Sub Lead

ആലപ്പുഴയിലെ ഇരട്ടക്കൊല: ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; പോലിസിന് വീഴ്ചയില്ലെന്ന് ഐജി

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്.

ആലപ്പുഴയിലെ ഇരട്ടക്കൊല: ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; പോലിസിന് വീഴ്ചയില്ലെന്ന് ഐജി
X

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടേയും ബിജെപി നേതാവിന്റേയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളിലും പെട്ട നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നതായാണ് പോലിസിന്റെ നിഗമനം. ഷാനെ ആര്‍എസ്എസുകാര്‍ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതായും പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രശ്‌നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് പ്രതികരിച്ചു. എഡിജിപി വിജയ് സാഖറെ, ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ പോലിസ് ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അവകാശപ്പെട്ടു. കഴിഞ്ഞദിവസം രാത്രി തന്നെ പലയിടത്തും പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. നേതാക്കള്‍ക്കും സുരക്ഷ നല്‍കി. ഓരോ വീട്ടിലും പോലിസിന് കാവല്‍ നില്‍ക്കാനാവില്ലല്ലോ. നിര്‍ഭാഗ്യവശാല്‍ വീണ്ടും കൊലപാതകമുണ്ടായെന്നും ഐജി പറഞ്ഞു.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്. നിലവില്‍ പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം പോലിസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ കസ്റ്റഡിയിലുള്ളവര്‍ ആരൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്നും അന്വേഷണം നടക്കുകയാണെന്നുമായിരുന്നു ഐജിയുടെ പ്രതികരണം.

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പോലിസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. സംഘര്‍ഷസാധ്യതയുള്ള മേഖലകളിലും മറ്റും വാഹന പരിശോധനയും കര്‍ശനമാക്കി. ഇവിടങ്ങളില്‍ പോലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ ആര്‍എസ്എസ് അക്രമി സംഘം വെട്ടിക്കൊന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് മാരകായുധങ്ങളുമായി നിര്‍ദാക്ഷിണ്യം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദേഹമാസകലം നാല്‍പ്പതിലധികം വെട്ടുകളേറ്റ ഷാനിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.

ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികള്‍ വന്ന വാഹനത്തിന്റെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it