Sub Lead

'പാകിസ്താനെതിരേ പോരാടാന്‍ വിസമ്മതിച്ചു'; മുസ്‌ലിം സൈനികര്‍ക്കെതിരേ വിദ്വേഷ പ്രചരണം; നടപടി ആവശ്യപ്പെട്ട് മുന്‍ സൈനികര്‍ രാഷ്ട്രപതിക്ക് കത്തയച്ചു

1965ലെ ഇന്ത്യാ-പാക് യുദ്ധത്തിനിടെ 'മുസ്‌ലിം റെജിമെന്റ്' പാക് സൈന്യത്തിനെതിരേ പോരാടാന്‍ വിസമ്മതിച്ചെന്നാണ് ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുന്നത്.

പാകിസ്താനെതിരേ പോരാടാന്‍ വിസമ്മതിച്ചു; മുസ്‌ലിം സൈനികര്‍ക്കെതിരേ വിദ്വേഷ പ്രചരണം; നടപടി ആവശ്യപ്പെട്ട് മുന്‍ സൈനികര്‍ രാഷ്ട്രപതിക്ക് കത്തയച്ചു
X

ന്യൂഡല്‍ഹി: ഇല്ലാത്ത 'മുസ്‌ലിം' റെജിമെന്റിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിം സൈനികര്‍ക്കെതിരേ വിദ്വേഷ പ്രചാരണം. 1965ലെ ഇന്ത്യാ-പാക് യുദ്ധത്തിനിടെ 'മുസ്‌ലിം റെജിമെന്റ്' പാക് സൈന്യത്തിനെതിരേ പോരാടാന്‍ വിസമ്മതിച്ചെന്നാണ് ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുന്നത്.

മുസ്‌ലിം സൈനികര്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ സൈനികര്‍ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. വ്യാജ പ്രചാരകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് 120 ഓളം മുന്‍ സൈനികരാണ് സായുധ സേനയുടെ ഉന്നത കമാന്‍ഡര്‍ കൂടിയായ ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് തുറന്ന കത്തെഴുതിയിരിക്കുന്നത്.

'മുസ്‌ലിം റെജിമെന്റ്' പ്രചരണം അവാസ്തവമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് 1965ലോ അതിനുശേഷമോ ഒരു 'മുസ്‌ലിം റെജിമെന്റ്' ഉണ്ടായിരുന്നില്ലെന്ന കാര്യവും അടിവരയിട്ട് സൂചിപ്പിക്കുന്നു. വിവിധ റെജിമെന്റിന്റെ ഭാഗമായി പോരാടുന്ന മുസ്‌ലിംകള്‍ നമ്മുടെ രാജ്യത്തിന്റെ വിഷയത്തില്‍ തികഞ്ഞ പ്രതിബദ്ധത തെളിയിച്ചതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി നിരവധി സംഭവങ്ങളും കത്തില്‍ ഉദാഹരിക്കുന്നുണ്ട്.

1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ ധൈര്യവും ശൗര്യവും കാണിച്ചതിന് ക്വാര്‍ട്ടര്‍മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന് രാജ്യം പരം വീര്‍ ചക്രം നല്‍കിയാണ് ആദരിച്ചത്. 1965 ലെ യുദ്ധത്തില്‍, മേജര്‍ (പിന്നീട് ലഫ്റ്റനന്റ് ജനറല്‍) മുഹമ്മദ് സാകി, മേജര്‍ അബ്ദുള്‍ റാഫി ഖാന്‍ എന്നിവര്‍ക്ക് വീര്‍ ചക്ര പുരസ്‌കാരം ലഭിച്ചു. ഇതാണ് മുസ്‌ലിം യോദ്ധാക്കളുടെ ചരിത്രമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

പാകിസ്താനിലേക്ക് പോവാന്‍ ജിന്നയെ നേരിട്ട് സമീപിച്ചിട്ടും അതിന് കൂട്ടാക്കാതെ ഇന്ത്യന്‍ സൈന്യത്തില്‍ തുടര്‍ന്ന ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ ഉദാഹരണവും കത്തില്‍ ഉദ്ധരിക്കുന്നു. 1948 ജൂലൈയില്‍ കൊല്ലപ്പെട്ട ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.കശ്മീരിലെ പാക് അധിനിവേശത്തിനെതിരേ പോരാടി. അദ്ദേഹത്തിന്റെ ധീരതയ്ക്ക് മരണാനന്തരം മഹാവീര്‍ ചക്ര പുരസ്‌കാരം ലഭിച്ചു. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ കാംപസിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

'വേള്‍ഡ് ഹിന്ദുസ് യുണൈറ്റഡ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്വിറ്ററിലെ ഒരു അക്കൗണ്ട് വഴി 2013 മെയിലാണ് വ്യാജ പ്രചരണം ആരംഭിച്ചതെന്ന് കത്തില്‍ പറയുന്നു. അടുത്തിടെയുണ്ടായ ചൈനീസ് ആക്രമണ സമയത്തും 'മുസ്‌ലിം റെജിമെന്റ്' പോസ്റ്റ് നിരവധി തവണ റി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ തെറ്റായ പ്രചാരണം നൂറുകണക്കിന് പേരാണ് പങ്കുവച്ചതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ സൈനികരുടെ മനോവീര്യം തകര്‍ക്കുന്നതിനും അവരുടെ പ്രവര്‍ത്തന ശേഷി നശിപ്പിച്ച് ശത്രുവിനെ സഹായിക്കുന്നതാണ് ഈ പ്രചരണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.'മുസ്‌ലിം റെജിമെന്റ്' പോസ്റ്റ് സൃഷ്ടിച്ചവരുടെ പൂര്‍വ ചരിത്രം പരിശോധിക്കുക, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 'മുസ്‌ലിം റെജിമെന്റ്' തസ്തിക സൃഷ്ടിച്ച വ്യക്തികളെ കണ്ടെത്തി കേസെടുക്കുക,

'മുസ്‌ലിം റെജിമെന്റ്' പോസ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയ സോഷ്യല്‍ മീഡിയ ദാതാക്കള്‍ക്ക് (ഫേസ്ബുക്ക്, ട്വിറ്റര്‍) മുന്നറിയിപ്പ് നല്‍കുക. ദേശീയ സുരക്ഷയെ അപകടത്തിലാക്കാതിരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായതും രാജ്യദ്രോഹപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it