Sub Lead

താനൂര്‍ ബോട്ട് ദുരന്തം: ഡ്രൈവര്‍ ദിനേശനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും

താനൂര്‍ ബോട്ട് ദുരന്തം: ഡ്രൈവര്‍ ദിനേശനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും
X
പരപ്പനങ്ങാടി: താനൂരിലെ ബോട്ട് ദുരന്തത്തിനിടയാക്കിയ വനിനോദയാത്രാ ബോട്ട് ഓടിച്ചിരുന്ന ഡ്രൈവര്‍ ദിനേശനെ വിശദമായി ചോദ്യം ചെയ്യുന്നതിനു വേണ്ടി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് താനൂരില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷം ഭയന്ന് താനൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തിക്കാതെ തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനിലെത്തിച്ച ഇയാളെ രാവിലെ മുതല്‍ ചോദ്യം ചെയ്തുവരികയാണ്. വൈകീട്ട് ആറോടെ ഇവിടെയെത്തിയ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലും ചോദ്യം ചെയ്തു.

രാത്രിയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കാനായിരുന്നു തീരുമാനം. ഇന്നലെ വൈകീട്ട് ബോട്ടുടുമ നാസറിനെ ഹാജരാക്കിയപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ ഒഴിവാക്കാനാണ് രാത്രിയില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത്. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബോട്ടുടമ നാസറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനിടെ ഇന്നും ഫയര്‍ഫോഴ്‌സ് സംഘം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ബോട്ടില്‍ കയറിയ ആളുകളുടെ എണ്ണത്തില്‍ വ്യക്തതയില്ലാത്തതിനാണ് തിരച്ചില്‍ തുടര്‍ന്നത്.

അതിനിടെ, ബോട്ട് ദുരന്തമുണ്ടായ സ്ഥലം മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച ബോധ്യപ്പെട്ടതായി മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പറഞ്ഞു. അപകടം നടന്ന സ്ഥലവും ബോട്ടും കമ്മീഷന്‍ സന്ദര്‍ശിച്ചു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളും മറ്റ് പോരായ്മകളും വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാരിന് ഉത്തരവ് നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു. പരപ്പനങ്ങാടിയില്‍ 11 പേര്‍ മരണപ്പെട്ട വീടും കമ്മീഷന്‍ സന്ദര്‍ശിച്ചു. അതേസമയം, ബോട്ടപകടത്തില്‍ മരിച്ച താനൂര്‍ കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ കെ സബറുദ്ദീന്റെ പേരില്‍ എറണാകുളം കെപിഎച്ച്‌സിഎസില്‍ ഉണ്ടായിരുന്ന ഹൗസിങ് ലോണ്‍ ബാധ്യത എഴുതിത്തള്ളി. 15 ലക്ഷം രൂപയാണ് സബറുദ്ദീന്‍ വായ്പയെടുത്തിരുന്നത്. ഇദ്ദേഹം 1,25,000 രൂപ ഇതിനോടകം അടച്ചിട്ടുണ്ട്. ബാക്കി വരുന്ന 13,75,000 രൂപയാണ് സൊസൈറ്റി എഴുതിത്തള്ളിയത്. അപകടമരണം സംഭവിക്കുന്നവര്‍ക്ക് ലഭിക്കുന്ന 20 ലക്ഷം രൂപ, സീപാസ് പദ്ധതി പ്രകാരം ലഭിക്കുന്ന 5 ലക്ഷം രൂപ എന്നിവ ലഭിക്കാനായുള്ള നടപടികള്‍ സ്വീകരിച്ചതായും കെപിഎച്ച്‌സിഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം റുബീന അറിയിച്ചു.

Next Story

RELATED STORIES

Share it