Sub Lead

തദ്ദേശ തെരഞ്ഞെടുപ്പ് നിലവിലെ വാര്‍ഡുകള്‍ വച്ച് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് കോടിയേരി

പുതിയ നിയമ പ്രകാരം വാര്‍ഡ് വിഭജനം നിലവില്‍ പ്രായോഗികമല്ല, പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് രമേഷ് ചെന്നിത്തല-വി മുരളീധരന്‍ അച്ചുതണ്ടെന്നും കോടിയേരി.

തദ്ദേശ തെരഞ്ഞെടുപ്പ് നിലവിലെ വാര്‍ഡുകള്‍ വച്ച് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് കോടിയേരി
X

തിരുവനന്തപുരം: നിലവിലെ വാര്‍ഡുകള്‍ വച്ച് തന്നെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ നിയമം അനുശാസിക്കുന്ന വാര്‍ഡ് വിഭജനം പുതിയ സാഹചര്യത്തില്‍ പ്രായോഗികമല്ല. നിയമം മറി കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്നും കോടിയേരി വ്യക്തമാക്കി.

കൊറോണ പ്രതിരോധത്തില്‍ മുന്‍നിരയില്‍ ആണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. കേരളം പോലുള്ള സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് തള്ളി വിടുന്നത് ശരിയല്ല എന്നും കോടിയേരി ചൂണ്ടിക്കാട്ടി.പുതിയ സാഹചര്യത്തില്‍ ഇതാദ്യമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് കോടിയേരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടൊപ്പം നീങ്ങുമെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ പ്രതിപക്ഷം ലക്ഷ്യമിട്ടത് തരംതാണ രാഷ്ട്രീയം ആണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ഏശാതെ വന്നപ്പോഴാണ് കുടുംബത്തെ വലിച്ചിഴച്ചത്. ഇത്തരം രാഷ്ട്രീയത്തോട് സിപിഎമ്മിന് എന്നും എതിര്‍പ്പാണ്. കെ കരുണാകരനെ പിന്തുടര്‍ന്ന് വേട്ടയാടിയവര്‍ ആണ് ഇന്നു കോണ്‍ഗ്രസിന്റെ അമരത്ത്. അവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുടെ ബി ടീം ആണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് എന്ന് കോടിയേരി ആരോപിച്ചു. സ്പ്രിങ്ഗ്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇരു പാര്‍ട്ടികളും ഒത്തു കളിച്ചു. രമേഷ് ചെന്നിത്തലയുടെ ഹര്‍ജിക്ക് പിന്തുണ നല്‍കും വിധമാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തത്. രമേഷ് ചെന്നിത്തല വി മുരളീധരന്‍ കൂട്ടുകെട്ടാണ് പ്രതിപക്ഷത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ്‌റ് കെ സുരേന്ദ്രനെ മിണ്ടാന്‍ പോലും അനുവദിക്കാതെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ദൈനംദിന രാഷ്ട്രീയ അഭിപ്രായങ്ങള്‍ നടത്തുക ആണെന്ന് കോടിയേരി പരിഹസിച്ചു.

Next Story

RELATED STORIES

Share it