Big stories

ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാന്‍ ഇലോണ്‍ മസ്‌കിന്റെ പദ്ധതി

ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാന്‍ ഇലോണ്‍ മസ്‌കിന്റെ പദ്ധതി
X

സാന്‍ഫ്രാന്‍സിസ്‌കോ: മുന്‍നിര സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ഏകദേശം 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാന്‍ ഇലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായി റിപോര്‍ട്ട്. നിക്ഷേപകരുമായി മസ്‌ക് ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് രേഖകളും അഭിമുഖങ്ങളും ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് റിപോര്‍ട്ട് ചെയ്തത്. ട്വിറ്ററിലെ 7,500 തൊഴിലാളികളില്‍ 75 ശതമാനം പേരെയും ഒഴിവാക്കാനാണ് മസ്‌കിന്റെ നീക്കം. കമ്പനി ആരുടേതായാലും അടുത്ത മാസങ്ങളില്‍ തസ്തിക വെട്ടിക്കുറയ്ക്കല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

ശമ്പള ഇനത്തില്‍ ചെലവാക്കുന്ന തുക ഏകദേശം 800 മില്യന്‍ ഡോളറായി വെട്ടിക്കുറയ്ക്കാന്‍ ട്വിറ്ററിന്റെ നിലവിലെ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഇതുപ്രകാരം നാലിലൊന്ന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവും. അതായത് മസ്‌ക് ട്വിറ്റര്‍ വാങ്ങാന്‍ തീരുമാനിക്കുന്നതിന് മുമ്പുതന്നെ ചെലവ് കുറയ്ക്കാനുള്ള വിപുലമായ പദ്ധതികള്‍ ട്വിറ്റര്‍ മാനേജ്‌മെന്റ് ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍, കൂട്ടപ്പിരിച്ചുവിടലിന് നീക്കമില്ലെന്നാണ് ട്വിറ്ററിലെ എച്ച്ആര്‍ വിഭാഗം തൊഴിലാളികളെ അറിയിച്ചത്. എന്നാല്‍, മസ്‌ക് കമ്പനി വാങ്ങാന്‍ വാഗ്ദാനം ചെയ്യുന്നതിന് മുമ്പുതന്നെ ജീവനക്കാരെ പുറത്താക്കാനും അടിസ്ഥാന സൗകര്യ ചെലവ് കുറയ്ക്കാനുമുള്ള വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു.

ട്വിറ്ററില്‍ നിന്ന് 100 ജീവനക്കാരെ അടുത്തിടെയാണ് പിരിച്ചുവിട്ടത്. എച്ച്ആര്‍ വിഭാഗത്തില്‍ നിന്നുള്ള 30 ശതമാനം വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അതിനിടെയാണ് മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടല്‍ പദ്ധതി സംബന്ധിച്ച റിപോര്‍ട്ടും വരുന്നത്. എന്നാല്‍, വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപോര്‍ട്ടിനോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയ്യാറായിട്ടില്ല. 4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോണ്‍ മസ്‌ക് നിശ്ചയിച്ച വില. എന്നാല്‍, ഇടയ്ക്ക് ഇടപാടില്‍ നിന്നും പിന്‍മാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി.

കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചെന്നും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് പിന്നോട്ടുപോവുമെന്നാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ യഥാര്‍ഥ വ്യവസ്ഥകളില്‍ ട്വിറ്റര്‍ ഏറ്റെടുക്കലുമായി മുന്നോട്ടുപോവുമെന്ന് മസ്‌ക് വ്യക്തമാക്കി.

Next Story

RELATED STORIES

Share it