Sub Lead

ബിജെപി വനിതാ നേതാവിന്റെ വീട്ടില്‍ വേലക്കാരിയെ മൂത്രം കുടിപ്പിച്ചു; ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു (വീഡിയോ)

ബിജെപി വനിതാ നേതാവിന്റെ വീട്ടില്‍ വേലക്കാരിയെ മൂത്രം കുടിപ്പിച്ചു; ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു (വീഡിയോ)
X

റാഞ്ചി: ബിജെപി വനിതാ നേതാവ് സീമ പത്രയുടെ വീട്ടില്‍ വേലക്കാരിക്ക് ക്രൂര പീഡനം. മൂത്രം കുടിപ്പിച്ചു. ചൂടുള്ള പാത്രം കൊണ്ട് പൊള്ളിച്ചതിനെ തുടര്‍ന്ന് അവളുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സുനിത എന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ സുനിതയുടെ പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഭക്ഷണവും വെള്ളവും പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടതിനാല്‍ തനിയെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു സുനിത. അവശ നിലയില്‍ കണ്ടെത്തിയ സുനിതയെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാര്‍ഖണ്ഡ് ഗവണ്‍മെന്റിലെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് റാഞ്ചിയിലെ അശോക്‌നഗറിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് ആഗസ്റ്റ് 22ന് റാഞ്ചി പോലിസ് അവരെ മോചിപ്പിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വരിന്റെ ഭാര്യയാണ് ബിജെപി നേതാവായ സീമ പത്ര. ബിജെപി നേതാവിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പോലിസ് പറഞ്ഞു.

ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സുനിത ഗുംലയിലെ ഒരു ഗ്രാമവാസിയാണ്. 10 വര്‍ഷം മുമ്പാണ് വിരമിച്ച ഐഎഎസ് മഹേശ്വര് പത്രയുടെയും ബിജെപി നേതാവ് സീമ പത്രയുടെയും വീട്ടില്‍ വേലക്കാരിയായി അവളെ കൊണ്ടുവന്നത്. പിന്നീട് മകള്‍ വത്സല പത്രയോടൊപ്പം ഡല്‍ഹിയിലേക്ക് അയച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ കഴിഞ്ഞ് സുനിത സീമ പത്രയുടെ വീട്ടില്‍ റാഞ്ചിയില്‍ തിരിച്ചെത്തി. അവിടെ ജോലി ചെയ്യുന്നതിനിടയില്‍ നിരന്തരം പീഡനത്തിന് ഇരയായിരുന്നു. വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചതോടെ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടുകയും ചെയ്തു. നിരവധി തവണ ചൂടുള്ള ചട്ടികൊണ്ടുള്ള പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ച്ചയായ മര്‍ദനം മൂലം അവള്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത വിധം തളര്‍ന്നു. പലപ്പോഴും മൂത്രം കുടിപ്പിച്ചതായും സുനിത പറയുന്നു. മുറിയില്‍ പൂട്ടിയിട്ടതിനാല്‍ പലപ്പോഴും അവിടെ തന്നെ മൂത്രം പോകുന്ന അവസ്ഥയുണ്ടായി. അബദ്ധത്തില്‍ മൂത്രം പോയാല്‍ നക്കി കുടിപ്പിക്കാറുണ്ടെന്നും സുനിത പറയുന്നു.

പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസറായ വിവേക് ബാസ്‌കിക്ക് സുനിതയ്‌ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ അദ്ദേഹം ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ കുമാര്‍ സിന്‍ഹയോട് പരാതിപ്പെടുകയും തുടര്‍ന്ന് സുനിതയെ മോചിപ്പിക്കുകയും ചെയ്തു. വിവേക് ബാസ്‌കിയുടെ പരാതിയില്‍ റാഞ്ചിയിലെ അര്‍ഗോറ പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുനിതയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഐപിസി സെക്ഷന്‍ 164 പ്രകാരം കോടതിയില്‍ മൊഴി രേഖപ്പെടുത്തുമെന്ന് അര്‍ഗോറ പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് പറഞ്ഞു.

Next Story

RELATED STORIES

Share it