Sub Lead

ആയുധമേന്തി ദുര്‍ഗാവാഹിനി പഥസഞ്ചലനം: പ്രതിഷേധം ശക്തമായതോടെ കേസെടുത്ത് പോലിസ്

ആയുധമേന്തി ദുര്‍ഗാവാഹിനി പഥസഞ്ചലനം: പ്രതിഷേധം ശക്തമായതോടെ കേസെടുത്ത് പോലിസ്
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പരസ്യമായി ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയതിനെതിരേ പ്രതിഷേധം ശക്തമായതോടെ കേസെടുക്കാന്‍ പോലിസ് നിര്‍ബന്ധിതരായി. പഥസഞ്ചലനത്തിനെതിരേ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാത്ത പോലിസിന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. വംശീയ വിദ്വേഷ മുദ്രാവാക്യം വിളിച്ച് വാളുകളുമേന്തി നടത്തിയ പഥസഞ്ചലനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ടള ഏരിയാ പ്രസിഡന്റ് നവാസാണ് കാട്ടാക്കട ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്യങ്കോട് പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കാട്ടാക്കട ഡിവൈഎസ്പി ആര്യങ്കോട് എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കി.

പെണ്‍കുട്ടികളുടെ കൈവശമുണ്ടായിരുന്നത് യഥാര്‍ഥ വാളായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. യഥാര്‍ഥ വാളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയാല്‍ ആംസ് ആക്ട് പ്രകാരം കേസെടുക്കും. ഇതിനായി വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പഥസഞ്ചലനത്തിന് നേതൃത്വം നല്‍കിയവരെയും വരുംദിവസങ്ങളില്‍ പോലിസ് ചോദ്യം ചെയ്യും. മെയ് 22നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര കീഴാറൂരില്‍ വാളുകളുമായി പെണ്‍കുട്ടികള്‍ പങ്കെടുത്ത പഥസഞ്ചലനം നടന്നത്.

കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന കാംപിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. മതസ്പര്‍ധവളര്‍ത്തുന്ന മുദ്രവാക്യങ്ങളാണ് പഥസഞ്ചലനത്തിലുടനീളം ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ വിളിച്ചത്. എട്ടോളം വാളുകളുമായിട്ടായിരുന്നു പരസ്യ റൂട്ട് മാര്‍ച്ച്. സരസ്വതി വിദ്യാലയത്തില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ആയുധപരിശീലന ക്യാംപാണ് നടന്നത്. ആര്‍എസ്എസ്സാണ് ക്യാംപിന് നേതൃത്വം നല്‍കിയത്.

പൊതുനിരത്തില്‍ പട്ടാപ്പകല്‍ ആയുധമേന്തി നടന്ന പരിപാടിയായിട്ടും പോലിസ് നടപടിയെടുക്കാതെ മൗനം പാലിക്കുകയായിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുപോലും സംഘപരിവാറിനെതിരേ ചെറുവിരലനക്കാന്‍ പോലിസ് തയ്യാറായില്ല. മുദ്രാവാക്യം വിളിച്ചവര്‍ക്കും ഏറ്റുവിളിച്ചവര്‍ക്കും സംഘാടകര്‍ക്കുമെതിരേ കേസെടുക്കാനും അറസ്റ്റുചെയ്യാനും വെമ്പല്‍കൊള്ളുന്ന പോലിസ്, പരസ്യമായി ആയുധവുമായി നടുറോഡില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച് റൂട്ട് മാര്‍ച്ച് നടത്തിയിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്നു. പോലിസിന്റെ നിഷ്‌ക്രിയത്വത്തിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായതോടെയാണ് പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്.

Next Story

RELATED STORIES

Share it