Sub Lead

ദേശീയ ദിനാഘോഷം; 1,530 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ

ദേശീയ ദിനാഘോഷം; 1,530 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ
X

ദുബയ്: യുഎഇയുടെ 51ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കേസുകളില്‍പ്പെട്ട തടവുകാരെയാണ് വിട്ടയ്ക്കുക. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാധ്യതകള്‍ തീര്‍ക്കാനും യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. മോചനം ലഭിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭാവനകള്‍ നല്‍കാനും അവസരം കൊടുക്കാനാണ് ഈ തീരുമാനം. തടവുകാരുടെ കുടുംബങ്ങളുടെ ദുരിതം കുറയ്ക്കാന്‍ ഇത് സഹായിക്കും. ദുബയില്‍ 1,040 തടവുകാരെ മോചിപ്പിക്കും.

ദുബയ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ദേശീയ ദിനം പ്രമാണിച്ച് യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റിലെ 333 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ടു. 153 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയും ഉത്തരവിട്ടിട്ടുണ്ട്. അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 111 തടവുകാരെയാണ് മോചിപ്പിച്ചത്. വിവിധ ശിക്ഷകള്‍ അനുഭവിക്കുന്ന 417 തടവുകാരെ മോചിപ്പിക്കാന്‍ റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടു.

ദേശീയ ദിനം, റമദാന്‍, ഈദ് തുടങ്ങിയ സുപ്രധാന അവസരങ്ങളില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് അന്തേവാസികള്‍ക്ക് യുഎഇ നേതാക്കള്‍ മാപ്പ് നല്‍കാറുണ്ട്. വിവിധ രാജ്യങ്ങളിലെ തടവുകാരെ അവരുടെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്. യുഎഇ ദേശീയ ദിനവും സ്മരണ ദിനവും പ്രമാണിച്ച് സ്വകാര്യമേഖലയ്ക്കും മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും അവധി. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it