Sub Lead

സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചാരണം; റാസല്‍ ഖൈമയില്‍ ഇന്ത്യക്കാരനെ പിരിച്ചുവിട്ടു

സംഭവം അന്വേഷിക്കുകയും ശരിയാണെന്നു ബോധ്യമാവുകയും ചെയ്തുവെന്ന് കമ്പനി ബിസിനസ് ഡെവലപ്‌മെന്റ് ആന്റ് എക്‌സ്‌പ്ലോറേഷന്‍ മാനേജര്‍ ജീന്‍ഫ്രാങ്കോയിസ് മിലിയന്‍ വ്യക്തമാക്കി

സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചാരണം;  റാസല്‍ ഖൈമയില്‍ ഇന്ത്യക്കാരനെ പിരിച്ചുവിട്ടു
X

അബൂദബി: ഇന്ത്യന്‍ മുസ്‌ലിംകള്‍ കൊവിഡ് പരത്തുന്നവരാണെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട ജീവനക്കാരനെ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസ് അല്‍ ഖൈമയില്‍ ഒരു ഖനന സ്ഥാപനത്തിലെ ജീവനക്കാരനായ ബീഹാറിലെ ചപ്ര സ്വദേശി ബ്രജ്കിഷോര്‍ ഗുപ്തയ്ക്കാണ് ജോലി നഷ്ടമായത്. സ്റ്റീവിന്‍ റോക്ക് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇസ് ലാമോഫോബിക് പോസ്റ്റുകള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നു വിലയിരുത്തിയാണ് നടപടി. ഇന്ത്യന്‍ മുസ്‌ലിംകളെ കൊറോണ വൈറസ് വാഹകര്‍ എന്ന് വിളിച്ചതിനും ഡല്‍ഹി ആക്രമണത്തെ ദിവ്യനീതി എന്ന് പ്രശംസിച്ചതിനുമാണ് ബ്രജ് കിഷോര്‍ ഗുപ്തക്കെതിരേ നടപടിയെന്ന് സ്ഥാപന വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപത്തില്‍ 50ലേറെ പേരാണ് കൊല്ലപ്പെട്ടത്.

സംഭവം അന്വേഷിക്കുകയും ശരിയാണെന്നു ബോധ്യമാവുകയും ചെയ്തുവെന്ന് കമ്പനി ബിസിനസ് ഡെവലപ്‌മെന്റ് ആന്റ് എക്‌സ്‌പ്ലോറേഷന്‍ മാനേജര്‍ ജീന്‍ഫ്രാങ്കോയിസ് മിലിയന്‍ വ്യക്തമാക്കി. 'സഹിഷ്ണുതയും സമത്വവും പ്രോല്‍സാഹിപ്പിക്കുന്നതിലും വംശീയതയും വിവേചനവും ഉപേക്ഷിക്കുന്നതിലുമുള്ള യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശത്തെ ഞങ്ങളുടെ കമ്പനി പിന്തുണയ്ക്കുന്നു. മതപരമോ വംശീയമോ ആയ പശ്ചാത്തലം കണക്കിലെടുക്കാതെ എല്ലാ ജീവനക്കാര്‍ക്കും ഇക്കാര്യം വിശദീകരിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.' അത്തരത്തിലുള്ള പെരുമാറ്റം അസ്വീകാര്യമാണെന്നും ഉടന്‍ പുറത്താക്കുന്നതിന് കാരണമാവുമെന്നും മിലിയന്‍ പറഞ്ഞു.

യുഎഇയുടെ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് തങ്ങളുടെ നാട്ടുകാര്‍ക്ക് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ജിസിസി രാജ്യങ്ങളിലെ മിഷനുകളും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും പലരും ലംഘിക്കുന്നുണ്ട്. മെയ് മാസം മാത്രം യുഎഇയില്‍ വിദ്വേഷ പ്രചാരണത്തിനു മൂന്നുപേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിരുന്നു. സ്വദേശിയായാലും ശിക്ഷയ്ക്കു വ്യത്യാസമില്ല. കഴിഞ്ഞ മാസം ഒരു സ്വദേശി വ്‌ളോഗര്‍ക്കു അധികൃതര്‍ തടവ് ശിക്ഷ വിധിച്ചിരുന്നു.


Next Story

RELATED STORIES

Share it