Sub Lead

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ യശ്വന്ത് സിന്‍ഹയ്ക്ക് കഴിയുമോ?

1984ല്‍ ആണ് ഐഎഎസ് സര്‍വീസില്‍നിന്ന് രാജിവച്ച് യശ്വന്ത് സിന്‍ഹ രാഷ്ട്രീയ ഗോദയില്‍ ഒരു കൈ നോക്കാനിറങ്ങിയത്. ജനതാദളിന്റെ ഭാഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ഏറെ വൈകാതെ രാജ്യസഭയിലുമെത്തി. 1988ല്‍ ആണ് അദ്ദേഹം രാജ്യസഭാംഗമായത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ യശ്വന്ത് സിന്‍ഹയ്ക്ക് കഴിയുമോ?
X

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ശേഷം മുന്‍ ഐഎഎസ് ഉദ്യോഗഗസ്ഥനും തുടര്‍ന്ന് രാജ്യസഭാംഗവുമായിരുന്ന യശ്വന്ത് സിന്‍ഹയെന്ന തലമുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുകയാണ്.

1984ല്‍ ആണ് ഐഎഎസ് സര്‍വീസില്‍നിന്ന് രാജിവച്ച് യശ്വന്ത് സിന്‍ഹ രാഷ്ട്രീയ ഗോദയില്‍ ഒരു കൈ നോക്കാനിറങ്ങിയത്. ജനതാദളിന്റെ ഭാഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ഏറെ വൈകാതെ രാജ്യസഭയിലുമെത്തി. 1988ല്‍ ആണ് അദ്ദേഹം രാജ്യസഭാംഗമായത്.

എന്നാല്‍, അഞ്ചു കൊല്ലങ്ങള്‍ക്കു ശേഷം ബിജെപി വച്ചുനീട്ടിയ വാഗ്ദാനങ്ങളില്‍ മയങ്ങി അങ്ങോട്ട് ചേക്കേറുകയായിരുന്നു. പാര്‍ട്ടിയില്‍ ഏറെക്കാലം എതിരാളികളില്ലാതെ വിലസിയ യശ്വന്ത് സിന്‍ഹ പൂര്‍ണമായും 2005ല്‍ പൂര്‍ണമായും ഒതുക്കപ്പെടുന്നത് വരെ ബിജെപിയോടൊപ്പം തുടര്‍ന്നു.

1993ല്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ അനുഗ്രാശിസുകളോടെ ബിജെപിയിലെത്തിയ യശ്വന്ത് സിന്‍ഹയെ പാര്‍ട്ടിക്കുള്ള ദീപാവലി സമ്മാനമെന്നാണു അദ്വാനി വിശേഷിപ്പിച്ചത്. 1999 മുതല്‍ 2004 വരെയുള്ള അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ധനകാര്യ, വിദേശകാര്യ മന്ത്രിയായി സിന്‍ഹ സേവനമനുഷ്ഠിക്കുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപിയില്‍നിന്നു അഭിപ്രായ ഭിന്നതകളെതുടര്‍ന്ന് രാജിവച്ച് പുറത്തുവന്ന ശേഷം തന്റെ രാഷ്ട്രീയ ജീവചരിത്രം മാറ്റിയെഴുതിയ സിന്‍ഹ ഇപ്പോള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സമവായ സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുണ്ട്

എന്‍ഡിഎ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ വെല്ലുവിളി പ്രതീക്ഷിക്കുന്നില്ലെങ്കിലും യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ബിജെപി വിരുദ്ധതയ്ക്ക് ഒരു ഐക്യരൂപം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

'തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് മമത നല്‍കിയ ബഹുമാനത്തിനും യശസിനും താന്‍ കൃതാര്‍ത്ഥനാണ്. ഇപ്പോള്‍ ഒരു വലിയ ദേശീയ ലക്ഷ്യത്തിനായി വിശാലമായ പ്രതിപക്ഷ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍നിന്ന് മാറിനില്‍ക്കേണ്ട സമയം ആഗതമായിരിക്കുന്നു.ഈ നടപടി അവര്‍ അംഗീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്'- നിലവിലെ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നുള്ള രാജി പ്രഖ്യാപിച്ച് യശ്വന്ത് സിന്‍ഹ ഇന്ന് ട്വീറ്റ് ചെയ്തു.

പാക് സന്ദര്‍ശന വേളയില്‍ മുഹമ്മദ് അലി ജിന്നയെ പുകഴ്ത്തിയ തന്റെ മാര്‍ഗദര്‍ശി എല്‍ കെ അദ്വാനിയെ തള്ളിപ്പറയാനും പ്രതിപക്ഷ നേതാവ് പദവിയില്‍നിന്നു മാറ്റാനും ആവശ്യപ്പെട്ടവരില്‍ മുമ്പിലായിരുന്നു സിന്‍ഹയുടെ സ്ഥാനം. അധികാരത്തിലേറാനാവാതെ ബിജെപി നീണ്ട 10 വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിനു പിന്നാലെ അദ്വാനിക്കൊപ്പം സിന്‍ഹയും അപ്രസക്തനാവുകയായിരുന്നു.

നന്ദ്രേ മോദി ബിജെപിയുടെ അമരത്തെത്തിയതിനെതുടര്‍ന്നാണ് സിന്‍ഹ പാര്‍ട്ടിക്കും മോദിക്കുമെതിരേ പരസ്യമായ രംഗത്തുവരുന്നത്. ഇപ്പോഴത്തെ രൂപത്തില്‍ ബിജെപി 'ജനാധിപത്യത്തിന് ഭീഷണിയാണ്' എന്ന് വ്യക്തമാക്കി 2018ല്‍ പാര്‍ട്ടി വിടുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മൂന്നു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട 84കാരനായ സിന്‍ഹ പിന്നീട് രാഷ്ട്രീയത്തില്‍ അപ്രസക്തനാവുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ, സമാന ചിന്താഗതിക്കാരായ നേതാക്കളുമായി ചേര്‍ന്ന് 'രാഷ്ട്ര മഞ്ചിന്റെ' ഭാഗമായി കശ്മീര്‍ പോലുള്ള വിഷയങ്ങള്‍ ഏറ്റെടുക്കുകയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ഇതിടെ 2019ല്‍ 'റെലെന്റ്‌ലെസ്' എന്ന പേരില്‍ ആത്മകഥ എഴുതുകയും ചെയ്തു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിക്കു ചുറ്റും പ്രതിപക്ഷത്തെ അണിനിരത്തുന്നതിലുള്ള ടിഎംസി അധ്യക്ഷ മമത ബാനര്‍ജിയുടെ നീക്കമാണു സിന്‍ഹയെ തിരഞ്ഞെടുക്കുന്നതിലേക്കു നയിച്ചത്. ശരദ് പവാറും ഫാറൂഖ് അബ്ദുല്ലയും ഗോപാല്‍കൃഷ്ണ ഗാന്ധിയും സ്ഥാനാര്‍ത്ഥിത്വം നിരസിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പൊതുസമ്മതനായി സ്ഥാനാര്‍ഥിയായി സിന്‍ഹയെ തിരഞ്ഞെടുക്കുന്നത്.

ബിഹാറിലെ പട്‌നയിലെ സമ്പന്ന കുടംബത്തിലായിരുന്നു സിന്‍ഹയുടെ ജനനം. പിതാവ് ബിപിന്‍ ബിഹാരി ശരണ്‍ മികച്ച അഭിഭാഷകനായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ 1958ല്‍ ബിരുദാനന്തര ബിരുദം നേടിയ സിന്‍ഹ തുടര്‍ന്ന് 1960ല്‍ ഐഎഎസില്‍ പ്രവേശിക്കുന്നതു വരെ പട്‌ന സര്‍വകലാശാലയില്‍ ഇതേ വിഷയം പഠിപ്പിച്ചു.

വിദേശത്ത് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നതിനു മുന്‍പ് സിന്‍ഹ ബിഹാറില്‍ വിവിധ പദവികളില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചു. 1971നും 1973നും ഇടയില്‍, ജര്‍മ്മനിയിലെ ബോണിലെ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറി (കൊമേഴ്‌സ്യല്‍)യായിരുന്നു. 1973 മുതല്‍ 1974 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി പ്രവര്‍ത്തിച്ചു. ഐ എ എസില്‍നിന്ന് രാജിവയ്ക്കുന്നതിനു മുമ്പ്, ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

ജനതാ പാര്‍ട്ടിയില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സിന്‍ഹ 1990 നവംബറിനും 1991 ജൂണിനും ഇടയില്‍ ചന്ദ്രശേഖറിന്റെ ഹ്രസ്വകാല മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. തുടര്‍ന്ന് മറ്റു പാര്‍ട്ടികളിലേക്കു പോയെങ്കിലും തന്റെ രാഷ്ട്രീയ ഗുരുവായാണ് അദ്ദേഹം ചന്ദ്രശേഖറിനെ വിശേഷിപ്പിച്ചിരുന്നത്.ചന്ദ്രശേഖറിന്റെ ഉപദേശത്തിനു വിരുദ്ധമായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും സിന്‍ഹ തന്റെ ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് പശ്ചാത്തലമില്ലാത്തതിനാല്‍ ബിജെപി തന്നെ ഉപയോഗിച്ചശേഷം ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും സിന്‍ഹ ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു.

താന്‍ ഒരിക്കലും ആര്‍എസ്എസില്‍ അംഗമായിരുന്നില്ല. കൗതുകത്താല്‍ പോലും കാക്കി ഹാഫ് പാന്റോ കറുത്ത തൊപ്പിയോ ധരിക്കുകയോ ശാഖയില്‍ പോകുകയോ ചെയ്തിട്ടില്ലെന്നും സിന്‍ഹ എഴുതി.

25 വര്‍ഷമായി താന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍നിന്ന് സ്വയം കൂടുതല്‍ അകന്ന അദ്ദേഹം, താന്‍ യുവ ഐഎഎസ് പ്രൊബേഷണറായിയിരിക്കെ കണ്ടുമുട്ടിയ ജവഹര്‍ലാല്‍ നെഹ്‌റു വലിയ സ്വാധീനം ചെലുത്തിയെന്ന് സിന്‍ഹ പറയുന്നു.

'തന്റെ ജീവിതത്തില്‍ പിന്നീടുള്ള പല തീരുമാനങ്ങളും പ്രതികരണങ്ങളും അദ്ദേഹം (നെഹ്‌റു) അന്ന് ഡല്‍ഹിയില്‍ പറഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതാണ്'. ബിജെപി രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍

സിന്‍ഹയെ പ്രഗത്ഭനായ മന്ത്രിയായി എതിരാളികള്‍ പോലും സമ്മതിക്കുന്നതാണ്.ചന്ദ്രശേഖര്‍ സര്‍ക്കാര്‍ വീണില്ലായിരുന്നുവെങ്കില്‍, സിന്‍ഹ പരിഷ്‌കരണവാദിയായ ആദ്യ ധനമന്ത്രിയാകുമെന്നായിരുന്നു മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരിക്കല്‍ പറഞ്ഞത്. എ ബി വാജ്‌പേയി സര്‍ക്കാരില്‍ 1998നും 2002നും ഇടയില്‍ സിന്‍ഹ രണ്ടു തവണ ധനമന്ത്രിയായി. 2002ല്‍ അദ്ദേഹം വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങുമായി വകുപ്പ് കൈമാറി.

സിന്‍ഹ ബിജെപിയില്‍ നിന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറിയെങ്കിലും പാര്‍ട്ടിയുടെ ഭാഗമായി തുടരുന്ന മകന്‍ ജയന്ത് ഹസാരിബാഗില്‍ നിന്നുള്ള എംപിയാണ്. ഒന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു.

Next Story

RELATED STORIES

Share it