Sub Lead

സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ടയിലും കോട്ടയത്തും പലയിടങ്ങളിലും വെള്ളം കയറി

സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ടയിലും കോട്ടയത്തും പലയിടങ്ങളിലും വെള്ളം കയറി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ പലയിടത്തും വെള്ളപ്പൊക്കം. പത്തനംതിട്ടയില്‍ പെയ്ത കനത്ത മഴയില്‍ വായ്പൂര്, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ, കോട്ടാങ്ങല്‍ പ്രദേശങ്ങളില്‍ വെള്ളം കയറി. മലയാര മേഖലകളില്‍ കനത്ത നാശനഷ്ടമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂര്‍ണമായും നശിച്ചു. ചുങ്കപ്പാറയില്‍ കടകളുടെ പകുതിയോളം പൊക്കത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. ഗതാഗതവും നിലച്ചു. അതേസമയം, റോഡുകള്‍ പലതും വെള്ളത്തിലായെങ്കിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

പത്തനംതിട്ട പെരിങ്ങമലയില്‍ പാടത്ത് കെട്ടിയിട്ടിരുന്ന പോത്ത് വെള്ളത്തില്‍ മുങ്ങിച്ചത്തു. മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി അയിരൂര്‍ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ പെയ്തത്. നദികളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രാദേശികമായി ചെറുതോടുകള്‍ കവിഞ്ഞാണ് വെള്ളം കയറിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിന് കിഴക്കായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കന്‍ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടുകൂടി ശക്തി കുറയുകയും ചെയ്യും. അടുത്ത മണിക്കൂറുകളില്‍ മഴ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. പത്തനംതിട്ട ജില്ലയില്‍ രാത്രി ലഭിച്ച മഴയുടെ അളവ്: വാഴക്കുന്നം- 139 mm, കുന്നന്താനം- 124 mm,

റാന്നി- 104 mm, കോന്നി- 77 mm, സീതത്തോട്- 73 mm, ഉളനാട്- 65 mm, ളാഹ- 61 mm, വെണ്‍കുറിഞ്ഞി- 45 mm. ഇന്നലെ രാത്രി 12 മണിയോടെ നിര്‍ത്താതെ പെയ്ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. എന്നാല്‍, ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാല്‍ വെള്ളമിറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കൈത്തോടുകള്‍ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പോലിസ് ക്വാര്‍ട്ടേഴ്‌സിലും വെള്ളം കയറി. 12 ലേറെ കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളില്‍ ഇത്തവണ വെള്ളം കയറി.

പുഴകളില്‍ നിലവില്‍ അപകടകരമായ രീതിയില്‍ വെളളം ഉയര്‍ന്നിട്ടില്ലെങ്കിലും കക്കി അണക്കെട്ട് തുറന്നിരിക്കുന്നതിനാല്‍ മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ പുഴകളിലെ ജലനിരപ്പും ഉയരും. കോട്ടയത്തും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ്. നെടുംകുന്നം നെടുമണിയില്‍ തോട് കര കവിഞ്ഞൊഴുകി. പാലം മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. നെടുംകുന്നം പഞ്ചായത്തിലെ നെടുമണി പാലമാണ് മുങ്ങിയത്. തോട് വഴി മാറി ഒഴുകി. കറുകച്ചാല്‍- മണിമല റൂട്ടില്‍ വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. 2018ലെ പ്രളയത്തില്‍ പോലും വെള്ളം കയറാത്ത സ്ഥലങ്ങളാണിത്.

നിലവില്‍ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളില്‍ മഴയുണ്ട്. രാത്രി പെയ്ത കനത്ത മഴയില്‍ നെടുങ്കന്നം, കറുകച്ചാല്‍, കങ്ങഴ വില്ലേജ് പരിധിയില്‍പ്പെട്ട കുറ്റിക്കല്‍, പ്രായിപ്പള്ളി, കങ്ങഴ, ചമ്പക്കര, ഇലക്കൊടിഞ്ഞി ഭാഗങ്ങളില്‍ വെള്ളം കയറി. കോട്ടയം, ചങ്ങനാശ്ശേരി, പാമ്പാടി ഫയര്‍ യൂനിറ്റുകള്‍ വെള്ളം കയറിയ വീടുകളിലെ ആളുകളെ ഒഴിപ്പിക്കുന്നതിനായി സ്ഥലത്തേക്ക് പോയിട്ടണ്ടെന്ന് പാമ്പാടി ഫയര്‍ യൂനിറ്റ് അറിയിച്ചു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ സപ്തംബര്‍ ഒന്നു വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. പലയിടങ്ങളിലും ശക്തമായ മഴയില്‍ വെള്ളപ്പൊക്കവും വെള്ളക്കെട്ടുമുണ്ടായിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം.

കേരളത്തില്‍ മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ മിതമായ മഴയ്ക്കും മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴക്കൊപ്പം ഇടിക്കും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബിഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാവുന്നത്. ഇതുപ്രകാരം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

Next Story

RELATED STORIES

Share it