Sub Lead

താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ലോക രാജ്യങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ

താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ലോക രാജ്യങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ
X

കാബൂള്‍: അഫ്ഗാന്റെ തലസ്ഥാന നഗരമായ കാബൂള്‍ കീഴടക്കി മണിക്കൂറുകള്‍ക്കുള്ളില്‍ താലിബാന്‍ നേതാക്കള്‍ പ്രഖ്യാപിച്ചത് 'യുദ്ധം അവസാനിച്ചിരിക്കുന്നു' എന്നാണ്. പ്രസിഡന്റ് അഷ്‌റഫ് ഖാനി രാജ്യം വിട്ടതോടെ അഫ്ഗാന്‍ ഭരണം താലിബാന്‍ നിയന്ത്രണത്തിലായി. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം താലിബാന്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ ലോക രാജ്യങ്ങളുടെ പ്രതികരണങ്ങളും വ്യത്യസ്ഥമാണ്. യുഎസ്, ബ്രിട്ടന്‍, ചൈന, റഷ്യ, ഇറാന്‍, ഖത്തര്‍ ഉള്‍പ്പടെ പ്രതികരണവുമായി രംഗത്തെത്തി.

മനുഷ്യ ജീവന്റെ സുരക്ഷയും സ്വത്തിന്റെ സംരക്ഷണവും സിവില്‍ ഓര്‍ഡറും ഉടനടി പുനസ്ഥാപിക്കണമെന്ന് 60 രാജ്യങ്ങള്‍ ഇറക്കിയ സംയുക്ത പ്രസ്താവനിയില്‍ പറഞ്ഞു.

ചൈന

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണത്തെ പൂര്‍ണമായി അംഗീകരിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. താലിബാനുമായി സൗഹൃദബന്ധത്തിനും സഹകരണത്തിനും തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് മാധ്യമങ്ങളെ അറിയിച്ചു. കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണ് താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയത്. അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി. താലിബാന്‍ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യരാജ്യമാണ് ചൈന. അഫ്ഗാന്‍ ജനതയ്ക്ക് അവരുടെ വിധി സ്വതന്ത്രമായി നിര്‍ണയിക്കാനുള്ള അവകാശത്തെ ചൈന വിലമതിക്കുന്നു. അഫ്ഗാനിസ്താനുമായി സഹകരിക്കാനും സൗഹൃദം പുലര്‍ത്താനും ചൈന താല്‍പര്യപ്പെടുന്നു. അഫ്ഗാനിസ്താനമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ചൈനയുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാമെന്ന പ്രതീക്ഷ താലിബാന്‍ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ചൈന സ്വാഗതം ചെയ്യുന്നെന്നും വക്താവ് പറഞ്ഞു. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനായി ചൈന സാമ്പത്തിക പിന്തുണയും നിക്ഷേപവും വാഗ്ദാനം ചെയ്തു. അഫ്ഗാനില്‍ ചൈനീസ് നിക്ഷേപകര്‍ക്കായി വാതില്‍ തുറക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍.

റഷ്യ

താലിബാനെ അംഗീകരിക്കും എന്ന് സൂചന നല്‍കുന്നതാണ് റഷ്യയുടെ പ്രതികരണം. താലിബാനുമായുള്ള തങ്ങളുടെ ഭാവി നയതന്ത്രബന്ധം അവരുടെ നിലപാടുകള്‍ക്ക് അനുസരിച്ചിരിക്കുമെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അഫ്ഗാനിസ്താനിലെ റഷ്യന്‍ അംബാസഡര്‍ ചൊവ്വാഴ്ച കാബൂളില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തും. താലിബാന്‍ ഭരണകൂടത്തെ അവരുടെ നയനിലപാടുകളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കണോ എന്ന് തീരുമാനിക്കും. ഞങ്ങളുടെ അംബാസഡര്‍ താലിബാന്‍ നേതാക്കളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. നാളെ അദ്ദേഹം താലിബാന്‍ സുരക്ഷാ കോഓഡിനേറ്ററുമായി കൂടിക്കാഴ്ച നടത്തും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ സമീര്‍ കാബുലോവ് തിങ്കളാഴ്ച ഏഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോസ്‌കോ അംബാസഡര്‍ ദിമിത്രി സിര്‍നോവും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ അഫ്ഗാന്‍ തലസ്ഥാനത്തെ റഷ്യന്‍ എംബസിക്ക് എങ്ങനെയാണ് സുരക്ഷ നല്‍കാന്‍ താലിബാന്‍ പദ്ധതിയിടുന്നതെന്നതില്‍ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയ്ക്ക് എംബസി ഒഴിപ്പിക്കാന്‍ പദ്ധതിയൊന്നുമില്ല എന്നാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തശേഷം സമീര്‍ കാബുലോവ് പറഞ്ഞത്. താലിബാന്‍ ഭരണം ഞങ്ങള്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ റഷ്യന്‍ നേതൃത്വം ആവശ്യമായ നിഗമനങ്ങളിലെത്തിച്ചേരും. കാബുലോവ് പറഞ്ഞു.

സമീപവര്‍ഷങ്ങളില്‍ റഷ്യ താലിബാനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും മോസ്‌കോയില്‍ താലിബാന്‍ പ്രതിനിധികള്‍ക്ക് നിരവധി തവണ ആതിഥ്യം വഹിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

ഇറാന്‍

അഫ്ഗാനിലെ അമേരിക്കയുടെ 'സൈനിക പരാജയം' രാജ്യത്ത് ശാശ്വത സമാധാനം സ്ഥാപിക്കാന്‍ അവസരം നല്‍കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു.

യുഎസ് സേനയ്‌ക്കെതിരായി താലിബാന്‍ പോരാളികള്‍ക്ക് ഇറാന്‍ രഹസ്യ സഹായം നല്‍കിയതായി വാഷിംഗ്ടണ്‍ മുമ്പ് ആരോപിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന അഫ്ഗാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ടെഹ്‌റാന്‍ യുഎസ് ആരോപണത്തെ നിഷേധിച്ചു.

'അമേരിക്കയുടെ സൈനിക പരാജയവും അവര്‍ രാജ്യം വിട്ടതും അഫ്ഗാനിസ്താനില്‍ ജീവിതം, സുരക്ഷ, സുസ്ഥിരമായ സമാധാനം എന്നിവ പുനസ്ഥാപിക്കാനുള്ള അവസരമായി മാറുമെന്ന് ഇറാന്‍ പ്രസിഡന്റ് ഔദ്യോഗിക ടെലിവിഷനിലൂടെ വ്യക്തമാക്കി.

'അഫ്ഗാനില്‍ സുസ്ഥിരമായ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇറാന്‍ പിന്തുണയ്ക്കുന്നു, ഒരു അയല്‍രാജ്യവും സഹോദരരാജ്യവും എന്ന നിലയില്‍, ഒരു ദേശീയ ഉടമ്പടിയിലെത്താന്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ ഗ്രൂപ്പുകളെയും സ്വാഗതം ചെയ്യുന്നതായും ഇറാന്‍ പറഞ്ഞു.

പാകിസ്താന്‍

അഫ്ഗാനിസ്താന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി തങ്ങളുടെ രാജ്യം തുടര്‍ന്നും പങ്ക് വഹിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുന്‍ അഫ്ഗാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മിര്‍ റഹ്മാന്‍ റഹ്മാനിയാണ് പ്രതിനിധി സംഘത്തെ നയിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രസ്താവനയില്‍ സൂചനയുണ്ടായിരുന്നില്ല.

അമേരിക്ക

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച മുതല്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം ശരിയായിരുന്നു എന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ച് നിന്നു.

അഫ്ഗാന്‍ സൈന്യത്തിന്റെ പരാജയമാണ് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ വേഗത്തില്‍ ഏറ്റെടുത്തതിന് കാരണമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇന്ന് പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 'മൂന്നാം ദശകത്തില്‍ സംഘര്‍ഷത്തിലേക്ക്' കടക്കുന്നത് ബൈഡന്‍ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയുടെ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപത്തിനും പരിശീലനത്തിനും ശേഷം രണ്ട് പതിറ്റാണ്ടിന് ശേഷം അഫ്ഗാന്‍ സൈന്യം രാജ്യത്തെ സംരക്ഷിക്കേണ്ട സമയമാണിതെന്നും സള്ളിവന്‍ പറഞ്ഞു.

ബ്രിട്ടന്‍

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുക്കുന്നത് 'അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയം' ആണെന്ന് ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് തിങ്കളാഴ്ച പറഞ്ഞു, പാശ്ചാത്യ സമൂഹത്തിന്റേത് പാതിവഴിയില്‍ ഉപേക്ഷിച്ച ഇടപെടലാണെന്ന് അദ്ദേഹം വിലയിരുത്തി.

അഫ്ഗാനിസ്ഥാന്‍ അവസാനിച്ചിട്ടില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ലോകത്തിന് തീരാത്ത പ്രശ്‌നമാണ്, ലോകം അഫ്ഗാനെ സഹായിക്കേണ്ടതുണ്ട്, 'അദ്ദേഹം ബിബിസി ടെലിവിഷനോട് പറഞ്ഞു.

ഖത്തര്‍

അഫ്ഗാന്‍ ജനതക്ക് സുസ്ഥിരമായ സമാധാനം ഉറപ്പ് വരുത്തണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു. തിങ്കളാഴ്ച ജോര്‍ദാനില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണ്ട്, അഫ്ഗാനി ജനതയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. അഫ്ഗാനിസ്ഥാനില്‍ എത്രയും വേഗം സ്ഥിരത സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങള്‍ ഊ്ന്നിപ്പറയുന്നു'. അദ്ദേഹം പറഞ്ഞു.

ഡെന്‍മാര്‍ക്ക് തങ്ങളുടെ എംബസിലെ രണ്ട് വര്‍ഷത്തിലേറെ കാലമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. എങ്കിലും എംബസി പ്രവര്‍ത്തനം തുടരും. തങ്ങളുടെ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാനികള്‍ക്ക് ഡെന്‍മാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്തു. സ്‌പെയിന്‍ അഫ്ഗാന്‍കാരായ വിവര്‍ത്തകരെയും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ തയ്യാറായി. അവരുടെ പുതിയ അംബാസിഡര്‍ ഇതുവരെയും സ്ഥലത്തെത്തിയിട്ടില്ല. ഇറ്റലി യുഎസ്സുമായി കൂടിയാലോചനയിലാണ്. ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നോര്‍വെ കാബൂള്‍ എംബസി അടച്ചുപൂട്ടി. സ്വീഡന്‍ കഴിയാവുന്നിടത്തോളം കാലം എംബസി പ്രവര്‍ത്തനം തുടരുമെന്ന് പ്രഖ്യാപിച്ചു. ഫിന്‍ലന്‍ഡ് എംബസി തുറന്നുപ്രവര്‍ത്തിക്കും. എംബസിയിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ക്ക് റെസിഡന്‍ഷ്യല്‍ വിസ നല്‍കും. ഇന്ത്യ കാബൂള്‍ എംബസി ഏത് സമയത്തും അടച്ചുപൂട്ടും. രണ്ട് വിമാനങ്ങളാണ് വിമാനത്താവളത്തില്‍ തയ്യാറായിക്കിടക്കുന്നത്. അത്തരമൊരു നിര്‍ദേശം എയര്‍ ഇന്ത്യക്കും നല്‍കിയിട്ടുണ്ട്. തുര്‍ക്ക്‌മെനിസ്ഥാന്‍ താലിബാനുമായി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. താലിബാന്‍ അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തയുടന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ താലിബാന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. സൗദി അറേബ്യ അഫ്ഗാനിസ്താന്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ചെയ്തത്.

അഫ്ഗാനിസ്താനുമായും താലിബാനുമായും സൗദി അറേബ്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. എന്നിരുന്നാലും 2018 ല്‍ ഖത്തറില്‍ താലിബാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതിന് ശേഷം ബന്ധത്തില്‍ അകല്‍ച്ചയുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it