളിലും എന്‍ഡിഎ വിജയിച്ച് കയറിയത് 10 ശതമാനത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ ചാഞ്ചാട്ടങ്ങള്‍ പോലും എന്‍ഡിഎയുടെ സീറ്റ് നഷ്ടത്തിലേക്ക് നയിച്ചേക്കാം.

രോഹില്‍ഖണ്ഡ്

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പിടിച്ചുനിന്നത് കേവലം രണ്ടു മേഖലകളിലാണ്. റോഹില്‍ഖണ്ഡും കിഴക്കന്‍ യുപിയിലെ അസംഗഡ്, ജൗന്‍പൂര്‍, ഗാസിപൂര്‍ ജില്ലകളിലെ ചില പോക്കറ്റുകളും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും യുപിയിലെ ബിജെപി തരംഗത്തിനെതിരേ നിലകൊണ്ട പ്രധാന മേഖലകളാണിത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രോഹില്‍ഖണ്ഡ് മേഖലയുമായി ബന്ധമുള്ള മൊറാദാബാദ് അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനില്‍ ബിജെപി സംപൂര്‍ണമായി തുടച്ചുനീക്കപ്പെട്ടിരുന്നു. മൊറാദാബാദ്, രാംപൂര്‍, സംഭാല്‍, അംരോഹ, ബിജ്‌നോര്‍, നാഗിന എന്നീ ആറ് സീറ്റുകളും മഹാഗത്ബന്ധന്‍ സഖ്യമാണ് നേടിയത്.മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശങ്ങളും ഇവയാണ്. സഖ്യം വേര്‍പിരിഞ്ഞിട്ടുണ്ടെങ്കിലും എസ്പി-ബിഎസ്പി മഹാഗത്ബന്ധന്‍ രൂപീകരണത്തിന് സമൂഹത്തില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

സഖ്യം പിരിഞ്ഞെങ്കിലും എസ്പിക്ക് മുസ്ലീങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, പ്രത്യേകിച്ചും ബിഎസ്പി നിരവധി പ്രധാന വിഷയങ്ങളില്‍ ബിജെപിയെ പിന്തുണച്ചതോടെ. 2019ല്‍ പോലും ബിജെപിയുടെ ദൗര്‍ബല്യങ്ങള്‍ പ്രകടമായ രോഹില്‍ഖണ്ഡ്, കിഴക്കന്‍ യുപി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ബുന്ദേല്‍ഖണ്ഡ്, അവധ്, ബാഗെല്‍ഖണ്ഡ് മേഖലകളില്‍ പാര്‍ട്ടി ആധിപത്യം പുലര്‍ത്തുന്നു.

പടിഞ്ഞാറന്‍ യുപിയില്‍ ആണെങ്കിലും ഹത്രാസ്, ഇറ്റാഹ്, കസ്ഗഞ്ച്, അലിഗഡ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപി നിലനിര്‍ത്തിയേക്കും. മുസാഫര്‍നഗര്‍, മീററ്റ്, സഹാറന്‍പൂര്‍, ഷാംലി, ബാഗ്പത്, ഹാപൂര്‍ തുടങ്ങിയ ജില്ലകളില്‍ ബിജെപി നിലംപതിക്കുമെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ബി.ജെ.പിയുടെ സീറ്റുകളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും വോട്ട് വിഹിതത്തില്‍ നേരിയ കുറവ് മാത്രമാണ് ഉണ്ടായതെന്ന് സി.വോട്ടേഴ്‌സ് സര്‍വേ പറയുന്നു.

ഇത് ഗുജറാത്ത് പോലെയുള്ള പ്രതിഭാസമാണ്. ചില മേഖലകളില്‍ ബിജെപിക്ക് വന്‍ ലീഡ് ഉണ്ട്. മറ്റ് മേഖലകളില്‍ അത് എതിരാളികളേക്കാള്‍ നേരിയ തോതില്‍ മാത്രമാണ് പിന്നില്‍. അതിനാല്‍ ആ വോട്ട് ഷെയറില്‍ ലഭിക്കേണ്ടതിനേക്കാള്‍ കുറച്ച് സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.

ബിജെപി യഥാര്‍ത്ഥത്തില്‍ അപകടത്തിലാണോ?

മേല്‍പ്പറഞ്ഞ മൂന്ന് മേഖലകളില്‍ ബിജെപിക്കുള്ള പിന്തുണയില്‍ അല്‍പ്പം കുറവുണ്ടായി എന്നതില്‍ സംശയമില്ല. യോഗി സര്‍ക്കാരും പാര്‍ട്ടി സംഘടനയും തമ്മിലുള്ള ആഭ്യന്തര കലഹവും പാര്‍ട്ടിക്ക് തിരിച്ചടി ആയാലും ബിജെപി സംസ്ഥാനത്ത് ആധിപത്യം നിലനിര്‍ത്തുന്നു. ബിജെപിക്കെതിരെയും എസ്പിക്ക് അനുകൂലമായും അത് മാറണമെങ്കില്‍ കാര്യമായ മുന്നേറ്റം ആവശ്യമാണ്.


2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയം.

എന്‍ഡിഎ നേടിയ 325 സീറ്റുകളില്‍ 93 സീറ്റുകളും 20 ശതമാനത്തിലധികം പോയിന്റോടെയാണ് നേടിയത്. മുഴുവന്‍ പ്രതിപക്ഷവും നേടിയ എല്ലാ സീറ്റുകളേക്കാളും കൂടുതലാണിത്. പിന്നെ മറ്റൊരു 123 സീറ്റുകള്‍ 10-20 ശതമാനം പോയിന്റ് വ്യത്യാസത്തില്‍ നേടി. അതായത് 222 സീറ്റുകളില്‍ എന്‍ഡിഎയുടെ മാര്‍ജിന്‍ 10 ശതമാനത്തിന് മുകളിലായിരുന്നു.

ഇതിനര്‍ത്ഥം, ബിജെപിക്കെതിരെ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ചാഞ്ചാട്ടം ആവശ്യമാണ്, കൂടാതെ ഇവ അതിന്റെ പ്രധാന എതിരാളിക്ക് അനുകൂലമായി മാറുകയും വേണം.

10 ശതമാനത്തില്‍ താഴെ മാത്രം ഭൂരിപക്ഷത്തില്‍ എന്‍ഡിഎ നേടിയ 103 സീറ്റുകള്‍ പ്രതിപക്ഷത്തിന് അല്‍പ്പം എളുപ്പമായിരിക്കും. എന്നിരുന്നാലും, പ്രതിപക്ഷം അതിന്റെ എല്ലാ സീറ്റുകളും നിലനിര്‍ത്തുകയും ഈ 103 സീറ്റുകളില്‍ ഓരോന്നും ജയിച്ചുകയറിയാലും ബിജെപിക്കെതിരെ വലിയ ചാഞ്ചാട്ടം ഉണ്ടായില്ലെങ്കില്‍ ഭൂരിപക്ഷത്തിന് മുകളിലായിരിക്കും എന്‍ഡിഎ.ബി.ജെ.പിയെ താഴെയിറക്കുന്നത് പ്രതിപക്ഷത്തിന് എത്രത്തോളം ബുദ്ധിമുട്ടായിരിക്കുമെന്ന് സാരം.

ഇത്രയും വലിയ ചാഞ്ചാട്ടങ്ങള്‍ നടക്കുമോ?

വന്‍തോതിലുള്ള ഭരണവിരുദ്ധത ഉണ്ടാകുമ്പോഴോ അല്ലെങ്കില്‍ മുഴുവന്‍ സാമൂഹിക ഗ്രൂപ്പുകളും ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴോ അത്തരം ചാഞ്ചാട്ടങ്ങള്‍ സംഭവിക്കുന്നു. പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് വോട്ടര്‍മാരില്‍ നിന്ന് വലിയ മുന്നേറ്റം പ്രതീക്ഷിക്കാം, എന്നിരുന്നാലും ഇത് ഒരു കൂട്ടമായ മാറ്റത്തില്‍ നിന്ന് വളരെ അകലെയായിരിക്കാം.

എന്നിരുന്നാലും, ജാട്ടുകള്‍ ആര്‍എല്‍ഡിയിലേക്ക് മാറുന്നത്, എസ്പി നേതൃത്വത്തിലുള്ള സഖ്യത്തിന് പിന്നില്‍ മുസ്ലീംങ്ങളുടെ ഏകീകരണം എന്നിവയല്ലാതെ, എസ്ബിഎസ്പിയുടെ പ്രവേശനത്തിന്റെ സാധ്യമായ ആഘാതം, മറ്റ് ഒരു സാമൂഹിക ഗ്രൂപ്പിന്റെയും വലിയ മാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളില്ല. കിഴക്കന്‍ യുപിയില്‍ ബ്രാഹ്മണര്‍ ബിജെപിയോട് അസ്വസ്ഥരാണെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിക്ക് തന്ത്രപരമായി വോട്ട് ചെയ്യാന്‍ ചില ജാതവുകള്‍ ആലോചിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇത് വലിയ മാറ്റത്തിന് കാരണമാകുമോ എന്ന് വ്യക്തമല്ല.

ബിജെപിയില്‍ നിന്ന് ചില ചോര്‍ച്ചകള്‍ ഉണ്ടാകും സാമൂഹിക ഗ്രൂപ്പുകളിലുടനീളമുള്ള അസംതൃപ്തരായ ആളുകള്‍ പ്രധാന പ്രതിപക്ഷമായി എസ്പിയിലേക്ക് മാറാനോ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനോ തീരുമാനിച്ചേക്കാം, ഇത് ബി.ജെ.പിയുടെ പിന്തുണാ അടിത്തറയെ പൂര്‍ണ്ണമായും ബാധിക്കും.

Next Story

RELATED STORIES

Share it