Sub Lead

'തെക്കന്‍ കേരളത്തിന് കുഴപ്പം'; രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കെ സുധാകരന്‍

തെക്കന്‍ കേരളത്തിന് കുഴപ്പം; രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കെ സുധാകരന്‍
X

തിരുവനന്തപുരം: രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാര്‍ മേഖലയെ പുകഴ്ത്തിയും തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരന്‍ മറുപടി നല്‍കിയത്.

തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നല്‍കിയ മറുപടിയിലാണ് കെ സുധാകരന്‍ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.

അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ 'അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന്‍ ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന്‍ ആലോചിച്ചു. എന്നാല്‍ തൃശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, 'ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്'.' ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരന്‍ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തില്‍ പറയുന്നു.

മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാന്‍ കഴിയാവുന്നവരെന്നും തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരെന്നുമുള്ള ധ്വനി കെ സുധാകരന്റെ മറുപടിയില്‍ ഉള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം നടത്തിയത്. ഇതിനിടയിലാണ് ചോദ്യകര്‍ത്താവ് കേരളത്തിലെ നേതാക്കളുടെ പൊതുസ്വഭാവത്തെ കുറിച്ച് ചോദിച്ച ചോദ്യത്തിന് കെ സുധാകരന്‍ വിവാദപരമായ മറുപടി നല്‍കിയത്.

Next Story

RELATED STORIES

Share it