കിറ്റെക്സ് തൊഴിലാളികള്‍ പോലിസിനെ അക്രമിച്ച സംഭവം: തൊഴിലാളികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതാവാമെന്ന് കിറ്റെക്സ് എംഡി
കൊച്ചി: കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ അതിക്രമം അപ്രതീക്ഷിതമെന്ന് കിറ്റെക്സ് എം.ഡി സാബു ജേക്കബ്. തൊഴിലാളികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതാകാമെന്നും സാബു ജേക്കബ് പറഞ്ഞു.
'ഇന്നലെ നടന്ന സംഭവം അപ്രതീക്ഷിതമാണ്. ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആയിരത്തിലധികം പേര് ആ ക്വാര്‍ട്ടേഴ്സിലുണ്ട്. ഇരുപതോ മുപ്പതോ പേര് ചേര്‍ന്ന് ക്രിസ്മസ് കരോള്‍ നടത്താന്‍ തീരുമാനിച്ചു. ഇത് മറ്റു തൊഴിലാളികള്‍ എതിര്‍ത്തു. അവര്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് പരാതിയായി, തര്‍ക്കമായി, ഏറ്റുമുട്ടലായി. അപ്പോള്‍ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരും സൂപ്രവൈസര്‍മാരും ഇടപെട്ടു. അവരെയും തൊഴിലാളികള്‍ ആക്രമിച്ചു. ഞങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ വന്നപ്പോള്‍ പോലിസിനെ വിളിച്ചു. ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോ ആദ്യം കരുതിയത് മദ്യത്തിന്റെ ലഹരിയിലാണെന്നാണ്. പരിശോധനയില്‍ മദ്യത്തിന്റെ കുപ്പിയൊന്നും കണ്ടെത്താനായില്ല. വേറെ എന്തോ മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് തോന്നുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം.
യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സഹായിക്കും. എല്ലാ സിസിടിവികളും പരിശോധിക്കും. ശ്രീനിജന് എംഎല്‍എയും അവരുടെ പാര്‍ട്ടിക്കാരും കോണ്‍ഗ്രസ് നേതാക്കളുമൊക്കെ ഈ പ്രസ്ഥാനം എങ്ങനെയെങ്കിലും ഒരു നിമിഷം കൊണ്ട് പൂട്ടിക്കാന്‍ പറ്റിയാല്‍ പൂട്ടിക്കണം എന്ന് കരുതുന്ന ആളുകളാണ്. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഒരു പരാതിയും ഇവിടത്തെ തൊഴിലാളികള്‍ക്കെതിരെ ഉണ്ടായിട്ടില്ല. അവര്‍ ജീവിക്കാനായി വരുന്നവരാണ്. നമ്മുടെ ആളുകള്‍ ഗള്‍ഫില്‍ പോകുന്നതുപോലെയാണ്. ഇല്ലാതെ നമ്മുടെ നാട്ടുകാരെ ഉപദ്രാവിക്കാന്‍ വരുന്നതല്ല. ഇന്നലെ ക്രിസ്മസായിട്ട് അവര്‍ക്ക് എവിടെ നിന്നോ ലഹരിമരുന്ന് കിട്ടി. അവര്‍ക്കത് എവിടെ നിന്നാണ് കിട്ടിയതെന്നാണ് അന്വേഷിക്കേണ്ടത്. നിയമം കയ്യിലെടുക്കുന്ന ഏത് സംഭവത്തിലും അവരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന പ്രസ്ഥാനമാണ് കിറ്റക്സ്' സാബു ജേക്കബ് പറഞ്ഞു.
അതേസമയം, കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികള്‍ പോലിസിനെ അക്രമിച്ച സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാല്‍ മതിയെന്നും സ്പീക്കര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആരെയും അക്രമിക്കരുത്. കേരളത്തില്‍ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം ആക്രമികളെന്ന നിലയില്‍ കാണരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികള്‍ പോലിസിനെ അക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. സംഭവത്തില്‍ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വിശദീകരിച്ചു.
എറണാകുളം കിഴക്കമ്പലത്ത് തര്‍ക്കം തീര്‍ക്കാനെത്തിയ പോലിസിനെ കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. ഒരു പോലിസ് വാഹനം പൂര്‍ണമായും അഗ്നിക്കിരയാക്കി. രണ്ട് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ സിഐ അടക്കം അഞ്ചുപേര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പോലിസുകാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി വിശദീകരിച്ചു.
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT