Sub Lead

'ആര്‍എസ്എസുകാരെപോലെ ചാണകബുദ്ധിയും പോലിസിന് കൈമാറ്റം ചെയ്തു'; കേസെടുക്കാന്‍ ആധാരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് സി എ റഊഫ്

ആര്‍എസ്എസുകാരെപോലെ ചാണകബുദ്ധിയും പോലിസിന് കൈമാറ്റം ചെയ്തു; കേസെടുക്കാന്‍ ആധാരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് സി എ റഊഫ്
X

കോഴിക്കോട്: കേരള പോലിസ് ആര്‍എസ്എസ്സിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം ഉന്നയിച്ച പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി തനിക്കെതിരേ കേസെടുക്കാന്‍ ആധാരമായ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും പങ്കുവച്ചു. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ നിരപരാധികളെ പോലിസ് തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പട്ടിക വച്ച് അദ്ദേഹം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. പോലിസില്‍ ആര്‍എസ്എസ് സ്വാധീനം കൂടിയതോടെ ആര്‍എസ്എസുകാരെപോലെ ചാണകബുദ്ധിയും പോലിസിന് കൈമാറ്റം ചെയ്തു എന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

'ഉന്നത തല നിര്‍ദ്ദേശപ്രകാരം എനിക്കെതിരെ IPC 153 പ്രകാരം കേസെടുത്തിട്ടുള്ളത് വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ്. പോസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. മിക്കവാറും നിങ്ങളും അത്ഭുതപ്പെടും'. എന്ന കുറിപ്പോടെയാണ് സി എ റഊഫ് കേസിന് ആധാരമായ പോസ്റ്റ് ഫേസ്ബുക്കില്‍ വീണ്ടും ഷെയര്‍ ചെയ്തത്.

പോലിസിന്റെ ഓപറേഷന്‍ കാവല്‍ എന്നതിന് പകരം ഓപറേഷന്‍ ആര്‍എസ്എസ് കാവല്‍ എന്നാക്കി മാറ്റുകയാണ് വേണ്ടതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസിന്റെ വര്‍ഗീയതയെ ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ അവരെ അകറ്റിനിര്‍ത്താന്‍ തുടങ്ങിരിക്കുന്നു. അവരുടെ വിദ്വേഷവും കൊലവിളിയും ജനം തിരിച്ചറിഞ്ഞതോടെ ആര്‍എസ്എസ് വര്‍ഗീയതക്കെതിരെ പൊതുബോധം രൂപപ്പെട്ടുവരികയാണ്. ഞങ്ങളുടെ ശത്രു മുസ്‌ലിംകളല്ല, പോപുലര്‍ ഫ്രണ്ട് ആണെന്ന് ആര്‍എസ്എസ് നിലവിളിക്കുകയാണ്. പൊതുസമൂഹം അവരുടെ ചെയ്തികളെ തിരിച്ചറിഞ്ഞ് അകറ്റിനിര്‍ത്തുന്നുവെന്ന ബോധ്യമാണ് ഇതിനുകാരണം. സാമൂഹിക മാധ്യങ്ങളിലൂടെ ആര്‍എസ്എസിനെ തുറന്നുകാട്ടിയതോടെ അത്തരം ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് പോലിസിനെ ഉപയോഗിച്ച് നടത്തുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സ്വീകാര്യതയുള്ള പ്രൊഫൈലുകള്‍ തിരഞ്ഞുപിടിച്ചാണ് കേസ്സെടുക്കുന്നത്. തനിക്കെതിരെ മാത്രം ആറോ, ഏഴോ സ്‌റ്റേഷനുകളില്‍ കേസ്സെടുത്തുവെന്നാണ് അറിയുന്നതെന്നും റഊഫ് വ്യക്തമാക്കി.

പരമാവധി കേസ്സെടുക്കാനാണ് പോലിസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. ആര്‍എസ്എസിനെതിരെ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പോസ്റ്റുകള്‍ സമൂഹത്തിന് പ്രശ്‌നമാണെന്നാണ് പോലിസ് പറയുന്നത്. സമൂഹമെന്നത് സംഘപരിവാര്‍ ആണോയെന്ന് പോലിസ് വ്യക്തമാക്കണം. ഫാഷിസത്തെ എതിര്‍ക്കുന്നവരെ ആസൂത്രിതമായി നിശബ്ദമാക്കാനുള്ള നീക്കം അനുവദിക്കില്ല. എഡിജിപി വിജയ് സാക്കറെയെ വിമര്‍ശിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. ഈ കേസില്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ല. അറസ്റ്റ് ചെയ്യട്ടെ. നിയമപരമായി നേരിടും. ആര്‍എസ്എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ നിലവില്‍ 25ലധികം കേസുകള്‍ എടുത്തിട്ടുള്ളവരെ നേരിട്ടറിയാം.

ആര്‍എസ്എസ് ക്രിമിനലായ വല്‍സന്‍ തില്ലേങ്കരി ആലപ്പുഴയില്‍ നടത്തിയ കൊലവിളി പ്രസംഗത്തിലെ വര്‍ഗീയത ചൂണ്ടിക്കാട്ടി നിരപരാധികള്‍ക്കെതിരെയാണ് കേസ്സെടുത്തിട്ടുള്ളത്. വര്‍ഗീയത പ്രസംഗിക്കുകയും ഷാന്റെ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പങ്കെടുക്കുകയും ചെയ്ത വല്‍സന്‍ തില്ലേങ്കരിക്ക് കേസ്സില്ല. കേരളത്തിലുടനീളം സഞ്ചരിച്ച് നിരന്തരം വര്‍ഗീയത പറയുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുന്ന ടി ജി മോഹന്‍ദാസ്, കെ സുരേന്ദ്രന്‍, വല്‍സന്‍ തില്ലേങ്കരി, ഡോ. ഗോപാലകൃഷ്ണന്‍, ശശികല, കെ ആര്‍ ഇന്ദിര, സന്ദീപ് വചസ്പതി, സന്ദീപ് വാര്യര്‍, പ്രതീഷ് വിശ്വനാഥ്, ലസിത, ടി പി സെന്‍കുമാര്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കളുടെ നീണ്ട പട്ടിക തന്നെയുണ്ട്. ഇവര്‍ക്കെതിരായ പരാതികളില്‍ എന്ത് നടപടിയെടുത്തുവെന്ന് പോലിസ് വ്യക്തമാക്കണം. ജാമ്യമില്ലാ വകുപ്പായ 153 (എ) പ്രകാരം കേസ്സെടുത്തിട്ട് ഇവരില്‍ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തില്ലേങ്കരി ഉള്‍പ്പടെ 300 പേര്‍ക്കെതിരെ കഴിഞ്ഞദിവസം കേസ്സെടുത്തുവെന്നാണ് പോലിസ് ആഘോഷിക്കുന്നത്. മുമ്പും പലര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, എന്ത് നടപടിയാണ് ഇത്തരം വര്‍ഗീയവാദികള്‍ക്കെതിരെ എടുത്തതെന്ന് ആഭ്യന്തരവകുപ്പാണ് വ്യക്തമാക്കേണ്ടത്. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റായ ഉസ്മാന്‍ ഹമീദ് എന്ന യുവാവിനെ 153(എ) പ്രകാരം ജയിലിലടച്ചു. പൊതുപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിരവധി യുവതികളും യുവാക്കളും പ്രതികളാക്കപ്പെട്ടു. എന്നാല്‍, 153(എ) ചുമത്തിയ എത്ര ആര്‍എസ്എസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പാലാ ബിഷപ്പ്, ശശികല തുടങ്ങിയ വിദ്വേഷ പ്രചാരകര്‍ 153(എ) പ്രകാരം കേസ് നിലനില്‍ക്കുമ്പോഴും നാട്ടില്‍ സൈ്വര്യവിഹാരം നടത്തുകയാണ്.

അറസ്റ്റ് ചെയ്യാന്‍ മുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നാണ് പോലിസ് പറയുന്നത്. ആരാണ് അവര്‍. കേരളാ പോലിസില്‍ ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചുവെന്ന് സിപിഎം ജില്ലാസമ്മേളനങ്ങളില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പോലിസിലെ ആര്‍എസ്എസ് സാന്നിധ്യം തുറന്നുസമ്മതിക്കുന്നു. അപ്പോള്‍ ആരാണ് കേരളാ പോലിസിനെ നിയന്ത്രിക്കുന്നതെന്നും സി എ റഊഫ് ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉന്നത തല നിര്‍ദ്ദേശപ്രകാരം എനിക്കെതിരെ IPC 153 പ്രകാരം കേസെടുത്തിട്ടുള്ളത് വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ്. പോസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. മിക്കവാറും നിങ്ങളും അത്ഭുതപ്പെടും. പോലീസില്‍ ആര്‍എസ്എസ് സ്വാധീനം കൂടിയതോടെ ആര്‍എസ്എസുകാരെപോലെ ചാണകബുദ്ധിയും പൊലീസിന് കൈമാറ്റം ചെയ്തു എന്നാണ് മനസ്സിലാകുന്നത്. കേസെടുക്കുമ്പോള്‍ ആളുകളെ കാണിക്കാനെങ്കിലും ഒരു മെനയുള്ള പോസ്റ്റ് തെരഞ്ഞെടുക്കേണ്ടേ. ഇതിപ്പോ വിജയ സാഖറെ വെല്ലുവിളി ഏറ്റെടുക്കാതെ കീഴിലുള്ള ഉദ്യോഗസ്ഥരെ വിരട്ടി എനിക്കെതിരെ കേസ് എടുപ്പിക്കുകയാണോ? എന്റെ ചെങ്ങായിമാരെ, ഇങ്ങള് ഒരു സംഭവം തന്നെ.

കേസിന് ആധാരമായ പോസ്റ്റ് ഇതാണ്.


Next Story

RELATED STORIES

Share it