Sub Lead

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മൂന്ന് സ്ഥാനാര്‍ഥികള്‍: ജി23 പിന്തുണ ഖാര്‍ഗ്ഗേയ്ക്ക്

നെഹ്‌റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേയ്ക്ക് വിമത വിഭാഗമായി ജി23യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കളും ഖാര്‍ഗ്ഗേയെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മൂന്ന് സ്ഥാനാര്‍ഥികള്‍: ജി23 പിന്തുണ ഖാര്‍ഗ്ഗേയ്ക്ക്
X

ന്യൂഡല്‍ഹി: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അന്തിമ ചിത്രമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ എന്‍ ത്രിപാഠി എന്നിവരാണ് മല്‍സര രംഗത്തുള്ളത്. നെഹ്‌റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേയ്ക്ക് വിമത വിഭാഗമായി ജി23യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കളും ഖാര്‍ഗ്ഗേയെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ രാജിവച്ചേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്‍പായി രാജിയുണ്ടാവുമോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഹൈക്കമാന്‍ഡിന്റേയും ജി 23 നേതാക്കളുടേയും പിന്തുണയോടെയാണ് ഖാര്‍ഗ്ഗേ മത്സരിക്കാന്‍ ഇറങ്ങുന്നത്.

തിരുവനന്തപുരം എംപിയായ ശശി തരൂരാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗ്ഗേയുടെ പ്രധാന എതിരാളി. ഇന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശശി തരൂര്‍ പിന്നാലെ പ്രചാരണ പത്രികയും പുറത്തിറക്കി. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായി പത്രികാ സമര്‍പ്പണത്തിന് ശേഷം ഖാര്‍ഗെ പറഞ്ഞു.

നിരവധി നേതാക്കള്‍ തന്നെ പിന്തുണച്ചു. കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസിനായി നിലകൊണ്ടയാളാണ് ഞാന്‍. കോണ്‍ഗ്രസിന്റെ ആശയത്തിനൊപ്പമാണ് എന്നും നിലകൊണ്ടത്. എല്ലാ വോര്‍ട്ടര്‍മാരും തനിക്കായി വോട്ട് ചെയ്യണം. ഇന്ദിര ഗാന്ധിയെ പോലുള്ള നേതാക്കളില്‍ നിന്ന് കിട്ടിയ ഊര്‍ജമാണ് തന്നെ കോണ്‍ഗ്രസ് നേതാവാക്കിയതെന്നും ഖാര്‍ഗ്ഗെ പറഞ്ഞു.

അതേസമയം, തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും, 12 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തന്റെ പത്രികയില്‍ ഒപ്പിട്ടുവെന്നും കശ്മീര്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കള്‍ തനിക്കായി ഒപ്പിട്ടെന്നും ശശി തരൂര്‍ പറഞ്ഞു.

തരൂരിന്റെ വാക്കുകള്‍ കോണ്‍ഗ്രസിനെ കുറിച്ച് തനിക്കൊരു കാഴ്ചപ്പാട് ഉണ്ട്. അക്കാര്യം വിശദീകരിക്കുന്ന മാനിഫെസ്‌റ്റോ ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. പാര്‍ട്ടിയെ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പദ്ധതികള്‍ എല്ലാം അതില്‍ വിശദീകരിക്കുന്നുണ്ട്. തന്റെ ശബ്ദം ഒരാളുടെ ശബ്ദമല്ല, പാര്‍ട്ടി തിരഞ്ഞെടുപ്പുകള്‍ മത്സരിക്കുന്ന ഒരു യന്ത്രം മാത്രമല്ല. ജനങ്ങളെ സേവിക്കേണ്ട ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ട്.

ഖാര്‍ഗെയുടെ സംഭാവനകള്‍ മികച്ചതാണ്, ഇതൊരു സൗഹൃദ മത്സരമാണ്. ആര്‍ക്കായി വോട്ട് ചെയ്യണം എന്ന് എല്ലാവരും സ്വയം തീരുമാനിക്കട്ടെ പിസിസിക്ക് ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പറയാനാകില്ല. ആന്റണി അടക്കമുള്ള നേതാക്കളെ കണ്ട് സംസാരിച്ചിരുന്നു, ചിന്തിക്കണം എന്ന മറുപടിയാണ് കിട്ടിയത്. ഇന്ന് കേരളത്തിലെ 2 എംഎല്‍എമാര്‍ എനിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളോട് ബഹുമാനമുണ്ട്. പക്ഷേ യുവാക്കള്‍ മാറി ചിന്തിച്ചാല്‍ കുറ്റം പറയാനാകില്ല. പാര്‍ട്ടി പഴയ രീതിയില്‍ പോകണം എന്ന് കരുതുന്നവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം, പാര്‍ട്ടിയില്‍ സമഗ്രമായ മാറ്റം വേണം എന്ന് തോന്നുന്നവര്‍ എന്നെ പരിഗണിക്കണം-അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it