Sub Lead

മുസ് ലിം ലീഗിന്റേത് ഫാഷിസത്തോട് സന്ധിയാവുന്ന നിലപാട്: ദഹ് ലാന്‍ ബാഖവി

മുസ് ലിം ലീഗിന്റേത് ഫാഷിസത്തോട് സന്ധിയാവുന്ന നിലപാട്: ദഹ് ലാന്‍ ബാഖവി
X

മലപ്പുറം: ഫാഷിസത്തോട് എക്കാലത്തും സന്ധിയാവുന്ന നിലപാടാണ് മുസ് ലിം ലീഗിനുള്ളതെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം കെ കെ എസ് എം ദഹ് ലാന്‍ ബാഖവി. 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളായി മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് എംപിമാര്‍ പാര്‍ലമെന്റില്‍ എത്തിയിട്ട് അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം. സാമൂഹിക നീതി ഉറപ്പാക്കുന്ന സംവരണതത്വങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോഴോ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുമ്പോഴോ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുമ്പോഴോ ആര്‍ജ്ജവത്തോടെ നിലപാടെടുക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. ബാബരി ഭൂമിയില്‍ ശിലാന്യാസം നടത്തിയപ്പോഴും മസ്ജിദ് നിയമവിരുദ്ധമായി തകര്‍ക്കപ്പെട്ടപ്പോഴും കോണ്‍ഗ്രസിനെ പിന്തുണച്ച ലീഗ് അന്യായമായി കെട്ടിപ്പൊക്കിയ ക്ഷേത്രത്തിന് പിന്തുണയര്‍പ്പിച്ച് ആര്‍എസ്എസ് വിധേയത്വം പ്രകടിപ്പിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ മുന്നണിയുണ്ടാക്കിയവര്‍ സ്വന്തം രക്ഷയ്ക്കായി നെട്ടോട്ടം ഓടുകയാണ്. രാഹുല്‍ ഗാന്ധിയും കെജ് രിവാളും ഇഡിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് നോക്കുന്നത്. ഫാഷിസത്തിനെതിരേ കൃത്യമായ നിലപാട് ഉള്ള പാര്‍ട്ടിയാണ് എസ് ഡിപി ഐയെന്നും പാര്‍ട്ടിക്ക് രണ്ട് എംപിമാര്‍ ഉണ്ടായാല്‍ മറ്റു പാര്‍ട്ടികള്‍ക്ക് 200 എംപിമാര്‍ ഉണ്ടാവുന്നതിന് തുല്യമാണെന്നും ദഹ് ലാന്‍ ബാഖവി കൂട്ടിച്ചേര്‍ത്തു.

എസ് ഡിപി ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വൈസ് ക്യാപ്റ്റന്‍ തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്, സംസ്ഥാന സമിതിയംഗം ഡോ. സി എച്ച് അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുര്‍ഷിദ് ഷെമീം, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ലൈലാ ശംസുദ്ദീന്‍ സംസാരിച്ചു. എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജാഥാ വൈസ് ക്യാപ്റ്റന്‍ റോയ് അറയ്ക്കല്‍, ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ ഇസ്മാഈല്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാമണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മഞ്ചേരിയില്‍ നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ കിഴക്കേതലയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി ആനക്കയം, ഇരുമ്പുഴി, മുണ്ടുപറമ്പ് വഴി എംഎസ്പി പരിസരത്തെത്തി അവിടെനിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ കിഴക്കേതലയിലേക്ക് ആനയിച്ചത്. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച യാത്ര പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് ഷോര്‍ണൂരില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് കോട്ടമൈതാനിയില്‍ സമാപിക്കും.

Next Story

RELATED STORIES

Share it