Sub Lead

കൊവിഡ് 19: മസ്‌കത്തില്‍നിന്ന് 181 പ്രവാസികള്‍ കൂടി ജന്മനാട്ടിലെത്തി

കൊവിഡ് 19: മസ്‌കത്തില്‍നിന്ന് 181 പ്രവാസികള്‍ കൂടി ജന്മനാട്ടിലെത്തി
X

കരിപ്പൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മസ്‌കത്തില്‍നിന്ന് 181 പ്രവാസികള്‍ കൂടി ജന്മനാട്ടില്‍ തിരിച്ചെത്തി. ഐഎക്‌സ് 1350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകീട്ട് ഏഴിനാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നുള്ളവരോടൊപ്പം മാഹി, തമിഴ്‌നാട്, ശ്രീലങ്ക സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ള ആറുപേര്‍, 10 വയസ്സിനു താഴെ പ്രായമുള്ള 25 കുട്ടികള്‍, 28 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു.

തിരിച്ചെത്തിയവരില്‍ ഏഴുപേര്‍ക്ക് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി. മലപ്പുറം-മൂന്ന്, കണ്ണൂര്‍-ഒന്ന്, പാലക്കാട്-രണ്ട്, വയനാട്-ഒന്ന്. ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്: മലപ്പുറം-58, എറണാകുളം-മൂന്ന്, കണ്ണൂര്‍-20, കാസര്‍കോട്-ഒമ്പത്, കോഴിക്കോട്-40, പാലക്കാട്-29, വയനാട്-10, തൃശൂര്‍-ഒമ്പത്. ഇവരെ കൂടാതെ മാഹി, തമിഴ്‌നാട്, ശ്രീലങ്ക സ്വദേശികളായ ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

മസ്‌കത്തില്‍ നിന്നെത്തിയ 81 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. മലപ്പുറം-30, എറണാകുളം-മൂന്ന്, കണ്ണൂര്‍-എട്ട്, കാസര്‍കോട്-മൂന്ന്, കോഴിക്കോട്-22, പാലക്കാട്-അഞ്ച്, വയനാട്-ആറ്, തൃശൂര്‍-മൂന്ന്, കൂടാതെ ഒരു മാഹി സ്വദേശിയും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 93 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.


Next Story

RELATED STORIES

Share it