Sub Lead

മുന്നാക്ക സംവരണം: വിവാദമുണ്ടാക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനെന്ന് സിപിഎം

മുന്നാക്ക സംവരണം: വിവാദമുണ്ടാക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനെന്ന് സിപിഎം
X

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനെ വിവാദമുണ്ടാക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഷയത്തെ ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനായി മുസ് ലിം ലീഗ്, ജമാഅത്തെ ഇസ് ലാമിയുടെ നേതൃത്വത്തില്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫും 2011ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നാക്ക സംവരണം ഉള്‍പ്പെടുത്തിയിരുന്നു. വിഷയത്തെ വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണ്.

നിലവിലുള്ള സംവരണാനുകൂല്യങ്ങളില്‍ കുറവൊന്നും വരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പാക്കുന്നത്. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതില്‍ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്കും 10 ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്കുമായിരിക്കും. ഈ പുതിയ രീതി നടപ്പാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുകയും ചെയ്യും.

സംവരണ വിഷയത്തില്‍ സിപിഎമ്മിന് സുവിദിതമായ നിലപാടുണ്ട്. പിന്നാക്കക്കാരിലെ സംവരണത്തിന് സാമ്പത്തികമായി പുറകില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിലപാട് സിപിഎം ആദ്യമേ സ്വീകരിച്ചിരുന്നു. ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ ഇല്ലാതെ വന്നാല്‍ അതേ വിഭാഗത്തില്‍പെട്ട ക്രീമിലെയറുകാരെയും പരിഗണിക്കാന്‍ ആവശ്യമായ ഭരണഘടന ഭേദഗതി വരുത്തണണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് മുതലാളിത്ത നയം നടപ്പാക്കുന്നതിന്റെ കൂടി ഭാഗമായി മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനു ഭരണഘടന ഭേദഗതി ചെയ്യണമെന്നു ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം എന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. ആ കാഴ്ചപ്പാടിന് അനുസൃതമായാണ് ഭരണഘടന ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതെന്നും സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it