Sub Lead

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി, നൂറാം ദിവസം വിധി

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി, നൂറാം ദിവസം വിധി
X
കൊച്ചി: ആലുവയില്‍ മനസാക്ഷിയെ ഞെട്ടിച്ച് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലമാണ് കുറ്റക്കാരനാണെന്നും എല്ലാ കുറ്റങ്ങളും തെളിഞ്ഞതായും എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധിച്ചത്. കുറ്റകൃത്യം നടന്ന് നൂറാ ദിവസമാണ് വിധി വന്നത്. അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 28ന് വൈകീട്ട് മൂന്നിനാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ നിന്ന് അഞ്ചുവയസ്സുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ കാണാതായതറിഞ്ഞ് അന്വേഷണം ശക്തമാക്കിയിരിക്കെ ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.

പ്രതിയെ കുട്ടിയെ ഇവിടെയെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയോരത്തെ ചതുപ്പില്‍ തള്ളി. കല്ല് കൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് അമര്‍ത്തിയത്. താടിയെല്ല് തകര്‍ന്ന് മുഖം വികൃതമായിരുന്നു. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ ദിവസം രാത്രി തന്നെ അസ്ഫാഖിനെ പോലിസ് പിടികൂടിയിരുന്നു. അതിവേഗത്തിലായിരുന്നു പോലിസ് നടപടികളെല്ലാം. കുറ്റകൃത്യം നടന്ന് 35ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് മാസത്തിനു ശേഷം ഒക്ടോബര്‍ നാലിന് വിചാരണ തുടങ്ങി. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി. 16 വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. 99 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷന്റെ വിചാരണ നടപടികള്‍ ഒമ്പത് ദിവസം നീണ്ടുനിന്നു. കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, ഡിഎന്‍എ സാംപിളുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില്‍ ഹാജരാക്കി. റൂറല്‍ എസ്പി വിവേക് കുമാര്‍, ഡിവൈഎസ്പി പി പ്രസാദ്, സിഐ എംഎം മഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. ജി മോഹന്‍രാജാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അതീവഗൗരവമുള്ള കേസായി പരിഗണിച്ചാണ് എല്ലാ നടപടികളും അതിവേഗം പൂര്‍ത്തിയാക്കിയത്.

Next Story

RELATED STORIES

Share it