Sub Lead

പ്രവാസികളുടെ തിരിച്ചുവരവ്: ആദ്യസംഘം ഇന്ന് കരിപ്പൂരിലും കൊച്ചിയിലും എത്തും

ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമാണ് പ്രവാസികളുടെ ആദ്യ സംഘം ഇന്ന് നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എത്തുന്നത്.

പ്രവാസികളുടെ തിരിച്ചുവരവ്: ആദ്യസംഘം ഇന്ന് കരിപ്പൂരിലും കൊച്ചിയിലും എത്തും
X

കൊച്ചി/ കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ തിരിച്ചുവരവിന് ഇന്നു തുടക്കമാവും. ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമാണ് പ്രവാസികളുടെ ആദ്യ സംഘം ഇന്ന് നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എത്തുന്നത്. അബുദബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബയില്‍ നിന്ന് കരിപ്പൂരിലേക്കുമാണ് ഇന്ന് വിമാനങ്ങളെത്തുക. റിയാദ് കോഴിക്കോട് വിമാനം വെള്ളിയാഴ്ചത്തേക്കും, ദോഹ കൊച്ചി സര്‍വ്വീസ് ശനിയാഴ്ചത്തേക്കും അവസാനനിമിഷം മാറ്റിയത് ആശയക്കുഴപ്പമായെങ്കിലും കണ്ണൂരിലേക്കും വിമാനം അനുവദിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരിയില്‍ 179-ഉം കരിപ്പൂരില്‍ 189-ഉം പ്രവാസികളാണ് എത്തുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഹോട്ടല്‍ സൗകര്യം വേണ്ടവര്‍ക്ക് പണം ഈടാക്കി അത് നല്‍കും. മറ്റുള്ളവര്‍ക്കായി സര്‍ക്കാര്‍ സൗജന്യമായി ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

പുറത്തിറക്കുക 20 അംഗ സംഘമായി

വന്ദേഭാരത് മിഷന്‍ വഴി പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങളെക്കുറിച്ചുള്ള മാര്‍ഗരേഖ പ്രകാരം പ്രവാസികളെ 20 അംഗസംഘമായിട്ടാകും പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. യാത്രക്കാര്‍ക്ക് 25 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാന്‍ അനുമതിയുണ്ട്. ഏഴ് കിലോ വരുന്ന ഹാന്‍ഡ് ലഗേജും കൊണ്ടുവരാം. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, പോലിസ്, തദ്ദേശസ്ഥാപനങ്ങള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചുള്ള വിശദമായ പദ്ധതിയാണ് സിയാലില്‍ നടപ്പാക്കുക. ഡിആര്‍ഡിഒയുടെ സഹായത്തോടെ വിശാലമായ സൗകര്യങ്ങളോടെയാകും ബാഗേജുകള്‍ അണുനശീകരണം നടത്തുക.

യാത്രക്കാര്‍ പൂരിപ്പിക്കേണ്ട സത്യവാങ്മൂലം ഉള്‍പ്പടെയുള്ള ഫോറങ്ങളുമായാണ് വിമാനങ്ങള്‍ പുറപ്പെടുക. തിരികെ വരുന്ന വിമാനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ബേ ഉണ്ട്, എയ്‌റോബ്രിഡ്ജുകളും. യാത്രക്കാരെ കര്‍ശനസുരക്ഷാ സംവിധാനങ്ങളോടെ പുറത്തെത്തിക്കാന്‍ പല തവണ മോക് ഡ്രില്‍ നടത്തി പരിശീലനം നടത്തിക്കഴിഞ്ഞു. ടെര്‍മിനലിലേക്ക് വരുമ്പോള്‍ തെര്‍മല്‍ സ്‌കാനറും താപനിലാപരിശോധനസാമഗ്രിയും ഉപയോഗിച്ച് യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ പ്രത്യേക പാതയിലൂടെ ആംബുലന്‍സിലേക്ക്. അല്ലാത്തവര്‍ക്ക് ഹെല്‍ത്ത് കൗണ്ടറുകളില്‍ വീണ്ടും പരിശോധനയും തുടര്‍ന്ന് ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് കടത്തിവിടും.

പത്ത് ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയമച്ചിട്ടുള്ളത്.

അവിടെ ഗ്ലാസ് മറകള്‍ക്ക് പിന്നിലാണ് അവര്‍ ഇരിക്കുക. ഇതിന് ശേഷം യാത്രക്കാര്‍ക്ക് ബാഗേജ് എടുക്കാന്‍ പോകാം. എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുന്നിലും ബാഗേജ് വരുന്ന കണ്‍വെയര്‍ ബെല്‍റ്റിന് അടുത്തും സാമൂഹ്യാകലം പാലിച്ച് തന്നെ നില്‍ക്കണം. അവിടെ പ്രത്യേക അടയാളങ്ങളെല്ലാം വച്ചിട്ടുണ്ട്. അഞ്ചാം നമ്പര്‍ ബെല്‍റ്റിലാണ് സിയാലില്‍ യാത്രക്കാരുടെ ബാഗേജ് വരിക. യാത്രക്കാര്‍ക്ക് 500 ട്രോളികളുണ്ട്. എല്ലാ യാത്രക്കാരും കയ്യുറ ധരിച്ചേ അകത്ത് കയറാവൂ. ഡ്രൈ ഫുഡ്, വെള്ളം എന്നിവ സിയാല്‍ നല്‍കും. വിമാനത്താവളത്തിലെ എല്ലാ കസേരകളും തല്‍ക്കാലത്തേക്ക് പ്ലാസ്റ്റിക്കാക്കി. തുണിക്കസേരകള്‍ മാറ്റിയിട്ടുമുണ്ട്.

പ്രവാസികളെ സ്വീകരിക്കാന്‍ കരിപ്പൂര്‍ സുസജ്ജം

പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക രാത്രി 10.30നാണ് കരിപ്പൂരിലെത്തുക. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സജ്ജീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ നാല്‍പ്പതിനായിരം പേര്‍ക്കുള്ള സൗകര്യങ്ങളാണ് ക്വാറന്റീന്‍ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും.

മലപ്പുറം - 82, പാലക്കാട് - 8, കോഴിക്കോട് - 70, വയനാട് - 15, കണ്ണൂര്‍ - 6, കാസര്‍ഗോഡ് - 4, കോട്ടയം - 1, ആലപ്പുഴ - 2, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് ദുബായ് - കരിപ്പൂര്‍ വിമാനത്തില്‍ എത്തുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം

എറണാകുളത്ത് നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചത് 4000 മുറികള്‍

വീടുകളും ഹോസ്റ്റലുകളും ഉള്‍പ്പെടെ 4000 മുറികളാണ് എറണാകുളത്ത് നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 11,217 പേര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും 6,471 പേര്‍ക്ക് ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും സൗകര്യങ്ങള്‍ ഒരുക്കി. ഇതിന് സ്വന്തം കീശയില്‍നിന്നുള്ള പൈസ നല്‍കേണ്ടിവരും.

Next Story

RELATED STORIES

Share it