Sub Lead

ഇന്ന് നിശബ്ദ പ്രചാരണം; കര്‍ശന സുരക്ഷയുമായി കേന്ദ്രസേനയും പൊലിസും

മരണവീടുകളും കല്യാണ വീടുകളും സന്ദര്‍ശിച്ചും വിട്ടുപോയ സ്ഥലങ്ങളില്‍ ഓടിയെത്തിയും അവസാന വട്ട വോട്ടുറപ്പിക്കലിലാണ് സ്ഥാനാര്‍ഥികള്‍.

ഇന്ന് നിശബ്ദ പ്രചാരണം; കര്‍ശന സുരക്ഷയുമായി കേന്ദ്രസേനയും പൊലിസും
X

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കു ശേഷം സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. മരണവീടുകളും കല്യാണ വീടുകളും സന്ദര്‍ശിച്ചും വിട്ടുപോയ സ്ഥലങ്ങളില്‍ ഓടിയെത്തിയും അവസാന വട്ട വോട്ടുറപ്പിക്കലിലാണ് സ്ഥാനാര്‍ഥികള്‍. അന്തിമ മണിക്കൂറുകളില്‍ എതിര്‍ പാളയങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള കുതന്ത്രങ്ങളും വിവിധ പാര്‍ട്ടികള്‍ പയറ്റുന്നുണ്ട്.

അതേ സമയം, പോളിങ്് സാധനങ്ങളുടെ വിതരണം രാവിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. 149 കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. ഈ കേന്ദ്രങ്ങളില്‍ പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങിത്തുടങ്ങി. വോട്ടെടുപ്പിന് കേന്ദ്രസേനയും പൊലിസും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്.

പതിനേഴാം ലോക്‌സഭയിലേക്കുളള കേരളത്തിന്റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 2 കോടി 61 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും.

58,138 പൊലീസുകാര്‍ക്കാണ് സുരക്ഷാചുമതല. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് ജവാന്‍മാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷാ ചുമതല നിര്‍വ്വഹിക്കുക. തമിഴ്‌നാട്ടില്‍ നിന്നും 2000 പൊലിസുകാരെയും കര്‍ണ്ണാടകയില്‍ നിന്നു 1000 പൊലിസുകാരെയും സുരക്ഷയ്ക്കായി വിന്യസിക്കും.

പോളിങ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിങിനായി എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 257 സ്‌ട്രോംഗ് റൂമുകളും സജ്ജമാക്കും.

Next Story

RELATED STORIES

Share it